Categories: Vicharam

ഹിലരിയുടെ രഹസ്യദൗത്യം

Published by

ഹിലരി ക്ലിന്റന്റെ ചെന്നൈ സന്ദര്‍ശനം ആഗോള ക്രൈസ്തവ സാമ്രാജ്യം കഴിഞ്ഞ രണ്ട്‌ നൂറ്റാണ്ടായി നടത്തുന്ന തമിഴ്‌ വിഘടനവാദപ്രവര്‍ത്തനങ്ങളുടെയും ക്രൈസ്തവതീവ്രവാദത്തിന്റെയും ഭാഗമാണ്‌. തമിഴിനെ ഭാഷാപരമായും മതപരമായും, വംശീയമായും ഭാരതത്തിന്റെ മുഖ്യധാരയില്‍നിന്ന്‌ വേര്‍പെടുത്താനുള്ള ആദ്യശ്രമം നടത്തിയത്‌ എ.ഡി കോമ്പല്‍, എസ്‌.ഡബ്ല്യു. എല്ലിസ്‌ എന്നിവരാണ്‌. അവര്‍ ഇരുവരും ചേര്‍ന്ന്‌ 1816ല്‍ എഴുതിയ തെലുങ്കുവ്യാകരണം എന്ന പുസ്തകം തമിഴ്‌, തെലുങ്ക്‌ സംസ്കൃത ഭാഷാകുടുംബത്തില്‍പ്പെട്ടതല്ലെന്ന്‌ വാദിച്ചു. 1801ല്‍ പോലും എച്ച്‌.ടി.കോള്‍ബ്രോക്കിനെ പോലെയുള്ള ഭാഷാ ശാസ്ത്രജ്ഞരും ആധുനിക ക്രിസ്ത്യന്‍ മിഷണറിമാരുടെ ആചാര്യനായി അറിയപ്പെടുന്ന വില്ല്യം കെറിയും ഭാരതത്തിലെ എല്ലാഭാഷകളും സംസ്കൃതത്തില്‍ നിന്ന്‌ ഉദ്ഭവിച്ചതാണെന്നു വാദിച്ചിരുന്നു. വില്ല്യംകെറിയുടെ നേതൃത്വത്തിലാണ്‌ സംസ്കൃതമടക്കം 44 ഇന്ത്യന്‍ ഭാഷകളില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്തത്‌. എന്നാല്‍ 1812 ല്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ ഭാരതത്തെ ക്രൈസ്തവവത്കരിക്കാന്‍ പാസ്സാക്കിയ വിദ്യാഭ്യാസ നയങ്ങളോടൊപ്പം വിഘടനവാദത്തിന്‌ അടിത്തറപാകുന്ന ഭാഷാസിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുകയായിരുന്നു. 1840ല്‍ വിഘടനവാദത്തിന്റെ അടിത്തറ ശക്തമാക്കാന്‍ സ്കോട്ടിഷ്‌ മിഷണറി സൊസൈറ്റി ജോണ്‍ സ്റ്റീവന്‍സണിനെ നിയോഗിച്ചു. ഇന്ന്‌ ദ്രാവിഡമെന്ന്‌ വിശേഷിപ്പിക്കുന്ന എല്ലാ ഭാഷകളും സംസ്കൃതത്തേക്കാള്‍ ശാസ്ത്രീയമാണെന്നും പഴക്കമുണ്ടന്നും വാദിച്ചുകൊണ്ട്‌ സംസ്കൃതം അധിനിവേശ ഭാഷയാണെന്ന്‌ അദ്ദേഹം വാദിച്ചു. 1856 ലെ ‘ദ്രാവിഡിയന്‍ ഭാഷകളുടെ തരതമ്യപഠനം’, 1981 ലെ ‘എ പൊളിറ്റിക്കല്‍ ആന്റ്‌ ജനറല്‍ ഹിസ്റ്ററി ഓഫ്‌ ദ ഡിസ്ട്രിക്‌ തിരുനെല്‍വേലി’ എന്നീ പുസ്തകങ്ങള്‍ രചിച്ച തിരുനെല്‍വേലി ബിഷപ്പ്‌ തമിഴ്‌- സംസ്കൃതം, ദ്രാവിഡ, ആര്യ, ബ്രാഹ്മണ, അബ്രാഹ്മണ ശത്രുതാസിദ്ധാന്തങ്ങള്‍ കെട്ടഴിച്ചുവിടുകയായിരുന്നു.

