Categories: Kasargod

കേന്ദ്രസര്‍വ്വകലാശാല മാറ്റാന്‍ വീണ്ടും ഗൂഢശ്രമം: ബിജെപി

Published by

കാഞ്ഞങ്ങാട്‌: ജില്ലക്ക്‌ അനുവദിച്ച കേന്ദ്രസര്‍വ്വകലാശാലയും അനുബന്ധമെഡിക്കല്‍ കോളേജും ജില്ലയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്ന ലോബിയുടെ നീക്കം അതിശക്തമായിരിക്കുകയാണെന്നും, ഇത്‌ ജില്ലയിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണെന്നും ബിജെപി നാഷണല്‍ കൗണ്‍സില്‍ അംഗം മടിക്കൈ കമ്മാരന്‍ പ്രസ്താവിച്ചു. പെരിയയില്‍ കേന്ദ്രസര്‍വ്വകലാശാലക്കായി അനുവദിച്ച ഭൂമിയില്‍ എണ്റ്റോസള്‍ഫാണ്റ്റെ അംശം നിലനില്‍ക്കുന്നുണ്ടെന്നും, അത്‌ സര്‍വ്വകലാശാല നിര്‍മ്മാണത്തിന്‌ അനുയോജ്യമല്ലെന്നുമുള്ള രീതിയില്‍ ഒരു പ്രൈവറ്റ്‌ ഏജന്‍സിയെക്കൊണ്ട്‌ സര്‍വ്വേ നടത്തിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയതിണ്റ്റെ പിറകിലുള്ളത്‌ ഗൂഢോദ്ദേശം മാത്രമാണ്‌. പെരിയ കാഷ്യൂ പ്ളാണ്റ്റേഷനില്‍ ആകാശമാര്‍ഗ്ഗം ഹെലികോപ്റ്ററില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ ലായനി തളിച്ചത്‌ മൂലം അതിണ്റ്റെ ദുരിതമനുഭവിക്കുന്ന ചെറിയൊരു ജനവിഭാഗം ഉണ്ടെന്നുള്ളത്‌ പരമാര്‍ത്ഥമാണ്‌. എന്നാല്‍ ആ കാരണം പറഞ്ഞ്‌ പെരിയയിലെ ഭൂമിയില്‍ മുഴുവന്‍ എന്‍ഡോസള്‍ഫാണ്റ്റെ അംശം നിലനില്‍ക്കുന്നുവെന്നും, യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടുത്തെ മണ്ണ്‌ അനുയോജ്യമല്ലെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അപഹാസ്യമാണ്‌. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നവോദയ വിദ്യാലയം, ഗവ.പോളിടെക്നിക്ക്‌, അംബേദ്കര്‍ കോളേജ്‌ തുടങ്ങിയ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നത്‌ പെരിയയിലാണ്‌. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കോ, ഭൂരിപക്ഷം വരുന്ന നാട്ടുകാര്‍ക്കോ യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും ഇല്ല എന്നുള്ളത്‌, സര്‍വ്വകലാശാലയെ ഇവിടെനിന്നും പറിച്ചുമാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കും വളരെ വ്യക്തമായി അറിയാവുന്ന കാര്യമാണ്‌. എന്‍ഡോസള്‍ഫാണ്റ്റെ അംശം പെരിയയിലെ മണ്ണില്‍ കൂടുതലായി ഉള്ളതുകൊണ്ട്‌ സര്‍വ്വകലാശാലാ നിര്‍മ്മാണത്തിണ്റ്റെ കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന മാനവശേഷി വികസന സഹമന്ത്രി ഡി.പുരന്ദരേശ്വരി രാജ്യസഭയില്‍ നടത്തിയ പരാമര്‍ശം, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളി വ്യക്തമാക്കുന്നതും, തുടക്കം മുതല്‍ തന്നെ ബിജെപി പറഞ്ഞ അഭിപ്രായത്തെ സാധൂകരിക്കുകയുമാണ്‌ ചെയ്യുന്നത്‌. സര്‍വ്വകലാശാലയുടെ റീജണല്‍ ക്യാംപസ്‌ പത്തനംതിട്ടയില്‍ സ്കൂള്‍ ഓഫ്‌ മെഡിസിന്‍ ആണ്റ്റ്‌ പബ്ളിക്ക്‌ ഹെല്‍ത്ത്‌ ആയി ആരംഭിക്കാനുള്ള നിര്‍ദ്ദേശത്തിന്‌ സര്‍വ്വകലാശാല നിര്‍വ്വാഹക സമിതി അനുമതി നല്‍കിയിട്ടുണ്ടെന്നുള്ള വാര്‍ത്തയും ഈ കാര്യത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ജില്ലയിലെ സര്‍വ്വകക്ഷി പ്രതിനിധികളുടെ അഭിപ്രായം മാനിച്ച്‌ കേന്ദ്രസര്‍വ്വകലാശാലയും, അനുബന്ധ മെഡിക്കല്‍ കോളേജും പെരിയയില്‍ സ്ഥാപിക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, അല്ലാത്ത പക്ഷം പ്രക്ഷോഭത്തിന്‌ ജനങ്ങള്‍ ഒന്നടങ്കം തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts