Categories: Vicharam

ഉറക്കം തൂങ്ങുന്ന അളവുതൂക്ക വിഭാഗം

Published by

ഒരു കിലോ മീന്‍ വാങ്ങിയാലും, ഒരു കിലോ ഇറച്ചിവാങ്ങിയാലും പച്ചക്കറിവാങ്ങിയാലും, പഴവര്‍ഗങ്ങള്‍ വാങ്ങിയാലും തൂക്കം ശരിയാണോ എന്ന്‌ പരിശോധിക്കുവാന്‍ ഉപഭോക്താവിന്‌ വേറെ സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാല്‍ കച്ചവടക്കാര്‍ ഉപയോഗിക്കുന്ന ത്രാസുകള്‍ ശരിയാണെന്ന്‌ കരുതുവാനേ തരമുള്ളൂ. കച്ചവടക്കാര്‍ ഉപയോഗിക്കുന്ന എല്ലാത്തരം അളവു-തൂക്ക ഉപകരണങ്ങളും കൃത്യമാണോ എന്ന്‌ പരിശോധിക്കേണ്ടത്‌ സര്‍ക്കാരിന്റെ അളവു-തൂക്ക വിഭാഗമാണ്‌. എന്നാല്‍ ഇന്ന്‌ നാട്ടില്‍ നിലവില്‍ ഉപയോഗത്തിലുള്ള ഒട്ടുമിക്ക ഉപകരണങ്ങളും കൃത്യത കാണിക്കുന്നില്ലെന്നതാണ്‌ സത്യം. ഒരു സാധനം വാങ്ങി പല സ്ഥലത്ത്‌ തൂക്കിയാല്‍ തൂക്കത്തിന്‌ വ്യത്യാസം വരുന്നത്‌ കാണാം. അഡ്രസ്സുള്ള കടകളിലും അഡ്രസ്സില്ലാത്ത കടകളിലും അളവ്‌-തൂക്ക ഉപകരണങ്ങളുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഇവിടെ കൊള്ളയടിക്കപ്പെടുന്നത്‌ പൊതുജനമാണ്‌. കൃത്യമായ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കച്ചവടക്കാരും വിരളമായിട്ടെങ്കിലും ഇക്കൂട്ടത്തിലുണ്ട്‌. എന്നാല്‍ വഴിയോര കച്ചവടക്കാര്‍ ഉപയോഗിക്കുന്ന അളവ്‌-തൂക്ക ഉപകരണങ്ങള്‍ മിക്കവാറും ശരിയായ തൂക്കം കാണിക്കുന്നവയല്ല. ഇവര്‍ സാധാരണക്കാരായ ഉപഭോക്താവിനെയാണ്‌ കബളിപ്പിക്കുന്നത്‌. ത്രാസില്‍ ചെയ്യാവുന്ന ഒരുപാട്‌ കൃത്രിമങ്ങള്‍ ഉണ്ട്‌. ഭാരം കാണിക്കുന്ന സൂചി, ത്രാസിന്റെ പാത്രം, ഭാരം രേഖപ്പെടുത്തിയിരിക്കുന്ന കട്ടികള്‍ എന്നിവയില്‍ കൃത്രിമം തുടങ്ങി എണ്ണിയാല്‍ തീരാത്ത അത്ര വെട്ടിപ്പ്‌ ഈ മേഖലയില്‍ നടക്കുന്നുണ്ട്‌. പകല്‍ കച്ചവടത്തേക്കാളേറെ രാത്രി കച്ചവടത്തിലാണ്‌ കൂടുതല്‍ കൃത്രിമം നടക്കുന്നത്‌. നൂറും ഇരുന്നൂറും ഗ്രാം ഓരോ കിലോയിലും വെട്ടിച്ചെടുത്താല്‍ തന്നെ കച്ചവടക്കാരന്‌ കോളാണ്‌. പലപ്പോഴും ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. ഫലമോ പാവപ്പെട്ട ഉപഭോക്താവിനെ കൊള്ളയടിക്കുവാന്‍ കൂട്ടുനില്‍ക്കുന്നതിന്‌ തുല്യവും.