ഇതേ തന്ത്രം മണിപ്പുരിനെ ഇല്ലാതാക്കാന്‍ ഒരുനൂറ്റാണ്ടായി ക്രൈസ്തവ മതഭ്രാന്തന്മാര്‍ ഉപയോഗിക്കുന്നു. വൈഷണവരായ സമതലപ്രദേശത്തെ മണിപ്പൂരികള്‍ ഹിന്ദുമതം ഉപേക്ഷിയ്‌ക്കണമെന്നും മണിപ്പൂരിഭാഷയ്‌ക്കും സംസ്കാരത്തിനും ഹിന്ദുമതത്തെക്കാള്‍ പഴക്കമുണ്ടെന്നും ഹിന്ദുമതം അധിനിവേശമതമാണെന്നും മണിപ്പൂരിന്റെ സംസ്കാരം വിണ്ടെടുക്കണമെന്നും ഹിന്ദിയും ഹിന്ദുവും ഹിന്ദിക്കാരും മണിപ്പൂര്‍ വിട്ട്‌ പോകണമെന്നുമാവശ്യപ്പെടുന്ന ക്രൈസ്തവ തീവ്രവാദസംഘടനകള്‍ മണിപൂരിലെ ഗോത്രവര്‍ഗക്കാരെ ഒന്നടങ്കം മതംമാറ്റി. അവരെ അവശേഷിയ്‌ക്കുന്ന ഹിന്ദുക്കള്‍ക്ക്‌ നേരെ തിരിച്ചുവിട്ടുകൊണ്ട്‌ മണിപ്പൂരില്‍ സമാന്തര ക്രൈസ്തവ ഭരണം നടത്തുകയാണ്‌. ആര്യ-ദ്രാവിഡ ശത്രുതാ സിദ്ധാന്തങ്ങള്‍ വലിച്ചുനീട്ടി എല്‍ടിടിഇയെ മുന്നില്‍ നിര്‍ത്തി ക്രൈസ്തവ സാമ്രാജ്യം ശ്രീലങ്കയ്‌ക്കെതിരെ നടത്തിയ യുദ്ധത്തിന്‌ ചൈനയുടെ സഹായത്തോടെ പ്രഭാകരനെ കൊന്നുകൊണ്ട്‌ രാജ്പക്സെ നല്‍കിയ തിരിച്ചടിയില്‍ ഞെട്ടിയ ക്രൈസ്തവ സാമ്രാജ്യം കൂടുതല്‍ തയ്യാറെടുപ്പോടെ തമിഴ്‌ ഈഴത്തിനായുള്ള അടുത്ത ഘട്ടം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അതിന്റെ ഭാഗമായി രാജപക്സെയെ യുദ്ധക്കുറ്റവാളിയായി അന്താരാഷ്‌ട്ര കോടതിയില്‍ വിചാരണ നടത്താന്‍ ജയലളിത വഴി ഇന്ത്യയുടെ പിന്തുണ നേടുകയാണ്‌ ഹിലരിയുടെ ചെന്നൈ സന്ദര്‍ശനത്തിന്റെ പ്രഥമലക്ഷ്യം. മറ്റൊന്ന്‌ തമിഴിന്റെ ഹൈന്ദവ വേരുകള്‍ മുറിച്ച്‌ മാറ്റാന്‍ അമേരിക്ക ആസ്ഥാനമാക്കി നടത്തുന്ന വിവിധ പദ്ധതികളുടെ വിലയിരുത്തലാണ്‌. ഹിലരിയുടെ കലാക്ഷേത്ര സന്ദര്‍ശനം ഇതിനടിവരയിടുന്നു.

1969 മുതല്‍ ദ്രാവിഡകഴകം ക്രൈസ്തവവത്കരണത്തിന്റെ പാതയിലാണ്‌. മതം മാറി ക്രിസ്ത്യാനി ആയ ദൈവനായകത്തിന്റെ ‘തിരുവുള്ളവര്‍ ക്രിസ്ത്യാനി’ എന്ന പുസ്തകത്തിന്‌ ആമുഖം എഴുതിയത്‌ അന്നത്തെ തമിഴ്‌നാട്‌ മുഖ്യമന്ത്രിയാണ്‌. മന്ത്രിസഭയിലെ മറ്റൊരു മന്ത്രി ആ പുസ്തകം പ്രകാശനം ചെയ്തു. പുസ്തക പ്രസാധകര്‍ക്ക്‌ ഇത്‌ ഔദ്യോഗിക പരിവേഷം നല്‍കി. തിരുവള്ളുവര്‍ സെന്റ്‌ തോമസില്‍നിന്ന്‌ ഉപദേശം സ്വീകരിച്ചാണ്‌ തിരുക്കുറള്‍ എഴുതിയതെന്നാണ്‌ പുസ്കത്തിന്റെ സാരം. യഥാര്‍ത്ഥത്തില്‍ സെന്ത്തോമസിനെ അടക്കം ചെയ്തിരിക്കുന്നു എന്നവകാശപ്പെടുന്ന മെയിലാപൂര്‍ സെന്ത്തോമസ്‌ കത്തീഡ്രല്‍ പോര്‍ട്ടുഗീസുകാര്‍ അവിടെയുണ്ടായിരുന്ന കപാലേശ്വരക്ഷേത്രം തകര്‍ത്ത്‌ സ്ഥാപിച്ചതാണെന്ന്‌ 1923ല്‍ തന്നെ ബ്രിട്ടിഷ്‌ ആര്‍ക്കിയോളജിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു. 1967ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യ നടത്തിയ ഖാനനത്തില്‍ 11-ാ‍ം നൂറ്റാണ്ടില്‍ രാജേന്ദ്ര ചോളന്‍ നിര്‍മിച്ച ക്ഷേത്രാവശിഷ്ടങ്ങള്‍ അവിടെനിന്നും കണ്ടെടുത്തു. ഇതാണ്‌ വസ്തുതയെന്നിരിക്കലും 1983 കപടസിദ്ധാന്തങ്ങള്‍ അംഗികരിച്ചുകൊണ്ട്‌ ഈ വിഷയത്തില്‍ മദ്രാസ്‌ യൂണിവേഴ്സിറ്റി ദേവനായകത്തിന്‌ ഡോക്ട്രേറ്റ്‌ നല്‍കി. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ തമിള്‍ സ്റ്റഡീസ്‌ ദേവനായകത്തിന്റെ പ്രബന്ധം പുസ്തകമാക്കി. ദേവനായകത്തിന്റെ അവകാശങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്‌ ജെസ്യൂട്ട്‌ പുരോഹിതനും ആര്‍ക്കിയോളജിസ്റ്റുമായ എച്ച്‌. ഹരസും വെങ്കിടേശ്വര യുണിവേഴ്സിറ്റി തമിഴ്‌വിഭാഗം തലവനും ക്രൈസ്തവനുമായ രാസമാണിക്കം, തമിഴ്‌നാട്‌ സര്‍ക്കാരിന്റെ തിരുക്കുറല്‍ ഗവേഷണ വിഭാഗം മേധാവിയും മതംമാറി ക്രിസ്ത്യാനിയായ കാച്ചി ശ്രീനിവാസനും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. എങ്കിലും ജോര്‍ജ്ജ്‌ ഡബ്ല്യു ബുഷിന്റെ ഉപദേഷ്ടാവായിരുന്ന മാര്‍വിന്‍ ഒലാസ്കിയുടെ നേതൃത്വത്തിലാണ്‌ ദേവനായകത്തിന്റെ സിദ്ധാന്ത്രങ്ങള്‍ അമേരിക്കയില്‍ പ്രചരിപ്പിയ്‌ക്കുന്നത്‌. വേള്‍ഡ്‌ തമിള്‍ സ്പിരിച്വല്‍ എവേര്‍നസ്‌ മൂവ്മെന്റ്‌ എന്നൊരു സംഘടനയും അമേരിക്കയില്‍ ദേവനായകത്തിനായി പ്രവര്‍ത്തിയ്‌ക്കുന്നു. അമേരിക്കയിലെ എല്‍ടിടിഇ അനുകൂല സംഘടനയായ പെരിയാര്‍ തമിള്‍പാര്‍വയ്‌ 2006 ല്‍ ‘സ്പിരിച്വല്‍ ചാമ്പ്യന്‍ ഓഫ്‌ പീപ്പിള്‍ ഡെവലപ്മെന്റ്‌ അവാര്‍ഡ്‌’ ദേവനായകത്തിനു നല്‍കി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സമാന്തരമായി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഏഷ്യന്‍ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ മുരുകനെ ക്രൈസ്തവവത്കരിക്കാനും മുരുകനെ ഹിന്ദുമതത്തില്‍നിന്ന്‌ പുറത്തുകടത്തി ദ്രാവിഡ മതത്തിന്റെ ദൈവമാക്കാനും നിരവധി ഇന്റര്‍നാഷണല്‍ മുരുകന്‍ കോണ്‍ഫ്രന്‍സുകള്‍ നടന്നുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ്‌ ഹിലരിയുടെ കലാക്ഷേത്രസന്ദര്‍ശനം പ്രസക്തമാകുന്നത്‌.

സംഗീതത്തിനും നൃത്തത്തിനും വേദകാലത്തോളം പാരമ്പര്യമുള്ള ഭാരതത്തില്‍ അവ ഈശ്വരസാക്ഷാത്ക്കാരത്തിനുള്ള ഉപാധികൂടി ആയിരുന്നു. നൃത്തത്തിനും സംഗീതത്തിനും ഇവിടെ മതവുമായും അഭേദ്യബന്ധമുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ 17-ാ‍ം നൂറ്റാണ്ട്‌ മുതല്‍ ശാസ്ത്രീയനൃത്ത പാരമ്പര്യത്തെ അപമാനിയ്‌ക്കാന്‍ ആസൂത്രിതനീക്കം ക്രൈസ്തവ മിഷണറിമാര്‍ നടത്തിവന്നിരുന്നു. ദേവദാസി സമ്പ്രദായത്തിന്റെ പേരില്‍ ക്ലാസ്സിക്കല്‍ നൃത്തത്തെ സംശയത്തോടെ കാണുന്ന സാഹചര്യമൊരുക്കി. 1936 ല്‍ ക്ലാസ്സിക്കല്‍ നൃത്തകലയെ പുനരുദ്ധരിയ്‌ക്കാന്‍ രുഗ്മിണി അരുണ്ഡേല്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായി ഹിന്ദു ഗുരുകുലസമ്പ്രദായത്തില്‍ നൃത്ത പഠനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ്‌ ചെന്നൈയിലെ കലാക്ഷേത്രം. അവരുടെ നിതാന്ത പരിശ്രമത്തില്‍ ഭരതനാട്യത്തിന്റെ ദൈവികവും മതപരവുമായ പാരമ്പര്യവും മൂല്യവും നിലനിര്‍ത്തിക്കൊണ്ട്‌ കലാക്ഷേത്രം യൂണിവേഴ്സിറ്റി പദവിയിലേക്കെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും കലാക്ഷേത്രവും ശാസ്ത്രീയ കലകളും ക്രൈസ്തവ സാമ്രാജ്യത്തിന്റെ ഭീഷണി നേരിടുകയാണ്‌.

