Kerala

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

മലപ്പുറത്ത് സ്‌ട്രോംഗ് റൂം തുറക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ പി അബ്ദുല്‍ മജീദാണ് ആരോപിച്ചത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: സ്‌ട്രോംഗ് റൂം തുറക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍.വോട്ടെടുപ്പില്‍ ഉപയോഗിച്ച എല്ലാ വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് പൂര്‍ത്തിയായ ശേഷം അന്ന് തന്നെ സീല്‍ ചെയ്തു രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ അതത് മണ്ഡലങ്ങളുടെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി.

ഇവ പൂര്‍ണമായ വീഡിയോഗ്രഫി, സി സി ടി വി സംവിധാനങ്ങളോട് കൂടി സീല്‍ ചെയ്തു സൂക്ഷിച്ചിട്ടുണ്ട്.കേന്ദ്ര സായുധ സേന ഉള്‍പ്പെടെ ത്രിതല സുരക്ഷാ സംവിധാനത്തോടെയാണ് പ്രസ്തുത വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുളളത്.

വോട്ടെടുപ്പിന് ഉപയോഗിക്കാത്ത റിസര്‍വ് വോട്ടിംഗ് യന്ത്രങ്ങളാണ് ബന്ധപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ ചട്ടപ്രകാരം അറിയിച്ച ശേഷം ജില്ലാതല ഇ വി എം വെയര്‍ ഹൗസിലേക്ക് മാറ്റുന്നത്. ഇത് എല്ലാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കുന്ന നിയമാനുസൃത നടപടിയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യവും ലിഖിതവുമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഇതുള്‍പ്പെടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും സ്വീകരിക്കുന്നത്. രാഷ്‌ട്രീയ പ്രതിനിധികളെയും സ്ഥാനാര്‍ത്ഥികളെയും അറിയിക്കാതെ വോട്ടിംഗ് മെഷീനുകള്‍ സംബന്ധിച്ചതോ പൊതുവായതോ ആയ ഒരു ഇലക്ഷന്‍ നടപടിയും സ്വീകരിക്കാറില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

മലപ്പുറത്ത് സ്‌ട്രോംഗ് റൂം തുറക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ പി അബ്ദുല്‍ മജീദാണ് ആരോപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുവെന്ന് സംശയമുണ്ടെന്നും കളക്ടര്‍ക്ക് എതിരെ നടപടി വേണമെന്നുമാണ് ഇദ്ദേഹം ആവശ്യമുന്നയിച്ചത്.

Recent Posts