പല കടകളിലും ത്രാസ്‌ പുറത്തുനിന്ന്‌ കാണാവുന്ന രീതിയിലല്ല തൂക്കുക. ചിലപ്പോള്‍ സാധനങ്ങള്‍ തൂക്കിയെടുക്കുന്നതിന്‌ അസാമാന്യ സ്പീഡാവും, ഡിജിറ്റല്‍ ത്രാസുകളില്‍ പൂജ്യം സെറ്റ്‌ ചെയ്യാതെ തൂക്കുന്നതും കാണാം. അളവില്‍ കൂടുതല്‍ അതായത്‌ ഒരു കിലോ നൂറുഗ്രാം സാധനം തൂക്കിയെടുത്താല്‍ പിന്നെ കച്ചവടക്കാരനാണ്‌ നൂറുഗ്രാമിന്റെ കണക്ക്‌ കൂട്ടുന്നത്‌. മിക്കവാറും കൂടുതല്‍ സംഖ്യ ഉപഭോക്താവില്‍നിന്നും പിഴിഞ്ഞെടുക്കുവാന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കച്ചവടക്കാര്‍ പരിശ്രമിക്കുന്നുണ്ട്‌. ഉപഭോക്താവിനെ തൂക്കം കാണിക്കാതെയും ബോധ്യപ്പെടുത്താതെയും പണം വാങ്ങുന്നത്‌ ശിക്ഷാര്‍ഹമായ തെറ്റാണ്‌. പക്ഷെ കടകളില്‍ ചെന്ന്‌ വഴക്കുണ്ടാക്കുവാന്‍ സാധാരണക്കാരാരും മെനക്കെടാറില്ലെന്നതാണ്‌ സത്യം. ആരെങ്കിലും അളവിന്റെ കാര്യത്തില്‍ കച്ചവടക്കാരനോട്‌ കയര്‍ത്താല്‍ അയാളെ ബഹളം വച്ച്‌ കൈകാര്യം ചെയ്യാന്‍ കച്ചവടക്കാര്‍ മിടുക്ക്‌ കാട്ടാറുണ്ട്‌. നല്ല വിലകൊടുത്ത്‌ ശരിയായ തൂക്കം ലഭിക്കാതെ വാങ്ങിക്കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക്‌ യാതൊരു ഗുണമേന്മയും ഇല്ലെന്ന കാര്യം വീട്ടില്‍ വരുമ്പോഴാണ്‌ പലപ്പോഴും ഉപഭോക്താവ്‌ തിരിച്ചറിയുക. ചീഞ്ഞളിഞ്ഞ പഴവര്‍ഗങ്ങള്‍, അഴുകിയ മീന്‍, ഇറച്ചി, കേടുവന്ന പച്ചക്കറികള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ പലപ്പോഴും ഇത്‌ സംഭവിക്കുന്നതാണ്‌. ഉപഭോക്താവ്‌ ആരോട്‌ ആവലാതി പറയാന്‍. നാട്ടില്‍ നേരും നെറിവും ഇല്ലെന്ന തിരിച്ചറിവില്‍ സ്വയം അടങ്ങും. അല്ലാതെന്തു ചെയ്യാന്‍? ഉപഭോക്താവിനെ ശുണ്ഠി പിടിപ്പിക്കുന്ന ഒട്ടനവധി സന്ദര്‍ഭങ്ങള്‍ അളവു-തൂക്ക ഉപകരണങ്ങളുടെ കാര്യത്തില്‍ കച്ചവട സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്‌.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സംവിധാനങ്ങളും അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുമ്പോള്‍ സാധാരണക്കാരന്റെ പോക്കറ്റടിക്കുവാന്‍ വളരെ എളുപ്പമാണ്‌. ഖരരൂപത്തിലുള്ള സാധനങ്ങളെപ്പോലെ തന്നെ ദ്രവരൂപത്തിലുള്ള സാധനങ്ങള്‍ വാങ്ങുമ്പോഴും ഉപഭോക്താവ്‌ കബളിപ്പിക്കപ്പെടുകയാണ്‌. കാലാവധി കഴിഞ്ഞ പാനീയങ്ങള്‍ വില്‍ക്കുക, അളവില്‍ കുറവ്‌ വരുത്തുക, ഗുണമേന്മ ഉറപ്പുവരുത്താതിരിക്കുക എന്നിവയെല്ലാം ഈ മേഖലയിലെ ചില ഉദാഹരണങ്ങള്‍ മാത്രം. വെളിച്ചെണ്ണ, മണ്ണെണ്ണ, പെട്രോള്‍, ഡീസല്‍, പാല്‍, കുടിവെള്ളം, ശീതളപാനീയങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ അളവിന്റെ കാര്യത്തിലും പൊതുജനങ്ങള്‍ കബളിപ്പിക്കപ്പെടുന്നുണ്ട്‌. സുതാര്യമല്ലാത്ത കുപ്പിയിലടച്ചുവരുന്ന ദ്രാവകങ്ങളുടെ അളവിന്റെ കാര്യത്തില്‍ ഉപഭോക്താവിന്‌ കാര്യമായി ഇടപെടാനാകില്ല. കൊടുക്കുന്ന കാശിനുള്ള അളവ്‌ സാധനം ഉണ്ടാകുമെന്ന്‌ വിശ്വസിക്കുകയേ തരമുള്ളൂ. മണ്ണെണ്ണ, പെട്രോള്‍, ഡീസല്‍ എന്നിവയില്‍ മായം ചേര്‍ത്ത്‌ വിറ്റാലും ഉപഭോക്താവിന്‌ പരാതിപ്പെടാനാകില്ല. കാരണം ഈ സാധനങ്ങളുടെ ഗുണമേന്മ പരിശോധന ഉപഭോക്താവിനെ കൊണ്ട്‌ കഴിയുന്ന കാര്യമല്ലല്ലോ. ഗുണമേന്മ ഉറപ്പാക്കാനാവാത്ത രണ്ടു പദാര്‍ത്ഥങ്ങളാണ്‌ പാലും, കള്ളും. രണ്ടും രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കുന്നതാണെന്നതാണ്‌ പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്‌. ചെത്തുന്ന തെങ്ങുകളുടെ എണ്ണവും വില്‍ക്കുന്ന കള്ളിന്റെ അളവും കേരളത്തില്‍ ഒത്തുപോകാതായിട്ട്‌ വര്‍ഷങ്ങളേറെയായി എന്ന്‌ എല്ലാവര്‍ക്കും അറിയാം. തെങ്ങ്‌ ചെത്തിയെടുക്കുന്ന കള്ളിനേക്കാള്‍ എത്രയോ മടങ്ങ്‌ കള്ള്‌ കേരളത്തില്‍ ഒഴുകുന്നുണ്ടെന്നതിന്‌ കേരള സര്‍ക്കാരിന്‌ ഒരു കണക്കുമില്ല.

