Categories: Kottayam

രോഗികളോട്‌ അയിത്തം: ഡോക്ടറെ കുമരകത്തുനിന്നും മാറ്റണമെന്ന ആവശ്യം ശക്തം

Published by

കുമരകം: രോഗികളോട്‌ അയിത്തം കല്‍പിക്കുന്ന ഡോക്ടര്‍ കുമരകത്തില്‍ ശാപമാകുന്നു. കുമരകം പ്രൈമറി ഹെല്‍ത്ത്‌ സെണ്റ്ററിലെ അസി. സര്‍ജന്‍ ഡോ. പി.പി. ആലീസിനാണ്‌ രോഗികള്‍ അലര്‍ജ്ജിയാകുന്നത്‌. ബുധനാഴ്ച രാത്രി എട്ടരയോടെ ബൈക്ക്‌ ആക്സിഡണ്റ്റില്‍ പെട്ട്‌ കാലിനു മുറിവേറ്റ കുമരകം സ്വദേശി വിഷ്ണു (23) വിനെ ആക്സിഡണ്റ്റു കണ്ടു വന്ന ഒരു കാറുകാരന്‍ ഗവ. പ്രൈമറി ഹെല്‍ത്തു സെണ്റ്ററിലെ ജീവനക്കാര്‍ ഡോക്ടറെ കാണിക്കാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ ഹെല്‍ത്ത്‌ സെണ്റ്ററിനോടു ചേര്‍ന്നു ഗവ. വക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഡോക്ടറുടെ അടുത്തേക്കു കൊണ്ടുപോയി. കോളിംഗ്‌ ബെല്ലടിച്ചെങ്കിലും ഡോക്ടര്‍ കതകുതുറക്കാന്‍ കൂട്ടാക്കിയില്ലെന്നാണ്‌ പരാതി. കാറുടമ ജനലിലൂടെ വിളിച്ചെങ്കിലും അകത്തുനിന്നും ഡോക്ടറുടെ പരൂക്ഷമായ വാക്കുകളായിരുന്നു മറുപടി. വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഡോക്ടര്‍ ദേഷ്യത്തോടെ വാതില്‍ തുറന്നു പുറത്തുവന്നു. കാലില്‍നിന്നും രക്തം വാര്‍ന്നൊവുകുന്ന രോഗിയോട്‌ തണ്റ്റെ തിണ്ണയില്‍ രക്തം വീഴുമെന്നും പുറത്തിറങ്ങി നില്‍കാതെ ആദ്യംതന്നെ ഡോക്ടര്‍ ആജ്ഞാപിച്ചു. മുറിവേറ്റ വിഷ്ണു പുറത്തിറങ്ങി മഴനനഞ്ഞു നില്‍ക്കുമ്പോള്‍ ഔദാര്യംപോലെ കൂടെ വന്നയാളെ മുറിക്കുള്ളിലേക്ക്‌ വിളിച്ച്‌ കതകടച്ചു. രോഗിയെ കാണുകയോ മുറിവ്‌ പരിശോധിക്കുകയോ ചെയ്യാതെ തണ്റ്റെ ലറ്റര്‍പാടില്‍ കുറിപ്പെഴുതി നല്‍കി വിടുമ്പോള്‍ പരിക്കേറ്റ കുട്ടിയെ കൊണ്ടുചെന്നയാളോട്‌ പരുഷമായി പറഞ്ഞത്‌ “എട്ടുമണിവരെയെ എനിക്കു ഡ്യൂട്ടിയുള്ളു. എട്ടര കഴിഞ്ഞാല്‍ എനിക്ക്‌ ആരെയും നോക്കേണ്ട കാര്യമില്ല, ഈ സമയം കഴിഞ്ഞാല്‍ ഇനി ഇവിടേക്കു രോഗികളുമായി എത്തരുത്‌” എന്നാണ്‌. ഇത്‌ ഒരു ബൈക്ക്‌ ആക്സിഡണ്റ്റില്‍പ്പെട്ട വിഷ്ണുവിണ്റ്റെ മാത്രം അനുഭവമല്ലെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം. അത്യാസന്ന നിലയിലെത്തുന്ന രോഗികളോടുള്ള ഇവരുടെ സമീപനം അത്തരത്തിലാണെന്ന്‌ നൂറുകണക്കിന്‌ അനുഭവസ്ഥര്‍ പറയുന്നു. രോഗികളെ പരിശോധിക്കാനുള്ള സന്‍മനസും ആതുര സേവാ മനസ്ക്കരുമാകേണ്ട ഡോക്ടര്‍മാര്‍ രോഗികളോട്‌ ആക്രോശവും അയിത്തവും കല്‍പിക്കുമ്പോള്‍ ഡോക്ടര്‍പട്ടം കൊടുക്കുമ്പോള്‍ ഏറ്റു ചൊല്ലിയ പ്രതിജ്ഞാ വാചകം കാറ്റില്‍ പറത്തുകയാണ്‌. അത്യാസന്ന നിലയില്‍ എത്തിക്കുന്ന രോഗിയെ നോക്കാന്‍ സന്‍മനസുകാണിക്കാത്ത ഡോക്ടര്‍ ഗവണ്‍മെണ്റ്റ്‌ ചിലവിലാണ്‌ പി.എച്ച്‌ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നത്‌. കുമരകം നിവാസികളോടും പി.എച്ച്‌.സി സെണ്റ്ററിനെ ആശ്രയിക്കുന്ന തിരുവാര്‍പ്പ്‌, ചെങ്ങളം, കൈപ്പുഴമുട്ട്‌ മുതലായ സ്ഥലങ്ങളിലുള്ള രോഗികളോടും ചെയ്യുന്ന ദ്രോഹമാണെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. രോഗികളോട്‌ ക്രൂരമായി പെരുമാറുന്ന ഡോക്ടറെ മാറ്റി രോഗികളോട്‌ കരുണകാട്ടുന്ന ഒരു ഡോക്ടറെ നിയമിക്കണമെന്ന്‌ നാട്ടുകാരുടെ ആവശ്യത്തിനു ശക്തിയേറുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by