Categories: Vicharam

ക്രമസമാധാനം പാലിക്കണമെങ്കില്‍

Published by

കേരളം എന്നു കേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളയ്‌ക്കണം എന്നാണല്ലോ കവിവാക്യം. ഏതാണ്ടങ്ങനെതന്നെയായിരുന്നു താനും. എന്നാല്‍ ഇപ്പോള്‍ ഞരമ്പില്‍ ചോര ഉറഞ്ഞുകൂടുന്ന സ്ഥിതി വിശേഷമാണ്‌. എല്ലാംകൊണ്ടും സമൃദ്ധ സംസ്കാര ബഹുലമാണ്‌ ഈ സംസ്ഥാനം എന്ന്‌ പറഞ്ഞിരുന്നിടത്ത്‌ കനത്ത ഭീകരതയാണുള്ളത്‌. സ്വൈരവും സമാധനവുമില്ലാത്ത ഒരു അന്തരീക്ഷത്തിലേക്ക്‌ കേരളം കൂപ്പു കൂത്തിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ സംസ്ഥാനതലസ്ഥാനത്തു സംഭവിച്ച ദുരന്തം കേരളീയ മനസ്സുകളില്‍ ഞെട്ടല്‍തന്നെയാണുണ്ടാക്കിയിരിക്കുന്നത്‌. പകല്‍ വെളിച്ചത്തില്‍ ഒരു വീട്ടില്‍ കടന്നുകയറുക. ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും കുത്തിവീഴ്‌ത്തുക. തികഞ്ഞ കിരാതത്വം തന്നെയാണ്‌. പേട്ട കണ്ണമ്മൂലയ്‌ക്കു സമീപം നാലു മുക്കില്‍ ഗയയില്‍ പ്രിയദാസ്ജി മംഗലത്തിന്റെ വീട്ടില്‍ നടന്നത്‌. അദ്ദേഹത്തെയും ഭാര്യയെയും മൃതപ്രായരാക്കുകയും മകനെയും മറ്റു ജോലിക്കാരെയും അക്രമി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു.
സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇമ്മാതിരിയോ ഇതിനോട്‌ സാദൃശ്യമുള്ളതോ ആയ സംഭവവികാസങ്ങള്‍ നടക്കുന്നുണ്ട്‌. അത്‌ അങ്ങനെ ചര്‍ച്ചാവിഷയമാവുന്നില്ല എന്നേയുള്ളു. തിരുവനന്തപുരത്തിന്റെ പ്രത്യേകതയും സംഭവത്തിലെ ക്രൂരതയും മൂലം ഇതിന്‌ കൂടുതല്‍ പ്രചാരം കിട്ടിയെന്നുമാത്രം. സംഭവത്തില്‍ പരിക്കേറ്റ പ്രിയദാസിനും ഭാര്യക്കും ഇനിസാധാരണ ജീവിതത്തിലേക്ക്‌ എന്ന്‌ മടങ്ങാനാവും എന്നത്‌ കണ്ടറിയണം. അഥവാ അവര്‍ പൂര്‍ണ ആരോഗ്യത്തോടെ തന്നെ ജീവിച്ചാല്‍ക്കൂടി മാനസികാഘാതം അത്രപൊടുന്നനെ വിട്ടുമാറുമോ? ജീവിതാന്ത്യം വരെ അത്‌ അവരെ വേട്ടയാടില്ലേ?

രണ്ടുവര്‍ഷം മുമ്പ്‌ ഇതേ വീട്ടില്‍, വീട്ടമ്മയെ കെട്ടിയിട്ട്‌ കവര്‍ച്ച നടന്നിരുന്നു എന്നത്‌ ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്‌. അന്ന്‌ കാറും സ്വര്‍ണാഭരണങ്ങളുമായി കടന്ന പ്രതികള്‍ കാറ്‌ ഉപേക്ഷിക്കുകയായിരുന്നു. ദൈവഗത്യാ അന്നത്തെ പ്രതികള്‍ പൊലീസ്‌ പിടിയിലാവുകയും കേസ്‌ നടന്നുകൊണ്ടിരിക്കുകയുമാണ്‌. അപ്പോഴാണ്‌ അതേ വീട്ടില്‍ അതിനെക്കാള്‍ ഭീകരമായ തരത്തില്‍ ആക്രമണം നടന്നിരിക്കുന്നത്‌. ഇത്‌ ഇത്തരം സംഭവങ്ങളില്‍ ആദ്യത്തേതല്ലെങ്കിലും ക്രൂരതകൊണ്ട്‌ സവിശേഷ പ്രാധാന്യം കിട്ടിയിരിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, എന്തുകൊണ്ടും സമാധാനത്തോടെയും സ്വസ്ഥതയോടെയും കഴിയാന്‍ സാധിച്ചിരുന്ന ഒരു സംസ്ഥാനം ഇങ്ങനെ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പു കൂത്തുന്നതിന്റെ കാരണമാണ്‌ കണ്ടെത്തേണ്ടത്‌. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട്‌ അധികസമയമായിട്ടില്ലെന്നും അതുകൊണ്ട്‌ കാര്യങ്ങളൊക്കെ പഠിച്ചുവരുന്നതേയുള്ളവെന്നും ചൂണ്ടിക്കാണിച്ചതുകൊണ്ട്‌ കാര്യമില്ല. ഭരണപക്ഷത്തല്ലെങ്കില്‍ പ്രതിപക്ഷത്ത്‌ ഇന്നത്തെ സര്‍ക്കാരിന്റെ സന്നിധ്യമുണ്ടായിരുന്നു. ഭരണകക്ഷി മാത്രമാണ്‌ സംസ്ഥാനത്തിന്റെ ക്രമസമാധാനപ്രശ്നത്തില്‍ താല്‍പര്യം കാണിക്കേണ്ടത്‌ എന്നു പറയുന്നതിലും കഴമ്പില്ല. സംസ്ഥാനത്തെ മാറിമാറി ഭരിച്ച മുന്നണികള്‍ക്കും രാഷ്‌ട്രീയ കക്ഷികള്‍ക്കും ഇവിടുത്തെ രീതിയും നിലപാടുകളും വളരെ വ്യക്തമായി മനസ്സിലാവും. സംഗതിവശാല്‍ രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടി കണ്ണടയ്‌ക്കുന്നു എന്നേയുള്ളു.

സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ സ്വസ്ഥതയും സമാധാനവും വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ക്രമസമാധാനപ്രശ്നം എന്നത്‌ ഒരു ജീവന്മരണപ്രശ്നം തന്നെയാണ്‌. ക്രമസമാധാനം ശരിയായി പാലിക്കപ്പെടാത്ത സംസ്ഥാനത്ത്‌ മേറ്റ്ന്തുണ്ടായിട്ടും കാര്യമില്ല. കൂടുതല്‍ വ്യവസായങ്ങളും സ്ഥാപനങ്ങളും നാടുനീളെ വന്നാലും ഒരുരുള ചോറുണ്ട്‌ സമാധാനമായി കിടക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഫലമെന്ത്‌? സാദാമോഷണങ്ങളില്‍ നിന്ന്‌ കവര്‍ച്ചയിലേക്കും കൊള്ളിവെപ്പിലേക്കും സംസ്ഥാനം അധപ്പതിക്കുന്നുവെങ്കില്‍ ജനങ്ങള്‍ എന്തുചെയ്യും? അവര്‍ക്ക്‌ സ്വരക്ഷയ്‌ക്കായി എന്തുമാര്‍ഗം സ്വീകരിക്കാനാവും? ഇത്തരം ഒരുപാട്‌ ചോദ്യങ്ങളാണ്‌ സമൂഹത്തില്‍നിന്ന്‌ ഉയരുന്നത്‌. കാര്യപ്രാപ്തികൊണ്ട്‌ ഇതിനെല്ലാം മറുപടികൊടുക്കാനും ഫലപ്രദമായി പ്രവര്‍ത്തിക്കാനും സര്‍ക്കാരിന്‌ കഴിയണം. അല്ലാതെ പഴയ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുടെ നേരെ വിജിലന്‍സായും മറ്റും പാഞ്ഞുപോയിട്ട്‌ പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ല. കൈയ്യടികിട്ടാനുള്ള ചൊട്ടുവിദ്യകളായി മാത്രമേ ആരും ഇതിനെ കാണൂ.

