Categories: Vicharam

സ്വാശ്രയ ഒത്തുകളി

Published by

കേരളത്തിലെ സ്വാശ്രയ പ്രവേശനം വീണ്ടും പ്രതിസന്ധിയിലായതോടൊപ്പം ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ മുമ്പില്‍ മുട്ടുമടക്കിയ ന്യൂനപക്ഷ നിയന്ത്രിത മന്ത്രിസഭ മെറിറ്റ്‌ സീറ്റ്‌ എന്ന സങ്കല്‍പ്പംപോലും ഈ വര്‍ഷം ഇല്ലാതാക്കിയിരിക്കുന്നു. കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ മാനേജ്മെന്റ്‌ ഫെഡറേഷനും മന്ത്രിസഭാ ഉപസമിതിയുമായി വ്യാഴാഴ്ച രാത്രി നടത്തിയ ചര്‍ച്ചയില്‍ ഇക്കൊല്ലം ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ സ്വന്തം നിലയ്‌ക്ക്‌ 100 ശതമാനം സീറ്റിലും എംബിബിഎസിന്‌ പ്രവേശനം നടത്തുമെന്ന ധാരണയിലെത്തിയിരിക്കുകയാണ്‌. മെഡിക്കല്‍ പിജി സീറ്റുകളില്‍ സര്‍ക്കാര്‍ യഥാസമയം പട്ടിക നല്‍കാതിരുന്നതിനാല്‍ സുപ്രീംകോടതി വിധിപ്രകാരം മെയ്‌ 31 ന്‌ മുമ്പ്‌ പ്രവേശനം നടത്തിക്കഴിഞ്ഞു.

എംബിബിഎസ്‌ പ്രവേശനത്തിന്‌ ഏകീകൃത ഫീസും പ്രവേശന മാനദണ്ഡങ്ങളും വേണമെന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്ക്‌ മാനേജ്മെന്റുകളുമായി ഒരു ഫോര്‍മുല ഉണ്ടാക്കുമെന്നും ധാരണയായി. അടുത്ത നാലുവര്‍ഷത്തേക്കും കരാര്‍ പുതുക്കുന്നതും ഫീസ്‌ ഘടന നിശ്ചയിക്കുന്നതും ഫോര്‍മുല അടിസ്ഥാനത്തിലായിരിക്കും. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ നിലപാട്‌ വ്യക്തമാക്കിയതോടെ മറ്റ്‌ സ്വാശ്രയ മാനേജ്മെന്റ്‌ അസോസിയേഷനുകളും 50:50 ഫോര്‍മുലയില്‍നിന്ന്‌ പിന്മാറി. തങ്ങള്‍ ആഗ്രഹിച്ചത്‌ സാമൂഹ്യനീതിയാണെന്നും ഇപ്പോള്‍ നടന്നിരിക്കുന്നത്‌ സാമ്പത്തിക അനീതിയാണെന്നുമാണ്‌ മുസ്ലീം മാനേജ്മെന്റ്‌ അസോസിയേഷന്‍ പ്രതികരിച്ചത്‌.

എഞ്ചിനീയറിംഗ്‌ കോളേജുകളിലും പ്രവേശനം മാനേജ്മെന്റുകള്‍ സ്വന്തം നിലയ്‌ക്ക്‌ നടത്തും. എഞ്ചിനീയറിംഗ്‌ പ്രവേശനം ഇപ്പോള്‍ കോടതിയിലിരിക്കുന്ന ഹര്‍ജിയുടെ അന്തിമ തീര്‍പ്പിന്‌ വിധേയമായിരിക്കും. എഞ്ചിനീയറിംഗ്‌ പ്രവേശന പരീക്ഷാ മാര്‍ക്കിനോടൊപ്പം പ്ലസ്ടു യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും കൂടെ പരിഗണിക്കുമെന്ന വ്യവസ്ഥ വിവേചനപരമാണെന്ന്‌ കാണിക്കുന്നതാണ്‌ ഹര്‍ജി. ഈ പശ്ചാത്തലത്തിലാണ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ മാനേജ്മെന്റുകളും സ്വന്തം നിലയ്‌ക്ക്‌ പ്രവേശനം നല്‍കാന്‍ ഒരുങ്ങുന്നത്‌. മെഡിക്കല്‍ പ്രവേശനം ഈ വര്‍ഷം ഇങ്ങനെ തുടരട്ടെ എന്ന ക്രിസ്ത്യന്‍ മാനേജ്മെന്റുകളോട്‌ അടിയറവ്‌ സര്‍ക്കാര്‍ പറഞ്ഞ പശ്ചാത്തലത്തിലാണ്‌ എഞ്ചിനീയറിംഗ്‌ മാനേജ്മെന്റുകളുടെ നീക്കം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by