തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥികളുടെ സേ, ഇംപ്രൂമെന്‍റ് പരീക്ഷകളുടെ ഫലം പരീക്ഷ നടന്ന് രണ്ട് ആഴ്ച് പിന്നിട്ടിട്ടും പ്രസിദ്ധീകരിച്ചിട്ടില്ല. കോളേജുകളില്‍ ഡിഗ്രി ക്ലാസുകൾ അടക്കം ആരംഭിച്ചിട്ടും ഫലം വരാത്തതോടെ പ്രതിസന്ധിയിലാണ് വിദ്യാര്‍ഥികളും മാതാപിതാക്കളും. മൂന്ന് തവണയാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി മാറ്റിവെച്ചത്. ജൂലൈ മൂന്നിന് മുമ്പ് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും ഫലം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല.
മെയ് 26നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ഹയര്‍ സെക്കൻണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചത്. പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ തന്നെ സേ, ഇംപ്രൂമെന്‍റ് പരീക്ഷകളുടെ തീയതിയും മന്ത്രി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 29 മുതല്‍ ജൂലൈ 3 വരെയായിരുന്നു പരീക്ഷ സമയം. നിരവധി വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. എന്നാല്‍ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്നു പോലും കൃത്യമായി പറയാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്‌ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഡിഗ്രി അടക്കമുള്ള കോഴ്സുകളുടെ ക്ലാസുകൾ ആരംഭിച്ചുകഴിഞ്ഞിട്ടും കുട്ടികളുടെ റിസൽട്ട് പുറത്തുവരാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സെൻസസ് ഡ്യൂട്ടി മൂലം മൂല്യ നിർണയത്തിന് അധ്യാപകരെ ലഭിച്ചില്ല. പശ്ചിമേഷ്യൻ സംഘർഷം മൂലം ഗൾഫ് മേഖലയിലെ പരീക്ഷകൾ വൈകി. സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലം പ്രസിദ്ധീകരിക്കാൻ തടസ്സമായെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
ഫലം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേരും. നാളെയോ മറ്റന്നാളോ ഫലം പ്രസിദ്ധീകരിക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. എഞ്ചിനീയറിങ് കോഴുസുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നാളെയാണ് അവസാനിക്കുന്നത്. ഇന്ന് റിസള്‍ട്ട് വന്നാല്‍ മാത്രമേ വിദ്യാര്‍ഥികൾക്ക് അപേക്ഷിക്കാൻ കഴിയൂ. പരീക്ഷാഫലം വന്നില്ലെങ്കില്‍ വിദ്യാര്‍ഥികൾക്ക് ഒരു വര്‍ഷംതന്നെ നഷ്ടമാകും.
















