കശ്മീര്‍ :പാക് അധീന ജമ്മു കശ്മീരിൽ പാക് സര‍്ക്കാരിനെതിരെ സമരം ചെയ്യുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി)യുടെ പ്രതിഷേധക്കാരെ കൊന്നൊടുക്കി പാക് പൊലീസിന്റെ ക്രൂരത. 30 പേരെങ്കിലും കൊല്ലപ്പെട്ടെന്നും 200 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോർട്ടുകള്‍. റാവല്‍ കോട്ടില്‍ നടന്ന പ്രതിഷേധപ്രകടനത്തെയാണ് പാക് പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ആരോപിച്ചും മറ്റ് ചില ആവശ്യങ്ങള്‍ ഉയര്‍ത്തിയുമായിരുന്നു സമരം. കഴിഞ്ഞ ആഴ്ച പാകിസ്ഥാന്‍ സര്‍ക്കാര്‍ ജെഎഎസിയെ നിരോധിച്ചിട്ടുണ്ട്.
ഇതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജെഎഎസി നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ പാക് അധീന കശ്മീരിലെ മുഴുവന്‍ കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഭീകരവിരുദ്ധ നിയമപ്രകാരം മാര്‍ച്ച് നിരോധിച്ചിരുന്നെങ്കിലും അത് വകവെയ്‌ക്കാതെയാണ് വന്‍ മാര്‍ച്ച് നടന്നത്.
പാക് സേനയും സമരക്കാരും തമ്മില്‍ വന്‍ ഏറ്റുമുട്ടലുകള്‍
പാക് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകളെത്തുടർന്ന് പിഒകെയിൽ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരികയാണ്. പാക് അധീന കശ്മീരിലെ നിയമസഭാ കൗണ്‍സിലില്‍ 12 സീറ്റുകളെങ്കിലും അഭയാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നും സാമ്പത്തിക പ്രതിസന്ധികള്‍ തീര്‍ക്കണമെന്നതും ഉള്‍പ്പെടെ ഒട്ടേറെ ആവശ്യങ്ങള്‍ പാക് സേന നടത്തുന്നുണ്ട്. ആകെ 45 സീറ്റുകളാണ് ഇവിടെയുള്ളത്.
മാധ്യമ റിപ്പോർട്ടുകളിൽ ഉദ്ധരിച്ച പാകിസ്ഥാന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഞായറാഴ്ച രാത്രി റാവലകോട്ടിൽ നടന്ന അക്രമത്തിലും പ്രതികാര വെടിവയ്‌പ്പിലും 11 പേർ കൊല്ലപ്പെട്ടെന്നും 70 ലധികം പേർക്ക് പരിക്കേറ്റെന്നുമാണ് ഉള്ളത്. എന്നിരുന്നാലും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ നിരവധി പാകിസ്ഥാൻ പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും ആണ് യഥാർത്ഥ മരണസംഖ്യ 30ഉം പരിക്കേറ്റവര്‍ 200ല്‍പരം വരുമെന്നും വിലയിരുത്തുന്നത്.
ജെഎഎസി ലോംഗ് മാർച്ചിനെ അടിച്ചമര്‍ത്താന്‍ ശ്രമം
ചൊവ്വാഴ്ച, പിഒകെ ആസ്ഥാനമായുള്ള നിരോധിത അവകാശ സംഘടനയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) നടത്തിയ ലോംഗ് മാര്‍ച്ചിനെ ശക്തമായാണ് പാക് പൊലീസ് അടിച്ചമര്‍ത്തിയത്. പാകിസ്ഥാൻ ദിനപത്രമായ ഡോൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജെഎഎസി പ്രതിഷേധക്കാർ ഇടുങ്ങിയ പാതകളിൽ നിന്ന് തോക്കുകളും പെട്രോൾ ബോംബുകളും ഉപയോഗിച്ച് “ഗറില്ലാ ശൈലിയിലുള്ള” ആക്രമണം നടത്തിയതായും പോലീസിന്റെയും റേഞ്ചേഴ്‌സിന്റെയും സംയുക്ത വിന്യാസത്തിലൂടെ ശക്തമായ നടപടി സ്വീകരിച്ചതായും ആണ് പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. അതേസമയം മേഖലയിലെ നിരവധി പട്ടണങ്ങളിലെ സാധാരണ ജീവിതം ഗുരുതരമായി തടസ്സപ്പെട്ടു.
വിദേശത്തേക്ക് അസ്വസ്ഥത പടരുന്നു
അതേസമയം, ബ്രിട്ടനിലെ പാകിസ്ഥാൻ നയതന്ത്ര കാര്യാലയത്തിന് പുറത്ത് കശ്മീരി പ്രവാസി ഗ്രൂപ്പുകൾ പ്രതിഷേധം സംഘടിപ്പിച്ചതോടെ അസ്വസ്ഥത അന്താരാഷ്‌ട്ര തലത്തിലേക്ക് വ്യാപിച്ചു. സമാധാനപരമായ ഒരു പരിഹാരത്തിനായി ശ്രമിക്കാനും നയതന്ത്രപരമായി ഇടപഴകാനും ഉചിതമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കാന്‍ ആവശ്യപ്പെട്ട് കുറഞ്ഞത് 30 ബ്രിട്ടീഷ് എംപിമാരെങ്കിലും യുകെ സർക്കാരിന് കത്തെഴുതിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
അന്താരാഷ്‌ട്ര സമൂഹം “തെറ്റായ പ്രവൃത്തികളുടെ പേരില്‍ പാകിസ്ഥാനെ വിമര്‍ശിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
പാകിസ്ഥാൻ “വ്യാജ വാർത്തകളുടെയും വീഡിയോകളുടെയും മാതൃക” പ്രചരിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) രൂക്ഷമായ പ്രസ്താവനയിൽ ആരോപിച്ചു, ഇത് ആഭ്യന്തര പരാജയങ്ങൾ മറച്ചുവെക്കാനും പിഒകെയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും “തീവ്രമായ ശ്രമം” ആണെന്ന് വിശേഷിപ്പിച്ചു.
“അവിടുത്തെ സമരങ്ങളെക്കുറിച്ച് വ്യാജ വാർത്തകളും വീഡിയോകളുമാണ് പാകിസ്ഥാനില്‍ നിന്നും വരുന്നത്. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനും മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും പാകിസ്ഥാൻ നടത്തുന്ന തീവ്രമായ ശ്രമമാണിത്. പാക് അധീന കശ്മീരിൽ നിരവധി പ്രതിഷേധക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
















