Categories: Thrissur

ലാലൂര്‍ പദ്ധതി വീണ്ടും അട്ടിമറിക്കാന്‍ ശ്രമം

Published by

തൃശൂര്‍ : ലാലൂര്‍ മാതൃകാ പദ്ധതി വീണ്ടും അട്ടിമറിക്കപ്പെടുന്നു. മാതൃകാ പദ്ധതിയുടെ പ്രൊജക്റ്റ്‌ ഡയറക്ടറും മുഖ്യ ചുമതലക്കാരനുമായ ഡോ. പത്തിയൂര്‍ ഗോപിനാഥിനെ പദ്ധതിയുടെ ചുമതലയില്‍ നിന്നും നീക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ്‌ തീരുമാനം. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചുവെങ്കിലും ഭൂരിപക്ഷാടിസ്ഥാനത്തില്‍ തീരുമാനത്തിന്‌ അംഗീകാരമാവുകയായിരുന്നു. ഒരു വര്‍ഷം മുമ്പേ മുഖ്യമന്ത്രിയായിരുന്ന വി.എസ്‌. അച്യുതാനന്ദന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ കാര്‍ഷിക സര്‍കലാശാല ഗവേഷക വിഭാഗത്തിന്റെ മേധാവി കൂടിയായ പത്തിയൂര്‍ പദ്ധതി തയ്യാറാക്കിയത്‌. പദ്ധതിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ ഒരു കോടിയും അനുവദിച്ചു. ഇതിന്റെ ആദ്യഘഡുവായ 94 ലക്ഷം രൂപയും പത്തിയൂരിന്‌ കൈമാറിയിരുന്നു. പദ്ധതിയുടെ ഭാഗമായുള്ള വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെതിരെ വ്യാപാരികള്‍ നല്‍കിയിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ പദ്ധതി നടപ്പിലാക്കാന്‍ അനുകൂല സാഹചര്യമായിരുന്നു.<br/> നഗരകാര്യ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായും, അതിനു ശേഷം മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തി പദ്ധതി നിലവിലുള്ള രീതിയില്‍ മുന്നോട്ടു പോവുന്നതിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും പദ്ധതി തുടങ്ങാതിരിക്കെ സമര പ്രഖ്യാപനവുമായി ലാലൂര്‍ സമരസമിതി മുന്നോട്ടു വന്നിരുന്നു. ഇതിനിടയിലാണ്‌ പദ്ധതിയുടെ മുഖ്യ ചുമതലയില്‍ നിന്നും പത്തിയൂരിനെ മാറ്റാനുള്ള കോര്‍പ്പറേഷന്‍ തീരുമാനമെടുത്തിട്ടുള്ളത്‌. <br/>

ലാലൂര്‍ മാതൃകാ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന്‌ ലാലൂര്‍ സമര സമിതിയും പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന്‌ രൂപയാണ്‌ ലാമ്പ്സ്‌ പദ്ധതിയുമായി ബന്ധപ്പെട്ട്‌ പത്തിയൂരിന്‌ ചെലവഴിക്കാന്‍ നല്‍കിയിരുന്നത്‌. ലാലൂരില്‍ കയ്യേറിയിട്ടുള്ള കോര്‍പ്പറേഷന്‍ ഭൂമി തിരിച്ചു പിടിക്കുന്നതിന്‌ കളക്ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുന്നതിനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കോര്‍പ്പറേഷന്‌ വൈദ്യുതി വിതരണം ചെയ്യുന്ന ഏജന്‍സിയെ സ്വകാര്യ ഏജന്‍സിയാക്കാനുള്ള നീക്കത്തിനെതിരെ കൗണ്‍സില്‍ ഐക്യകണ്ഠേന പ്രമേയം പാസാക്കി. മേയര്‍ ഐ.പി. പോള്‍ അദ്ധ്യക്ഷത വഹിച്ചു. ലാലൂരിനെ ഇരുമുന്നണികളും വഞ്ചിക്കുകയാണെന്നും കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പദ്ധതി നടപ്പാക്കുക എന്നതിനേക്കാള്‍ ഉപരി നീട്ടിക്കൊണ്ടുപോവുകയാണ്‌ ഇവരുടെ ലക്ഷ്യമെന്നും കൗണ്‍സിലര്‍മാരായ വിനോദ്‌ വെള്ളാംപറമ്പിലും ഗിരിജ രാജനും പറഞ്ഞു.<br/><br/><br/><br/>

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts