Categories: Kasargod

മാലിന്യ കൂമ്പാരം; മത്സ്യമാര്‍ക്കറ്റ്‌ പകര്‍ച്ച വ്യാധി ഭീഷണി ഉയര്‍ത്തുന്നു

Published by

കാഞ്ഞങ്ങാട്‌: മൂന്ന്‌ വര്‍ഷംമുമ്പ്‌ ഏറെ കൊട്ടിഘോഷിച്ച്‌ ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട്‌ മത്സ്യമാര്‍ക്കറ്റ്‌ പകര്‍ച്ചവ്യാധി ഭീഷണിയില്‍. കൊതുകും കൂത്താടികളും പെരുകുന്ന മലിന ജലം കടന്നു വേണം മാര്‍ക്കറ്റിലെത്താന്‍. മത്സ്യ വില്‍പനക്കാരും മാര്‍ക്കറ്റിലെത്തുന്നവര്‍ക്കും പകര്‍ച്ചവ്യാധി പിടിപെടുന്നത്‌ നിത്യ സംഭവമായിട്ടും നഗരസഭാ അധികൃതര്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. പഴയ മത്സ്യമാര്‍ക്കറ്റിലെ മാലിന്യ പ്രശ്നം നിമിത്തം മലിനീകരണ നിയന്ത്രണ ബോര്‍ഡും കോടതിയും ഇടപെട്ടാണ്‌ പുതിയ മത്സ്യമാര്‍ക്കറ്റ്‌ സ്ഥാപിച്ചത്‌. നിര്‍മ്മാണത്തിലെ അപാകത മൂലം മത്സ്യമാര്‍ക്കറ്റിന്‌ ചുറ്റും മലിനജലം കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്‌. മത്സ്യ മാര്‍ക്കറ്റിലെ മലിനജലവും മാലിന്യങ്ങളും സംഭരിച്ച്‌ മാര്‍ക്കറ്റിലേക്ക്‌ വൈദ്യുതി ഉദ്പ്പാദിപ്പിക്കുന്ന പദ്ധതി തുടക്കത്തിലെ പാളി. 25 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച ബയോഗ്യാസ്‌ ആഗ്രോ ഇന്‍ഡസ്ട്രീസ്‌ പ്ളാണ്റ്റിനെയാണ്‌ ഏല്‍പിച്ചത്‌. പകുതിയിലേറെ പണം പറ്റി ഇവര്‍ പദ്ധതി പ്രാവര്‍ത്തികമാകാതെ മുങ്ങുകയായിരുന്നു. മാര്‍ക്കറ്റിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ മത്സ്യതൊഴിലാളികള്‍ സമരം നടത്തിയെങ്കിലും നഗരസഭയുടെ മാലിന്യ തടാകത്തിന്‌ മാറ്റമൊന്നുമുണ്ടായിട്ടില്ല. ശക്തമായ മഴയത്ത്‌ ഈ മലിനജലം റെയില്‍വെ സ്റ്റേഷന്‍ റോഡിലേക്കാണ്‌ ഒലിച്ചിറങ്ങുന്നത്‌. ദുര്‍ഗന്ധം പരത്തുന്ന ഈ മാലിന്യ തടാകത്തിണ്റ്റെ നടുവിലെത്തി എങ്ങനെ മത്സ്യം വാങ്ങുമെന്ന്‌ ആരും ചിന്തിച്ചുപോകും. നഗരസഭ വര്‍ഷം തോറും മാര്‍ക്കറ്റിണ്റ്റെ വികസനത്തിനായി ലക്ഷങ്ങളാണ്‌ ചിലവഴിക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts