Categories: Vicharam

ജഗന്റെ തനിനിറം

Published by

ആന്ധ്രാപ്രദേശ്‌ മുന്‍മുഖ്യമന്ത്രി വൈ.എസ്‌.രാജശേഖരറെഡ്ഡിയ്‌ക്കും (വൈഎസ്‌ആര്‍) മകന്‍ ജഗനുമെതിരെ സിബിഐ ആന്ധ്രാ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ ആരോപിച്ചുകൊണ്ട്‌ നിരവധി എംഎല്‍എമാരും ഏതാനും എംപിമാരും രാജിക്കത്ത്‌ നല്‍കിക്കഴിഞ്ഞു. സിബിഐ അന്വേഷണം മരവിപ്പിക്കുകയാണ്‌ അവരുടെ ലക്ഷ്യം. ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന നാടകം എങ്ങനെ അവസാനിപ്പിക്കുമെന്ന്‌ പറയാറായിട്ടില്ലെങ്കിലും തന്റേയും കുടുബത്തിന്റെയും കയ്യിലുള്ള കൊള്ളമുതല്‍ സംരക്ഷിക്കാന്‍ ജഗന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നാണ്‌ അവസാനമായി കേള്‍ക്കുന്നത്‌.

കോണ്‍ഗ്രസ്‌ നേതാവ്‌ പി.ശങ്കര റാവുവും തെലുങ്കുദേശം നേതാക്കളും നല്‍കിയ പരാതിയില്‍ നാല്‌ ദിവസം വിസ്താരം നടത്തി. സിബിഐയില്‍നിന്ന്‌ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടു വാങ്ങിയതിനുശേഷമാണ്‌ ഹൈക്കോടതി കൂടുതല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. 2004ല്‍ ജഗന്റെ വാര്‍ഷിക വരുമാനം പതിനൊന്ന്‌ ലക്ഷം രൂപയായിരുന്നു. വൈഎസ്‌ആര്‍ ഭരണം കഴിഞ്ഞപ്പോള്‍ കുടുംബത്തിന്റെ ആസ്തി നാല്‍പ്പത്തിമൂവായിരം കോടി രൂപയായി. ഇതെങ്ങനെ സംഭവിച്ചുവെന്ന്‌ അന്വേഷിക്കണം എന്നാണ്‌ ഹര്‍ജിക്കാരുടെ ആവശ്യം. 2004 ഇലക്ഷന്‍ കമ്മീഷന്‌ നല്‍കിയ രേഖകള്‍പ്രകാരം ജഗന്റെ മൊത്തം സ്വത്ത്‌ എട്ട്‌ ലക്ഷത്തിപത്തൊമ്പതിനായിരം രൂപയാണ്‌. 2009 ല്‍ അത്‌ എഴുപത്തി ഏഴ്‌ കോടി നാല്‍പ്പത്‌ ലക്ഷം ആയി. (77.40 കോടി) 2011 ല്‍ നല്‍കിയ കണക്കില്‍ അത്‌ നാനൂറ്റിപ്പത്ത്‌ കോടി രൂപയായി. ആ കണക്കില്‍ 200 കോടിയിലധികം വില വരുന്ന ബാഗ്ലൂരിലെയും ഹൈദരാബാദിലെയും ജഗന്റെ വീടുകള്‍ ആ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ്‌ മാധ്യമറിപ്പോര്‍ട്ടുകള്‍. 2004 മേയില്‍ ജഗന്‍ നല്‍കിയ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ്‌ ഉം 2010ല്‍ നല്‍കിയ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ്‌ മാത്രം കണക്കാക്കിയാല്‍ ജഗന്റെ സ്വത്ത്‌ അയ്യായിരത്തിലധികം മടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു. ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ വീട്‌ ഹൈദരാബാദിലെ ഹുഡാ ഹൈറ്റില്‍ ജഗന്‍ നിര്‍മിച്ചിരിക്കുന്ന വീടാണ്‌. 14 എസ്കലേറ്ററുകള്‍, 10 ലിഫ്റ്റുകള്‍, 60 കിടക്ക മുറികള്‍, 200 പേര്‍ക്ക്‌ ഇരിക്കാവുന്ന മിനി തിയേറ്റര്‍, സ്ക്വാഷ്‌ കോര്‍ട്ട്‌ അടക്കം അന്‍പത്തിമൂവായിരം ചതുരശ്ര അടി വിസ്തൃതിയുണ്ട്‌ വീടിന്‌.

