Kerala

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മടിക്കേരി: കുടക് തടിയൻഡമോളിൽ മലയാളി യുവതിയായ ശരണ്യയെ കാണാതായ സംഭവത്തിന് പിന്നാലെ സോളോ ട്രക്കിങ്ങിന് താൽകാലിക വിലക്കേർപ്പെടുത്തി കർണാടക വനംവകുപ്പ്. ട്രക്കിംഗ് പാത ഏപ്രിൽ 11 വരെ താൽക്കാലികമായി അടച്ചിടാനാണ് നിര്‍ദ്ദേശം. കാണാതായ ശരണ്യയെ നാലുദിവസത്തിനു ശേഷം സുരക്ഷിതമായി കണ്ടെത്തിയെങ്കിലും വനമേഖലയിലെ അപകടസാധ്യതകൾ കണക്കിലെടുത്താണ് നടപടി.

ട്രക്കിങ് പാതകളിൽ കൃത്യമായ അടയാളങ്ങൾ സ്ഥാപിക്കുമെന്നും സുരക്ഷ പ്രോട്ടോക്കോളുകൾ പരിഷ്കരിക്കുമെന്നും മടിക്കേരി ഡിസിഎഫ് അഭിഷേക് അറിയിച്ചു. കുമാരപർവ്വതം പോലുള്ള മറ്റ് പ്രധാന പാതകളിലും കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരിചയസമ്പന്നരാണെങ്കിൽ പോലും അപരിചിതമായ വനപാതകളിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നത് അപകടമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കി. യാത്രയ്‌ക്ക് മുമ്പ് റൂട്ടുകളെക്കുറിച്ച് കൃത്യമായ പഠനം നടത്തണമെന്നും അതിനായി വിക്കിവിക്കിലോക്ക് (Wik­iLoc), മാപ്‌സ് മീ (Maps.me), സ്ട്രാവ തുടങ്ങിയ ആപ്പുകളുടെ സഹായം തേടാനും അവർ നിർദേശിച്ചു.

ഫ്ലാഷ്‌ലൈറ്റ്, വിസിൽ, പോർട്ടബിൾ ചാർജർ, പ്രഥമശുശ്രൂഷ കിറ്റ്, ആവശ്യത്തിന് ഭക്ഷണവും വെള്ളവും എന്നിവ യാത്രയിൽ നിർബന്ധമായും കരുതണം. സുരക്ഷ ഉറപ്പാക്കുന്നതിനായി കുടക് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘കെഎ 12 മൈൽസ്’ എന്ന ട്രക്കിങ് ഗ്രൂപ്പ് വനംവകുപ്പിന് നിർദേശങ്ങളും സമർപ്പിച്ചു. അടച്ചിട്ട തടിയൻഡമോൾ മലനിരകൾ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കൂ.

Recent Posts