തിരുവനന്തപുരം ആക്രമണസംഭവത്തില്‍ ഒട്ടുവളരെ ദുരൂഹതകള്‍ കണ്ടെത്താന്‍ കഴിയും. നേരത്തെ ആക്രമണം നടന്ന വീടായതുകൊണ്ടുമാത്രമല്ല അത്‌. രണ്ടരലക്ഷം രൂപയുടെ കടക്കാരനായതുകൊണ്ടാണ്‌ താന്‍ പണം കണ്ടെത്താന്‍ ഇങ്ങനെയൊരു മാര്‍ഗം സ്വീകരിച്ചതെന്ന്‌ പ്രതി സുബ്രഹ്മണ്യം പൊലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌. അതുമാത്രമാവുമോ കാരണം. പകല്‍ വെളിച്ചത്തില്‍ ഒരു എംബിഎ വിദ്യാര്‍ത്ഥി ഇങ്ങനെയൊരു ആക്രമണം ആസൂത്രണം ചെയ്ത്‌ നടപ്പാക്കുമോ? മേറ്റ്ന്തെങ്കിലും സംഭവഗതികള്‍ ഇതിനു വഴിതുറന്നിട്ടുണ്ടാവുമോ? ഇതിനെക്കുറിച്ചൊക്കെ വ്യക്തമായി അറിഞ്ഞെങ്കില്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനാവൂ; പാടെ നിര്‍മാര്‍ജനം ചെയ്യാനാവൂ. കേസിന്റെ അന്വേഷണം നേരാംവണ്ണം മുമ്പോട്ടുപോവണമെങ്കില്‍ സമര്‍ഥരായ അന്വേഷണോദ്യോഗസ്ഥര്‍ ജാഗ്രതയോടെ തന്നെ പണിയെടുക്കേണ്ടിവരും. ചങ്ങലക്കുറിയും നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിങ്ങും ഗുണ്ടാപ്പണിയും മറ്റുമായി വിലസുന്ന ഒരുപറ്റം ഉദ്യോഗസ്ഥര്‍ക്കു നേരെ അടുത്തിടെ കോടതി തന്നെ ശക്തമായ ഭാഷയില്‍ ചിലതു പറഞ്ഞത്‌ പൊലീസുദ്യോഗസ്ഥര്‍ ഓര്‍ക്കുന്നത്‌ നന്ന്‌. സമൂഹത്തെ രക്ഷിക്കണം എന്ന നിലപാട്‌ സര്‍ക്കാരിനുണ്ടായതുകൊണ്ടുമാത്രം കാര്യമില്ല. അതിനൊപ്പം ക്രമസമാധാനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പോലീസുകാരും അതിയായി ആഗ്രഹിക്കണം. പ്രവര്‍ത്തനവും ഉണ്ടാവണം. പാലക്കാട്ടെ സമ്പത്ത്‌ വധക്കേസില്‍ കുറ്റപത്രം നല്‍കപ്പെട്ട പൊലീസുകാര്‍ സേനയ്‌ക്കു ഗുണമാണോ ദോഷമാണോ ഉണ്ടാക്കിയതെന്ന്‌ വിലയിരുത്തണം. അത്തരം പൊലീസുകാരുടെ പ്രവര്‍ത്തനഫലമാണ്‌ അക്രമികള്‍ക്കും മറ്റും അരങ്ങുവാഴാന്‍ അവസരമൊരുക്കുന്നത്‌. ഏതുകേസും ആത്മാര്‍ഥമായി അന്വേഷിക്കാനുള്ള താല്‍പര്യവും അതിനുള്ള ശേഷിയും പൊലീസ്‌ സേനയ്‌ക്കുണ്ടാവണം. അതിനുതകുന്ന തരത്തിലുള്ള നയം സര്‍ക്കാര്‍ രൂപീകരിക്കുകയും വേണം. കവിയൂര്‍ കൂട്ട ആത്മഹത്യാക്കേസില്‍ തുടരന്വേഷണം ആവശ്യമാണെന്ന കോടതി വിധി വിരല്‍ചൂണ്ടുന്നതും മേറ്റ്വിടേക്കുമല്ല. തെളിവുകള്‍ ഉള്ളത്‌ കാണാതിരിക്കുക, തെളിവുകള്‍ നശിപ്പിക്കുക, വഴി തിരിച്ചു വിടുക തുടങ്ങിയ മായാജാലങ്ങളൊക്കെ പൊലീസ്‌ സേനയുടെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ട്‌. അതുകൊണ്ടൊക്കെത്തന്നെയാണ്‌ കേരളം കുപ്രസിദ്ധമായ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെയാവുന്നതും.

എല്ലാ രാഷ്‌ട്രീയതാല്‍പര്യങ്ങള്‍ക്കും അതീതമായ ഒരു പോലീസ്നയം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ കേരളത്തിന്റെ ദൈനംദിന സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌. സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്താനുള്ള മാന്ത്രികവടിയൊന്നുമില്ലെങ്കിലും ഇച്ഛാശക്തിയുണ്ടെങ്കില്‍ അത്‌ നിഷ്പ്രയാസം ചെയ്യാവുന്നതേയുള്ളു. കേരളത്തിന്റെ പുരോഗതിലക്ഷ്യമിട്ട്‌ അതിവേഗത്തില്‍ കുതിക്കാനുള്ള തയാറെടുപ്പ്‌ സര്‍ക്കാര്‍ നടത്തുമ്പോള്‍ പ്രഥമപരിഗണന ക്രമസമാധാനപാലനത്തിനു തന്നെയായിരിക്കണം. അത്‌ നന്നായെങ്കില്‍ ശേഷിച്ചവയൊക്കെ ഒന്നൊന്നായി നന്നാവും. പക്ഷേ, അതിനുള്ള പ്രവര്‍ത്തനങ്ങള്‍ അത്ര എളുപ്പമല്ല. എന്നാല്‍ സാധിക്കാവുന്നതാണ്‌ താനും. കേരളത്തിന്റെ മനസ്സാക്ഷി ഒന്നടങ്കം ആവശ്യപ്പെടുന്ന ക്രമസമാധാനപരിപാലനത്തിന്‌ ചെവികൊടുക്കാനും പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ തയ്യാറാവുമോ എന്നതാണ്‌ പ്രശ്നം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by