ഇതുപോലെ തന്നെയാണ്‌ പാലിന്റെ കാര്യത്തിലും സംഭവിക്കുന്നത്‌. മില്‍മ വിതരണം ചെയ്യുന്ന പാലിന്റെ എത്രയോ ഇരട്ടി മറ്റു കമ്പനികള്‍ വിതരണം ചെയ്യുന്നു. അതില്‍ കൂടുതലും അന്യസംസ്ഥാന പാലാണെന്നതാണ്‌ വാസ്തവം. അതിര്‍ത്തി കടന്നുവരുന്ന പാലിന്റെയും കള്ളിന്റെയും ഗുണത്തിന്റെ കാര്യം ആരും പരിശോധിക്കാറില്ലെന്നു മാത്രം. നാട്ടില്‍ മഞ്ഞപിത്തവും വയറിളക്കവും പിടിപ്പെടുന്നതില്‍ കള്ളിനും പാലിനും പങ്കുണ്ടെന്ന തിരിച്ചറിവ്‌ ഈ അടുത്തകാലത്ത്‌ തെളിയിക്കപ്പെട്ടതാണ്‌. ഇവയുടെ ഗുണമേന്മ ഉറപ്പാക്കാത്തതിനാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത്‌ കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കാണെന്ന തിരിച്ചറിവ്‌ സര്‍ക്കാരിനുണ്ടാകണം. ഡെങ്കിപ്പനിയും എലിപ്പനിയും കോളറയും ടൈഫോയ്ഡും വൈറല്‍ പനികളും കേരളത്തില്‍ മുമ്പത്തെക്കാളും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌ ജലം അടക്കമുള്ള പാനീയങ്ങളുടെ ഗുണമേന്മാ ശോഷണമാണെന്ന തിരിച്ചറിവാണ്‌. ലാഭ കൊതിയന്മാര്‍ അളവിലും തൂക്കത്തിലും ഗുണത്തിലും കൃത്രിമം കാണിച്ച്‌ പകല്‍ കൊള്ള നടത്തുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ആണ്‌.

