Categories: Kottayam

നഗരവീഥികള്‍ വഴിയോര കച്ചവടക്കാരുടെ പിടിയില്‍

Published by

കോട്ടയം: നഗരസഭയുടേയും മന്ത്രിയുടേയും ഔദാര്യം കൊണ്ട്‌ നഗരത്തില്‍ വഴിയോര കച്ചവടക്കാരുടെ ആധിക്യം വര്‍ദ്ധിക്കുന്നു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച്‌ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച്‌ നഗരസഭയിലെ ചര്‍ച്ചയില്‍ ‘ വഴിയോര കച്ചവടക്കാരുടെ ഉപജീവനമാര്‍ഗ്ഗമല്ലേ, അവര്‍ ജനങ്ങള്‍ക്ക്‌ ശല്യമുണ്ടാക്കാതെ കച്ചവടം ചെയ്തോട്ടെ’ എന്ന ഭരണപക്ഷ പ്രസ്താവനയുടെ പിന്‍ബലത്തില്‍ വഴിയോരകച്ചവടക്കാരുടെയും റോഡരുകിലെ മൊബൈല്‍ കച്ചവടക്കാരുടെയും എണ്ണം പ്രതിദിനം വര്‍ദ്ധിക്കുകയാണ്‌. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍രാധാകൃഷ്ണണ്റ്റെ വാക്കുകളുടെ പിന്‍ബലത്തിലാണ്‌ നഗരത്തില്‍ അനധികൃത കച്ചവടം കൊഴുക്കുന്നതെന്നാണ്‌ നഗരസഭയിലെ പ്രതിപക്ഷ അംഗംങ്ങള്‍ പറയുന്നത്‌. ഇത്‌ നഗരവികസനം യാഥാര്‍ത്ഥ്യമാക്കാന്‍ അധികൃതര്‍ക്ക്‌ ഭാവിയില്‍ ഏറെ ബുദ്ധിമുട്ട്‌ സൃഷ്ടിക്കാനിടയാക്കും. വഴിയോര കച്ചവടക്കാരെ കൂടാതെ പെട്ടിവണ്ടികളിലെ പച്ചക്കറി വ്യാപാരവും നഗര റോഡുകളുടെ ഓരത്ത്‌ സജീവമാകുകയാണ്‌. തിരുനക്കര ഭാഗത്ത്‌ രാവിലെ മുതല്‍ ഇത്തരത്തിലുള്ള കച്ചവടം റോഡരികില്‍ തുടങ്ങുമെങ്കില്‍ വൈകിട്ട്‌ ഏറെ തിരക്കുള്ള ൪മണിമുതല്‍ വൈഎംസിഎ റോഡ്‌ ഇത്തരം കച്ചവടക്കാരെക്കൊണ്ട്‌ നിറയും. ഇത്‌ കാല്‍നടയാത്രക്കും വാഹനഗതാഗതത്തിനും ഏറെ പ്രതിബന്ധങ്ങളുണ്ടാക്കുന്നു. ഈ ബുദ്ധിമുട്ടുണ്ടാക്കുന്ന അനധികൃത കച്ചവടം പൊടിപൊടിക്കുന്നത്‌ നഗരസഭാ കാര്യാലയത്തിനു മുന്നിലും പിന്നിലുമാണെങ്കിലും നഗരസഭാധികൃതര്‍ ഇതൊന്നും കണ്ട പുറപ്പാട്‌ കാണിക്കാത്തതെന്തുകൊണ്ടെന്ന ജനങ്ങളുടെ സംശയത്തിന്‌ ശക്തിയേറുകയാണ്‌. ഇതൊക്കെ കാണുമ്പോള്‍ നഗരവികസന പ്രഖ്യാപനങ്ങള്‍ പ്രഹസനമാകാനാണിടയെന്നാണ്‌ ജനങ്ങള്‍ വിലയിരുത്തപ്പെടുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by