2004 വൈഎസ്‌ആര്‍ അധികാരം ഏറ്റതിന്‌ ശേഷം മുപ്പത്തിയാറിലധികം കമ്പനികള്‍ ജഗന്‍ തുടങ്ങി. അവയുടെ പേരില്‍ ആയിരക്കണക്കിന്‌ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈക്കലാക്കി. മൂന്നു തുറമുഖങ്ങള്‍ക്കായും ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പ്രോജക്ടിനുവേണ്ടിയും മാട്രിക്സ്‌ പ്രസാദിന്റെ എന്‍പോര്‍ട്ട്‌ കമ്പനിയ്‌ക്ക്‌ 5500 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ്‌ വൈഎസ്‌ആര്‍ അനുവദിച്ചത്‌. മാട്രിക്സ്‌ പ്രസാദ്‌ ആണ്‌ ജഗന്റെ 12 ലക്ഷം കോപ്പി വില്‍പ്പനയുള്ള 26 എഡിഷനുകളുള്ള സാക്ഷി പത്രത്തിന്റെ മുഖ്യ ഓഹരി ഉടമ. ജഗന്‍ ഇന്ന്‌ ആന്ധ്രയിലെ മാധ്യമരാജാവാണ്‌. സാക്ഷി ടിവി ചാനലില്‍ മാട്രിക്സ്‌ പ്രസാദ്‌ 450 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്‌.

2007 മാര്‍ച്ചില്‍ 487 ഏക്കര്‍ ഭൂമിയാണ്‌ ജഗന്‍ ഡയറക്ടറായ രഘു റാം സിമന്റിന്‌ തുച്ഛമായ പാട്ട വ്യവസ്ഥയില്‍ നല്‍കിയിരിക്കുന്നത്‌. 2009 ല്‍ ജഗന്റെ സരസ്വതി പവര്‍ പ്രൊജക്ട്‌ ആന്റ്‌ ഇന്‍ഡസ്ട്രീസ്‌ ലിമിറ്റഡിന്‌ ഖാനനത്തിനായി 613.70 ഹെക്ടര്‍ സ്ഥലം തുച്ഛമായ പാട്ട വ്യവസ്ഥയില്‍ 30 വര്‍ഷത്തേക്ക്‌ വൈഎസ്‌ആര്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍കൊണ്ട്‌ സാക്ഷി പത്രത്തിന്റെ ആസ്തി 3500 കോടി കവിഞ്ഞിരിക്കുന്നു. ഹൈദരാബാദ്‌ ആസ്ഥാനമായ 16 ഓളം കമ്പനികള്‍ക്കും കല്‍ക്കട്ട ആസ്ഥാനമായ 22 ഓളം കമ്പനികള്‍ക്ക്‌ പ്രത്യേക സാമ്പത്തിക മേഖലയുടെ പേരില്‍ അനുവദിച്ച സൗജന്യങ്ങള്‍ സിബിഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്ന്‌ പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാര്‍ സൗജന്യങ്ങള്‍ക്ക്‌ പകരം ജഗന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ പ്രമുഖ കമ്പനികള്‍ ഓഹരികള്‍ നല്‍കുകയായിരുന്നു.

വൈഎസ്‌ആര്‍ കുടുംബത്തിന്റെ ആസ്തി ഇപ്പോള്‍ 43,000 കോടിയെങ്കില്‍ അതിലുമെത്രയോ ഇരട്ടി കോര്‍പ്പറേറ്റുകള്‍ ആന്ധ്രായില്‍നിന്ന്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ അടിച്ചെടുത്തിട്ടുണ്ടാകും. അത്‌ അന്വേഷിക്കേണ്ടതുണ്ട്‌. ആരത്‌ അന്വേഷിക്കും? ജഗനും കോണ്‍ഗ്രസും എത്ര പെട്ടെന്ന്‌ ഒത്തു തീര്‍പ്പിലെത്തും. സുവിശേഷ പ്രസ്ഥാനങ്ങളുടെ നേതൃത്വം ഒത്തുതീര്‍പ്പിനായി ശ്രമിക്കുന്നുണ്ട്‌. ഇപ്പോഴത്തെ കോണ്‍ഗ്രസ്‌ ക്യാബിനറ്റ്‌ മന്ത്രിമാരില്‍ നാലോ അഞ്ചോ പേരും നിരവധി ഐഎഎസ്‌ ഉദ്യോഗസ്ഥരും ഈ കൊള്ളയ്‌ക്ക്‌ കൂട്ടുനിന്നവരോ കൂട്ടുപ്രതികളോ ആണ്‌. പ്രധാനമന്ത്രി ഇതൊന്നും അറിഞ്ഞില്ലെന്ന്‌ നടിക്കുകയാണ്‌. കഴിഞ്ഞ കുറേ കൊല്ലമായി രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത്‌ സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രി നടത്തുന്ന കൊള്ള അറിഞ്ഞില്ലെന്ന്‌ കരുതുന്നത്‌ വിഡ്ഢിത്തമാണ്‌. മന്‍മോഹന്‍സിംഗും സോണിയയും ഒന്നിച്ചാണ്‌ വൈഎസ്‌ആറിനെ റോള്‍ മോഡല്‍ മുഖ്യമന്ത്രി എന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ 2009 ഇലക്ഷന്‌ വോട്ടുപിടിക്കാന്‍ ഇറങ്ങിയത്‌. രാഷ്‌ട്രീയ പരിചയമുള്ള വൈഎസ്‌ആറിനെ 1994 ല്‍ നരസിംഹറാവു ഏറെ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും മുഖ്യമന്ത്രിയാക്കിയില്ല. 2004 ലും 2009 ലും സോണിയയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായ വൈഎസ്‌ആറിന്റെ ആകസ്മിക മരണത്തിന്‌ ശേഷം മകന്‍ ജഗനെ മുഖ്യമന്ത്രിയാക്കാന്‍ സോണിയയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ പരസ്യമായി ആവശ്യം ഉന്നയിച്ചിരുന്നു. രണ്ടാമതൊരു തവണകൂടി ക്രിസ്ത്യന്‍ മുഖ്യമന്ത്രിയെ അടിച്ചേല്‍പ്പിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന്‌ കോണ്‍ഗ്രസ്‌ സെകുലര്‍ ഹിന്ദു ഫോറം (സിഎസ്‌എച്ച്‌എഫ്‌) സോണിയയോടും എ.കെ.ആന്റണിയോടും വ്യക്തമായി പറഞ്ഞു.

സിഎസ്‌എച്ച്‌എഫ്‌ ജനറല്‍ സെക്രട്ടറി കെ.രവികുമാര്‍ 2009 ജൂലൈ 16 ന്‌ ഈ ആവശ്യത്തിന്‌ ധാര്‍മിക പിന്തുണ തേടി ശൃംഗേരി മഠാധിപതിയെ സന്ദര്‍ശിച്ചു. തുടര്‍ന്ന്‌ 20 ഓളം ഹിന്ദു മഠാധിപതികളുടെ പിന്തുണ അദ്ദേഹം തേടി. അതിന്‌ സിഎസ്‌എച്ച്‌എഫിനെ പ്രേരിപ്പിച്ചത്‌ ഹിന്ദുക്കളെ മതേതരത്വം പഠിപ്പിക്കുന്ന വൈഎസ്‌ആര്‍ നടത്തിയ ക്രൈസ്തവ പ്രീണനമാണ്‌. 2001 ലെ സെന്‍സസ്‌ പ്രകാരം രണ്ട്‌ ശതമാനത്തില്‍ താഴെയാണ്‌ ആന്ധ്രയിലെ ക്രിസ്ത്യന്‍ ജനസംഖ്യ. 2011 ല്‍ പ്രമുഖ സുവിശേഷക്കാര്‍ അവകാശപ്പെടുന്നത്‌ ക്രിസ്ത്യന്‍ ജനസംഖ്യ 16 ശതമാനത്തിലെത്തി എന്നാണ്‌. ഹൈന്ദവ നേതൃത്വം ഇത്‌ അംഗീകരിക്കുന്നില്ല. വൈഎസ്‌ആര്‍ നടത്തിയ ക്രൈസ്തവ പ്രീണനം രാജ്യത്തിന്റെ ഭാവിക്കുതന്നെ ഭീഷണിയാണ്‌. ഓരോ ക്രിസ്ത്യന്‍ പള്ളിക്കും അറ്റകുറ്റപ്പണിക്കായി 80,000 രൂപ അനുവദിച്ചു. പുതിയ പള്ളി പണിയാന്‍ ഒന്നരലക്ഷം രൂപ അനുവദിച്ചുകൊണ്ട്‌ 2006 ആഗസ്റ്റില്‍ സര്‍ക്കാര്‍ ഉത്തരവ്‌ ഇറക്കി. ഏഴ്‌ ക്രിസ്ത്യാനിയ്‌ക്ക്‌ ഒരു പള്ളിയെന്ന നിലയില്‍ ഒരുലക്ഷത്തി നാല്‍പ്പത്തി എണ്ണായിരം പള്ളികളുണ്ട്‌ ഇപ്പോള്‍. ആന്ധ്രയില്‍ മതംമാറിയ പട്ടികവര്‍ഗങ്ങള്‍ക്ക്‌ സംവരണാനുകൂല്യം അനുവദിച്ചത്‌ വൈഎസ്‌ആര്‍ സര്‍ക്കാര്‍ ആണ്‌. ജറുസലേം തീര്‍ത്ഥാടനത്തിന്‌ ലോകത്താദ്യമായി ആളൊന്നിന്‌ 20,000 രൂപ എന്ന കണക്കിന്‌ സബ്സിഡി അനുവദിച്ചത്‌ ഇതേ സര്‍ക്കാരാണ്‌. അതോടൊപ്പം തിരുപ്പതി വെങ്കിടേശ്വരന്റെ ഏഴ്‌ മലകളില്‍ അഞ്ച്‌ മലകള്‍ ടൂറിസ്റ്റ്‌ കേന്ദ്രമാക്കാനും സര്‍ക്കാര്‍ ഉത്തരവ്‌ ഇറക്കിയതും വൈഎസ്‌ആര്‍ കാലഘട്ടത്തിലാണ്‌.

2004 ല്‍ മാവോയിസ്റ്റ്‌ സംഘടനയായ പിഡബ്ല്യുജി-ക്രിസ്ത്യന്‍ കൂട്ടുകെട്ടാണ്‌ വൈഎസ്‌ആറിനെ അധികാരത്തില്‍ കൊണ്ടുവന്നത്‌. അതിന്‌ പ്രത്യുപകാരമായി ചന്ദ്രബാബു നായിഡു കാലഘട്ടത്തില്‍ നടത്തിയിരുന്ന മാവോയിസ്റ്റ്‌ വേട്ട നിര്‍ത്തിവച്ചു. വൈഎസ്‌ആര്‍ വിഘടനവാദികളുമായി സന്ധിയിലെത്തി. വിഘടനവാദികളുടെ പറുദീസയായ ആന്ധ്രാ നേപ്പാള്‍ മുതലുള്ള ചുവന്ന കോറിഡോറിന്റെ സുരക്ഷിത താവളമായി.

സാമൂഹികമായി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മറ്റൊരു ശക്തി വൈഎസ്‌ആര്‍ ന്റെ മകള്‍ ശര്‍മിളയും അവരുടെ ഭര്‍ത്താവ്‌ അനില്‍ കുമാറും ഉള്‍പ്പെട്ട അനില്‍ വേള്‍ഡ്‌ ഇവാന്‍ജലിസം എന്ന സംഘടനയാണ്‌. ശര്‍മിളയുടെ ആദ്യ വിവാഹം നിലനില്‍ക്കുമ്പോള്‍ തന്നെ അനില്‍കുമാറിനെ അമേരിക്കയില്‍ വച്ച്‌ പ്രണയിക്കുകയും തുടര്‍ന്ന്‌ വൈഎസ്‌ആര്‍ കുടുംബത്തിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്ന്‌ ബ്രാഹ്മണനായ അനില്‍കുമാര്‍ മതംമാറുകയും വിവാഹം നടത്തുകയുമായിരുന്നു. ലൗജിഹാദ്‌ മോഡല്‍ ശര്‍മിള പ്രണയത്തിന്റെ കഥ ക്ഷേത്ര പശ്ചാത്തലത്തില്‍ ദൃശ്യവത്ക്കരിച്ച്‌ അമേരിക്കന്‍ ടെലിവിഷന്‍ ശൃംഖല പ്രക്ഷേപണം ചെയ്തിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌. വൈഎസ്‌ആര്‍ ഭരണത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത്‌ കോടിക്കണക്കിന്‌ രൂപ വാരിയെറിഞ്ഞ്‌ രണ്ട്‌ ലക്ഷവും മൂന്നു ലക്ഷവും പേര്‍ പങ്കെടുക്കുന്ന രോഗശാന്തി ശുശ്രൂഷകള്‍ ജില്ലാ ആസ്ഥാനങ്ങള്‍തോറും നടത്തി വന്‍തോതില്‍ മതം മാറ്റത്തിന്‌ അനില്‍കുമാറും ശര്‍മിളയും നേതൃത്വം നല്‍കി. എയിഡ്സും കാന്‍സറും പ്രാര്‍ത്ഥനയിലൂടെ സുഖപ്പെടുത്തും എന്ന്‌ അവകാശപ്പെടുന്ന അനില്‍കുമാറിന്റെ രോഗശാന്തി ശുശ്രൂഷയില്‍ വൈഎസ്‌ആര്‍ എത്തി ആശംസ നേരുമ്പോള്‍ അത്‌ ഒരു സര്‍ക്കാര്‍ പരിപാടി ആയി സാധാരണ ജനം തെറ്റിദ്ധരിക്കുന്നു. അനില്‍കുമാറിന്‌ നല്‍കുന്ന സര്‍ക്കാര്‍ പിന്തുണയെക്കുറിച്ച്‌ പത്രക്കാര്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ വൈഎസ്‌ആര്‍ പ്രതികരിച്ചത്‌ എന്തുകൊണ്ട്‌ പ്രത്യേക പരിഗണന കൊടുത്തുകൂടാ എന്ന മറുചോദ്യത്തോടെയാണ്‌. അനില്‍ വേള്‍ഡ്‌ ഇവാന്‍ജലിസത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രി ഔദ്യോഗിക വസതിയ്‌ക്ക്‌ എതിര്‍വശത്താണ്‌.

യുഎസ്‌ സുവിശേഷകനായ ബെന്നി ഹിന്നുമായി ചേര്‍ന്ന്‌ സംയുക്ത സുവിശേഷക വ്യവസായം നടത്തുന്ന അനില്‍ 2011 നവംബറില്‍ അന്തര്‍ദ്ദേശീയ ടെലിഫോണ്‍ ശൃംഖല അനധികൃതമായി ഉപയോഗിച്ചതില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടിരുന്നു. 2009 ആഗസ്റ്റ്‌ 24,25 തീയതികളില്‍ മസാബ്‌ ടാങ്ക്‌ ചര്‍ച്ച്‌ ഹൈദരാബാദില്‍ 500 ഓളം സുവിശേഷക പ്രസ്ഥാനങ്ങളുടെ നേതൃത്വ രഹസ്യയോഗം നടന്നിരുന്നു. അതിന്റെ മുഖ്യസംഘാടകര്‍ അനിലും ആന്ധ്രാ സര്‍ക്കാരിന്റെ ഉപദേശകന്‍ സ്റ്റാന്‍ലി ബേബിയുമായിരുന്നു. വൈഎസ്‌ആര്‍ സര്‍ക്കാരിന്റെ കാലത്ത്‌ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വന്‍വര്‍ധനവുണ്ടായതായി വിലയിരുത്തിയ സംഘത്തിന്റെ കണക്കനുസരിച്ച്‌ ആന്ധ്രയിലെ ക്രിസ്ത്യന്‍ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 16 ശതമാനം ആയി വളര്‍ന്നിരിക്കുന്നു.

ഇസ്രയേലില്‍ ജനിച്ച ബെന്നി ഹിന്‍ എയിഡ്സും കാന്‍സറും രോഗശാന്തി ശുശ്രൂഷയിലൂടെ മാറുമെന്ന്‌ അവകാശപ്പെടുന്നു. എങ്കിലും അയാളുടെ ഭാര്യ വിവാഹമോചനം നേടി രക്ഷപ്പെട്ടത്‌ പാശ്ചാത്യ മാധ്യമങ്ങള്‍ അടുത്തകാലത്ത്‌ ഏറെ ആഘോഷിച്ചിരുന്നു. ബെന്നിയുടെ സുവിശേഷ വ്യവസായത്തിന്റെ 2009 ലെ അറ്റാദായം 100 മില്യണ്‍ യുഎസ്‌ ഡോളറിലധികമായിരുന്നു. 2005 ല്‍ ഇയാള്‍ ബാംഗ്ലൂരില്‍ നടത്തിയ ‘ജൃമ്യ ളീൃ‍ കിറശമ” എന്ന സുവിശേഷ മഹാമഹത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനെത്തുടര്‍ന്ന്‌ കര്‍ണാടക അസംബ്ലി ദിവസങ്ങളോളം സ്തംഭിച്ചു. 15 എംഎല്‍എ മാര്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടു. 30 ഓളം പേര്‍ക്ക്‌ കലാപങ്ങളില്‍ പരിക്ക്‌ പറ്റി. ഇങ്ങനെയൊരു വിദേശി സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ കുടുംബവുമായി ചേര്‍ന്ന്‌ സംയുക്ത സംരംഭമായി സുവിശേഷ വ്യവസായം നടത്തുന്നതിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തയ്യാറായിട്ടില്ല. ജഗനെ മുഖ്യമന്ത്രിയാക്കാന്‍ മറ്റ്‌ ദേശീയ കക്ഷികളിലെ വ്യവസായികള്‍ ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്‌. അതില്‍ ജനങ്ങള്‍ ദുഃഖിതരുമാണ്‌. അന്താരാഷ്‌ട്ര ക്രൈസ്തവ നേതൃത്വം ‘ക്രൈസ്തവ തെക്കെ ഇന്ത്യ’ എന്ന അതിമോഹത്തിനായി വൈഎസ്‌ആര്‍ കുടുംബത്തെ ഉപയോഗിക്കുകയാണ്‌.

വൈഎസ്‌ആര്‍ കുടുംബം കൊള്ളയടിച്ച അരലക്ഷം കോടിയിലധികം വരുന്ന സമ്പത്ത്‌ കോണ്‍ഗ്രസിനെ അലോസരപ്പെടുത്തുന്നില്ല. ആന്ധ്രാപ്രദേശ്‌ കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.ജെ.കുര്യനും വീരപ്പമൊയ്‌ലിയുമടക്കമുള്ളവരും ഈ കൊള്ളയ്‌ക്ക്‌ മൗനാനുവാദം നല്‍കിയിരുന്നു. കൊള്ളയടിച്ച സ്വത്ത്‌ സര്‍ക്കാരിലേക്ക്‌ കണ്ടുകെട്ടാന്‍ ദേശീയ പ്രതിപക്ഷം ആവശ്യപ്പെടണം. ഭാരതത്തിലെ ക്രിസ്ത്യാനികള്‍ അനുഭവിച്ചുവരുന്ന സൗമനസ്യവും ഹിന്ദുക്കള്‍ക്ക്‌ അവരോടുള്ള ഭാവാത്മക സമീപനവും ചോദ്യം ചെയ്യാവുന്നതാണ്‌. സ്കൂളുകളും കോളേജുകളും ആശുപത്രികളും കീഴടക്കിയശേഷം എന്‍ജിഒകളെ ഉപയോഗിച്ച്‌ രാജ്യം ഭരിക്കാനുള്ള ക്രൈസ്തവ സാമ്രാജ്യത്തിന്റെ വ്യാമോഹം ആന്ധ്രയില്‍ വളരെ വ്യക്തമാണ്‌. അത്‌ ഭാരതത്തിന്റെ ഏകതയെ തകര്‍ക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ ജഗന്റെയും അവരുടെ കുടുംബത്തിന്റെയും പിന്നില്‍നില്‍ക്കുന്ന അന്താരാഷ്‌ട്ര ശക്തികളേയും കര്‍ശനമായി നേരിടണം.

മനോമോഹന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by