കുറച്ചുനാളായി ഹോട്ടലുകളിലും വഴിയോര തട്ടുകളിലും ദാദകളിലും മറ്റു ഭക്ഷണശാലകളിലും പഴകിയ ഭക്ഷണത്തിന്റെ റെയ്ഡ്‌ നടത്തുന്നതായി പത്രവാര്‍ത്തയുണ്ട്‌. എന്നാല്‍ ഇതിന്റെ പേരില്‍ കനത്ത പിഴയടച്ചതോ, കേസ്‌ രജിസ്റ്റര്‍ ചെയ്തതോ, ലൈസന്‍സ്‌ റദ്ദാക്കിയതോ ആയ സംഭവങ്ങള്‍ കേള്‍ക്കാറില്ല. കച്ചവടക്കാരുടെ ആജ്ഞാനുവര്‍ത്തികളായ ചില ഉദ്യോഗസ്ഥര്‍ക്ക്‌ പഴകിയ ഭക്ഷണം വിതരണം ചെയ്ത കടയുടെ പേര്‌ പിടിച്ചെടുക്കലിന്‌ ശേഷവും പുറത്തുപറയുവാന്‍ വലിയ ബുദ്ധിമുട്ടാണ്‌. പലപ്പോഴും ഇത്തരം സ്ഥാപനങ്ങളാണ്‌ ചില ഉദ്യോഗസ്ഥരുടെ കിമ്പള ദാതാക്കള്‍ എന്നതാണിതിന്‌ കാരണം. പഴകിയതും പൂപ്പല്‍ ഉള്ളതും രോഗാണുക്കള്‍ വ്യാപിച്ചതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ ചൂടാക്കി വിതരണം ചെയ്യുന്നത്‌ ജനദ്രോഹപരമായ കാര്യമാണ്‌. ഇവര്‍ക്കെതിരെ സാമൂഹ്യദ്രോഹ നടപടിയുടെ പേരില്‍ ക്രിമിനല്‍ കേസാണ്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്‌. ഒപ്പം കനത്ത പിഴയും ഈടാക്കണം. പലപ്പോഴും നാം നല്‍കുന്ന വിലയ്‌ക്കനുസരിച്ചുള്ള തൂക്കം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക്‌ ഉണ്ടാകാറില്ല. പല സ്ഥാപനങ്ങളിലും ആഹാര സാധനങ്ങള്‍ക്ക്‌ ഒരേ വിലയാണെങ്കിലും വലുപ്പത്തില്‍ വ്യത്യാസം കാണാം. നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുംഭകര്‍ണസേവയിലാണെന്നതാണ്‌ നാട്ടിലെ ഈ അനീതിക്ക്‌ കാരണം. നിത്യജീവിതത്തില്‍ നാം ഇടപെടുന്ന പല മേഖലകളിലെയും സ്ഥിതി ഇതുതന്നെയാണ്‌.

മഴ മാറിയാല്‍ രൂക്ഷമായ ജലദൗര്‍ലഭ്യമാവും തുടര്‍ന്ന്‌ കുപ്പിവെള്ള വിതരണവും ലോറിവെള്ള വിതരണവും തകൃതിയായി നടക്കും. ജലത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുവാന്‍ പ്രത്യേകിച്ചും ലോറി വഴി വിതരണം ചെയ്യുന്ന വെള്ളത്തിന്‌ ഇല്ലെന്നത്‌ സര്‍ക്കാര്‍ സംവിധാനങ്ങലുടെ ഗുരുതരമായ വീഴ്ചയാണ്‌. ഏത്‌ അഴുക്കുള്ള കുളങ്ങളില്‍ നിന്നും പുഴകളില്‍നിന്നും തോടുകളില്‍നിന്നും വെളളമെടുത്ത്‌ വിതരണം ചെയ്യാവുന്ന അവസ്ഥയാണിന്നുള്ളത്‌. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളില്‍നിന്നുപോലും കുഴല്‍ കിണര്‍വഴി വെള്ളമെടുത്ത്‌ വില്‍ക്കുന്നതിന്‌ ഒരു തടസ്സവും ഇവിടെയില്ല. ജലത്തിന്റെ ഗുണത്തെക്കുറിച്ച്‌ യാതൊരു മാനദണ്ഡവും പ്രയോഗിക്കുന്നില്ല. ഉപഭോക്താവിന്‌ നീതി നിഷേധമാണ്‌ നടക്കുന്നത്‌. ഇവിടെയും സര്‍ക്കാരിന്റെ ഗുണമേന്മാ വിഭാഗത്തിന്റെ അനാസ്ഥയാണ്‌ കടന്നുവരാന്‍ കഴിയുക, കാലാവധി തീര്‍ന്ന കുപ്പിവെള്ള വിതരണം പൊതു സ്ഥലങ്ങളില്‍ സര്‍വസാധാരണമാണ്‌. ഇക്കാര്യങ്ങളില്‍ ആരാണ്‌ നടപടി സ്വീകരിക്കേണ്ടതെന്നുപോലും പലപ്പോഴും ആശയക്കുഴപ്പമുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌.

ജലവിഭവ വകുപ്പ്‌, ആരോഗ്യവകുപ്പ്‌, മലിനീകരണ നിയന്ത്രണബോര്‍ഡ്‌, ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം മലിനജലം വിതരണംചെയ്യുന്നതില്‍ നടപടിയെടുക്കുവാന്‍ ഉത്തരവാദിത്തമുണ്ട്‌. എന്നാല്‍ സത്യത്തില്‍ ഇക്കാര്യങ്ങള്‍ ഒരു നടപടിയും ഉണ്ടാകാത്തതുകൊണ്ട്‌ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനും സാമൂഹ്യവിപത്താകുന്നതിനും കാരണമാകുകയാണ്‌. പകല്‍ മുഴുവന്‍ പണിയെടുക്കുന്നവരും പകലും രാത്രിയുംപണിയെടുക്കുന്നവരും നമ്മൂടെ സമൂഹത്തിലുണ്ട്‌. കഷ്ടപ്പെട്ട്‌ ഉണ്ടാക്കുന്ന സമ്പാദ്യംകൊണ്ട്‌ ജീവിതം തള്ളിനീക്കുവാന്‍ കഷ്ടപ്പെടുന്നവരാണധികവും. അവരാണ്‌ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അളവു തൂക്കത്തിന്റെ കാര്യത്തിലും ഗുണമേന്മയുടെ കാര്യത്തിലും വഞ്ചിതരാകുന്നത്‌. ഒരു ഉപഭോക്താവെന്ന നിലയില്‍ ജീവിതത്തിന്റെ ഓരോ തുറകളിലും ഏറ്റുമുട്ടി ജീവിക്കുക പ്രയാസമാണ്‌. സാമൂഹ്യജീവിതത്തില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ജനപ്രതിനിധികളെ തെരഞ്ഞെടുത്ത്‌ സര്‍ക്കാര്‍ സംവിധാനം ചലിപ്പിക്കുവാന്‍ ജനങ്ങള്‍ വോട്ട്‌ ചെയ്ത്‌ അയയ്‌ക്കുന്നത്‌. അതുകൊണ്ടുതന്നെ സമൂഹത്തില്‍ ജനങ്ങള്‍ വഞ്ചിതരാകാതിരിക്കുവാനും കബളിപ്പിക്കപ്പെടാതിരിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ജനപ്രതിനിധികള്‍ക്ക്‌ ഉത്തരവാദിത്തമുണ്ട്‌. ഈ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട്‌ ഉദ്യോഗസ്ഥ പ്രമാണിമാരെക്കൊണ്ട്‌ അഴിമതിയില്ലാതെ നിയമം നടപ്പാക്കുവാനുള്ള ബാധ്യത നടപ്പാക്കിയാല്‍ മാത്രമേ സാധാരണ ജനങ്ങള്‍ക്ക്‌ നീതി ലഭിക്കുകയുള്ളൂ. ഒപ്പം ഉപഭോക്തൃ പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കണം.

ഡോ.സി.എം.ജോയി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by