Categories: Kottayam

എരുമേലി ആശുപത്രിയില്‍ ഐ. സി യൂണിറ്റ്‌ തുടങ്ങി

Published by

എരുമേലി: കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെണ്റ്ററില്‍ പരാധീനതകള്‍ക്ക്‌ നടുവിലും ഐ.സി. യൂണിറ്റ്‌ തുടങ്ങി. പ്രവര്‍ത്തന മികവ്‌ തെളിയിക്കാന്‍ ശ്രമിക്കുമ്പോഴും ഉത്തരവാദപ്പെട്ട സ്ഥിരം ഡോക്ടറുമില്ല നിര്‍ത്തിവച്ച വാര്‍ഡ്‌ പണി പുനരാരംഭിച്ചതുമില്ല. ആശുപത്രിയില്‍ ഏഴോളം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഇതിനോടനുബന്ധിച്ചുള്ള ജീവനക്കാരുടെ, ഒഴിവുകള്‍, അപകടാവസ്ഥയിലായ താത്ക്കാലിക ഒബ്സര്‍വേഷന്‍ ഷെഡ്‌. അങ്ങനെ നൂറുകണക്കിനു പാവപ്പെട്ട രോഗികള്‍ക്ക്‌ ശരണാശ്രയ കേന്ദ്രമാകുന്ന എരുമേലി സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനമാണ്‌ യാതൊരു വികസനവുമില്ലാതെ താളം തെറ്റുന്നത്‌. ഡോക്ടര്‍മാരുടെ കുറവുമൂലം പൂട്ടിയിടേണ്ടിവന്ന ആശുപത്രി താത്ക്കാലികമായി നിയമിച്ച കുറച്ചു ഡോക്ടറുമാരുടെ പിന്‍ബലത്തിലാണ്‌ നിലനില്‍ക്കുന്നത്‌. ഉത്തരവാദപ്പെട്ട ഒരു സ്ഥിരം ഡോക്ടര്‍ ഇല്ല. ഒ.പി.യില്‍ വരുന്ന നൂറുകണക്കിനു രോഗികളെ പരിശോധിച്ചു വിടാനല്ലാതെ ഒരാളെ പോലും കിടത്തി ചികിത്സിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്‌. എട്ടുപേര്‍ക്ക്‌ കിടക്കാവുന്ന തരത്തിലുള്ള ഐസി യൂണിറ്റാണ്‌ കഴിഞ്ഞദിവസം മുതല്‍ പ്രവര്‍ത്തനമാരംഭിച്ചത്‌. നിലവിലുള്ള വാര്‍ഡില്‍ പുരുഷന്‍മാരേയോ സ്ത്രീകളേയോ കിടത്തി ചികിത്സ തുടങ്ങിയാല്‍ രാത്രിയിലും ഡോക്ടര്‍മാരുടെ സേവനം നിര്‍ബന്ധമാക്കേണ്ടിവരും. ഇതിനിടെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നിര്‍മ്മിച്ച താത്ക്കാലിക ഓബ്സര്‍വേഷന്‍ ഷെഡ്‌ അപകടാവസ്ഥയിലായതാണ്‌ ആശുപത്രി അധികൃതരെ വെട്ടിലാക്കിയിരിക്കുന്നത്‌. എന്നാല്‍ ആശുപത്രിയുടെ നിയന്ത്രണമുള്ള പഞ്ചായത്ത്‌ അധികൃതര്‍ കടുത്ത അനാസ്ഥയാണ്‌ കാട്ടുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ‘ഒബ്സര്‍വേഷന്‍’ താത്ക്കാലിക ഷെഡിണ്റ്റെ സുരക്ഷയ്‌ക്കായി പ്രൊജക്റ്റ്‌ കൊടുത്തിട്ട്‌ യാതൊരു നടപടിയും ഉണ്ടായില്ലന്നാണ്‌ അധികൃതര്‍ പറയുന്നത്‌. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക്‌ കുടിക്കാനുള്ള വെള്ളമില്ല. വിശ്രമിക്കാനോ സുരക്ഷിതമായി ഒന്നു നില്‍ക്കാനുള്ള സൗകര്യം പോലുമില്ലാത്ത അവസ്ഥയാണുള്ളത്‌. രാത്രിയായാല്‍ ഇരുട്ടുകൊണ്ടുമൂടുന്ന ആശുപത്രി. പകല്‍ അടിസ്ഥാന സൗകര്യമില്ലായ്മയുടേയും ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയിലും ശ്വാസംമുട്ടുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by