നര്‍ത്തകനായ ഫ്രാന്‍സിസ്‌ ബാര്‍ബോസയെ പോലെയുള്ള റോമന്‍ കത്തോലിക്ക പുരോഹിതര്‍ ഭരതനാട്യത്തിന്റെ ക്രൈസ്തവവത്കരണത്തിന്‌ നേതൃത്വം നല്‍കുന്നു. ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി ശീലിച്ചിരുന്ന ഭരതനാട്യത്തിന്റെ ഹസ്തമുദ്രകള്‍ ബാര്‍ബോസയുടെ നേതൃത്വത്തില്‍ മാറ്റി പുതിയ മുദ്രകള്‍ പ്രചരിപ്പിയ്‌ക്കുന്നു. പരിശുദ്ധ പിതാവിനും മകനും വിശുദ്ധമറിയത്തിനും ക്രൂശിതരൂപത്തിനും ഒന്നൊന്നായി പുതിയ ക്രിസ്ത്യന്‍ മുദ്രകള്‍ സൃഷ്ടിച്ചു. കലാക്ഷേത്രത്തിന്റെ പദ്ധതികളെ മറികടക്കാന്‍ 1977ല്‍ കത്തോലിക്ക പുരോഹിതര്‍ കലൈ കാവേരി കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്സ്‌ ആരംഭിച്ചു. ഭരതനാട്യത്തിന്‌ ഓഫ്‌ ക്യാമ്പസ്‌ ഡിഗ്രി ലോകത്ത്‌ തന്നെ ആദ്യം ആരംഭിച്ചത്‌ കലൈ കാവേരിയാണ്‌. കലൈ കാവേരി ഭരതനാട്യത്തിലെ മുദ്രകളെ ഹിന്ദുമുദ്രകളെന്നു വിളിച്ചുകൊണ്ട്‌ പുതിയ സെക്കുലര്‍/ ക്രിസ്ത്യന്‍ മുദ്രകളുണ്ടാക്കി. പാതിരിമാരെയും കന്യാസ്ത്രീകളെയും ഭരതനാട്യം അഭ്യസിയ്‌ക്കാന്‍ നിയോഗിച്ചു. കലൈ കവേരിയിലെ പൂര്‍വവിദ്യാര്‍ത്ഥിയും മലയാളിയുമായ സാജു ജോര്‍ജ്ജ്‌ എന്ന ജെസ്യൂട്ട്‌ പുരോഹിതനാണ്‌ ജോണ്‍പോള്‍ മാര്‍പ്പാപ്പക്കു മുന്നില്‍ ദല്‍ഹിയില്‍ ഭരതനാട്യം അവതരിപ്പിച്ചത്‌. കലൈ കാവേരിയ്‌ക്ക്‌ ഇംഗ്ലണ്ടില്‍ ശാഖകളുണ്ട്‌.

റാണി ഡേവിഡിന്റെ അമേരിക്കയിലുള്ള നാട്യസഭൈ ഭരതനാട്യത്തെ അഹിന്ദുവത്ക്കരിയ്‌ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പഠനാര്‍ഹമാണ്‌. ചിലങ്കകളും വിഗ്രഹാരാധനയും ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ക്ക്‌ നിരക്കുന്നതല്ല അതിനാല്‍ ഒഴിവാക്കുന്നു. റാണി ഡേവിഡ്‌ രണ്ടു മണിക്കൂര്‍കൊണ്ട്‌ യേശുവിനെ ഭരതനാട്യത്തിലൂടെ ക്രൈസ്തവമുദ്രകള്‍ ഉപയോഗിച്ച്‌ അവതരിപ്പിയ്‌ക്കുന്നു. ഇപ്പോള്‍ റാണി അവകാശപ്പെടുന്നത്‌ ഭാരതത്തില്‍ ഭരതനാട്യത്തോടൊപ്പം ക്രിസ്തുദര്‍ശനങ്ങളും ഉണ്ടായിരുന്നു എന്നാണ്‌. രുഗ്മിണി അരുണ്ഡേല്‍ കലാക്ഷേത്രം രൂപപ്പെടുത്തിയത്‌ ഭാരതീയപാരമ്പര്യത്തിലായിരുന്നു. എന്നാല്‍ 2005 ല്‍ കലാക്ഷേത്രയുടെ ഡയറക്ടറായ ലീലാ സാംസണ്‍ നൃത്തത്തിന്റെ എല്ലാ പാരമ്പര്യത്തെയും നിരാകരിക്കുകയാണ്‌. ക്രിസ്ത്യന്‍ ജൂത ദമ്പതികളുടെ മകളായ ലീലാ സാംസണ്‍ പരസ്യമായി തന്റെ ഹിന്ദുത്വവിരോധം പ്രകടിപ്പിയ്‌ക്കുന്നതിന്‌ മടിക്കുന്നില്ല. ശ്രീ ശ്രീ രവിശങ്കര്‍ ചെന്നൈയില്‍ നടത്തിയ ഹെല്‍ത്ത്‌ ആന്റ്‌ ബ്ലിസ്‌ പരിപാടിയുടെ ഉദ്ഘാടനത്തിന്‌ കലാക്ഷേത്ര വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത്‌ ലീലാ സാംസണ്‍ വിലക്കി. അതിന്‌ കാരണം പറഞ്ഞത്‌ ശ്രീശ്രീയുടെ പരിപാടി ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്നാണ്‌. സ്ഥിരമായി ഗണപതി സ്തുതിക്ക്‌ ഉപയോഗിച്ച്‌ വന്നിരുന്ന വിനായക പ്രതിമകളും ചിത്രങ്ങളും കലാക്ഷേത്രത്തില്‍ നിന്ന്‌ മാറ്റി എന്നാണ്‌ ഹിന്ദുവോയ്സ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌.

