Categories: Samskriti

ഗുരുവാണി

Published by

ഭക്തന്റെ സ്ഥാനം ഗുരുവിന്റെ മടിയിലാണ്‌. ഗുരുവിന്റെ സ്ഥാനം ഭക്തന്റെ ഹൃദയത്തിലും.

ചെവി കേള്‍ക്കാത്തവനെപ്പോലെ, കണ്ണ്‌ കാണാത്തവനെപ്പോലെ, സംസാരശേഷിയില്ലാത്തവനെപ്പോലെ

യാതൊന്നുമറിയാത്തവനെപ്പോലെ എല്ലാം അറിയാനുള്ള അഭിമാനത്തോടെ നിന്നാല്‍ മാത്രമേ ഏതറിവും നേടാന്‍ കഴിയൂ.

മനുഷ്യജീവിതത്തിന്റെ തുടക്കം എവിടെനിന്നുമാണ്‌?

അവസാനം നാം എവിടെയാണ്‌? മനുഷ്യജീവിതംകൊണ്ട്‌ എന്താണ്‌ സമ്പാദിക്കേണ്ടത്‌? അല്ലെങ്കില്‍ നമ്മള്‍ ഈ ജീവിതം ആരംഭിച്ചിരിക്കുന്നത്‌ എന്തറിവോളം എത്തിയതിന്‌ ശേഷമാണ്‌?ഇന്ന്‌ എന്തറിവിലെത്തി നില്‍ക്കുന്നു? ഈ അറിവ്‌ ആദ്യം സങ്കല്‍പിച്ചറിയുക. അതല്ല അതിന്‌ കഴിവില്ലെങ്കില്‍ കഴിവുള്ള ഒരാളെ കണ്ടുപിടിച്ച്‌ അദ്ദേഹത്തിന്റെ പുറകില്‍ പോയി നിന്ന്‌ കണ്ട്‌ പരിചയപ്പെട്ട്‌ അറിയുക.

അമ്മയെന്ന ഗുരു അച്ഛനെന്ന ഗുരു ഈശ്വരനെ അറിഞ്ഞ ഗുരു ദൈവമെന്ന ഗുരു. അങ്ങനെ ജനനം മുതല്‍ അറിഞ്ഞ്‌ പരമമായ അറിവിന്റെ പടവുകള്‍ ചവിട്ടിക്കയറി സമാധാനം തേടുക. അത്‌ തന്നെ ലക്ഷ്യം. അത്‌ തന്നെ മുക്തി.

അതിന്‌ തന്നെ മനുഷ്യജന്മം.

ഏകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായി അനേകജന്മങ്ങളിലൂടെ ആര്‍ജിതമായ കര്‍മത്തിന്റെ കെട്ടുകളെ പിതൃശുദ്ധിയിലൂടെ നിവര്‍ത്തിച്ചെടുക്കുന്ന ഒരു ആത്മകര്‍മത്തിന്റെ ആധാരശിലയാണ്‌ ശാന്തിഗിരിയിലെ ഗുരുപൂജ.

പൂര്‍വികര്‍ ആരാധിച്ച്‌ പോയിരിക്കുന്ന നല്ലതും കെട്ടതും. പിന്നെ ദേവനും പിതൃവും ഋഷിയും സന്യാസിയും എന്താണെന്ന്‌ കാണിച്ച്‌ കൊടുക്കുന്ന ധര്‍മവിശേഷമാണ്‌ ശാന്തിഗിരിയില്‍ നടക്കുന്ന ഗുരുപൂജ.

യുഗാന്തരധര്‍മത്തിന്റെ ഭക്തിനാശത്തെ പൂര്‍ണമായും എടുത്ത്കളഞ്ഞുകൊണ്ട്‌ സത്യയുഗത്തിന്റെ മാര്‍ഗപ്പടവുകളെപ്പറ്റി അറിവ്‌ പ്രദാനം ചെയ്യുന്ന കര്‍മമാണ്‌ ശാന്തിഗിരിയിലെ ഗുരുപൂജ.

ജന്മജന്മാന്തരങ്ങളായി ആര്‍ജിച്ചുവച്ചിരിക്കുന്ന കര്‍മങ്ങളെ കണ്ടറിഞ്ഞ്‌ അഴിച്ച്‌ മാറ്റമചെയ്ത്‌ ദേവനും ഋഷിക്കും തുല്യമാക്കി വിടുന്ന ബ്രഹ്മകല്‍പിതകര്‍മമാണ്‌ ശാന്തിഗിരിയില്‍ നടത്തുന്ന ഗുരുപൂജ.

വികൃതമായ ഒരു ജീവിതംകൊണ്ട്‌ നമുക്ക്‌ നഷ്ടപ്പെട്ടുപോയ ഒരു നല്ല നിമിഷം ജീവിതത്തില്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയുമോ?

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by