വന്‍പ്രതിഷേധത്തെതുടര്‍ന്ന്‌ ഏതാനും വിഗ്രഹങ്ങളും ചിത്രങ്ങളും തിരിച്ച്‌ വച്ചുവെങ്കിലും കോളേജ്‌ അസംബ്ലിയില്‍ വിഗ്രഹാരാധന പാടില്ലെന്നും നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ലീലാ സാംസണ്‍ നിര്‍ദ്ദേശിച്ചു. എല്ലാ വിഗ്രഹങ്ങളിലും ഉണ്ടായിരുന്ന ഉടയാടകള്‍ മാറ്റി. പ്രതിഷേധം വ്യാപകമായപ്പോള്‍ ലീലാ സാംസണ്‍ നല്‍കിയ വിശദീകരണം കലാക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ പൂജയ്‌ക്കുള്ളതല്ലെന്നാണ്‌. രുഗ്മിണി അരുണ്ഡേലിന്റെ കാലത്ത്‌ രൂപകല്‍പ്പന ചെയ്ത കലാക്ഷേത്ര സര്‍ട്ടിഫിക്കറ്റിലെ ശിവനും ഗണിപതിയും ഉള്‍പ്പെട്ട മുദ്ര മാറ്റി. ലീലാ സാംസണ്‍ ഹിന്ദു ദേവീദേവന്‍മാരെ വാള്‍ട്ട്‌ ഡിസ്നിയുടെ കഥാപത്രങ്ങളായി തരംതാഴ്‌ത്തുകയാണെന്നു ആരോപണം ഉയര്‍ന്നിരുന്നു. ലീലാ സാംസന്റെ കലാക്ഷേത്രത്തിലുള്ള ദൗത്യം ക്ലാസിക്കല്‍ നൃത്തത്തെ അഹൈന്ദവവത്കരിച്ച്‌ മതേതരമാക്കി ക്രൈസ്തവവത്കരിച്ച്‌ നശിപ്പിയ്‌ക്കുകയെന്നതാണ്‌. ഇതിന്‌ കലവറയില്ലാത്ത പിന്തുണ കേന്ദ്രസര്‍ക്കാരില്‍നിന്ന്‌ ലഭിയ്‌ക്കുന്നതിന്റെ സൂചനയാണ്‌ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി ലീലാ സാംസണെ നിയമിച്ച നടപടി. ഏറ്റവും ഒടുവില്‍ സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഫിലിം സര്‍ട്ടിഫിക്കേഷന്റെ ചെയര്‍മാന്‍സ്ഥാനവും ലീലാ സാംസണ്‌ നല്‍കിയിരുന്നു. ക്രൈസ്തവവത്ക്കരണ പരിപാടികള്‍ക്കുള്ള സാധ്യത രാജ്യത്തിന്റെ സാംസ്ക്കാരിക മേഖലയില്‍ വ്യാപിപ്പിയ്‌ക്കുകയാണ്‌ സോണിയാഗാന്ധി നിയന്ത്രിക്കുന്ന കേന്ദ്രഭരണകൂടം. അതിനുള്ള പിന്തുണയുമാണ്‌ ഹിലരിയുടെ തിരക്കിട്ട കലാക്ഷേത്ര സന്ദര്‍ശനം.

 

മനോമോഹന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by