Main Article

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

Published by
ആര്‍. പ്രദീപ്

നഷ്ടപ്പെട്ട പത്തു വര്‍ഷങ്ങള്‍
ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിന്റെ വിധി നിര്‍ണ്ണയിക്കുന്നതാണ്. കഴിഞ്ഞ പത്തു വര്‍ഷം നമുക്ക് കുതിക്കാന്‍ കഴിയുമായിരുന്നു. മാറ്റം കൊണ്ടുവരാമായിരുന്നു. കേന്ദ്രത്തില്‍ ഭരണത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ചിറകിലേറി കേരളത്തിനും കുതിച്ചുയരാമായിരുന്നു. നാമത് നഷ്ടപ്പെടുത്തി. കഴിഞ്ഞ പത്തു വര്‍ഷം ഭരിച്ച ഇടതു സര്‍ക്കാര്‍ കേരളത്തിന്റെ സുവര്‍ണ്ണാവസരത്തെയാണ് ഇല്ലാതാക്കിയത്. നുണകള്‍ പ്രചരിപ്പിച്ചും വിവാദങ്ങളുണ്ടാക്കിയും ജനങ്ങളെ ഇവര്‍ പറ്റിച്ചുകൊണ്ടിരിക്കുന്നു. ഇത് രാജ്യത്തിന്റേയും കേരളത്തിന്റേയും പുരോഗതിക്കുള്ള തെരഞ്ഞെടുപ്പാണ്. ബിജെപി വിരുദ്ധത ഉന്നയിച്ച് നുണ പറഞ്ഞ് ഒരു വിഭാഗത്തെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനാണ് ഇടതുപക്ഷത്തിന്റേയും കോണ്‍ഗ്രസിന്റേയും ശ്രമം. എന്നാല്‍ ജനങ്ങള്‍ ഇനി കെണിയില്‍ വീഴില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവുണ്ട്. അവര്‍ കപട വേഷധാരികളെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാല്‍ തന്നെ ഈ തെരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ വരും. നഷ്ടപ്പെട്ട പത്തു വര്‍ഷങ്ങള്‍ തിരിച്ചു ലഭിക്കില്ല. പക്ഷേ, ഇനിയുള്ള കാലം നഷ്ടപ്പെടാതിരിക്കാന്‍ വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ക്കറിയാം. അതവര്‍ തീരുമാനിച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പിണറായി സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ പ്രവര്‍ത്തനവും അവര്‍ വിലയിരുത്തട്ടെ. വിവേകമുള്ള ജനത നാടിനുവേണ്ടി വോട്ട് ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.

പെര്‍ഫോമന്‍സിന്റെ രാഷ്‌ട്രീയം
തെരഞ്ഞെടുപ്പില്‍ ശരിക്കും വിലയിരുത്തപ്പെടേണ്ടത് പെര്‍ഫോമന്‍സിന്റെ രാഷ്‌ട്രീയമാണ്. മോദി സര്‍ക്കാരിനു മുന്‍പ് 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം ഒരു നഷ്ട ദശാബ്ദമായിരുന്നു. ഭാരതത്തിലെ ഏറ്റവും വലിയ അഴിമതികളെല്ലാം അക്കാലത്തായിരുന്നു. സിപിഎമ്മിന്റെ പിന്തുണയിലായിരുന്നു ആ സര്‍ക്കാര്‍. അതു തന്നെയാണ് ഇവിടെയും സംഭവിച്ചിട്ടുള്ളത് പിണറായിയുടെ പത്തു വര്‍ഷത്തെ പെര്‍ഫോമന്‍സ് കുറെ അഴിമതി മാത്രമാണ്. സ്വര്‍ണ്ണക്കള്ളക്കടത്തു മുതല്‍ ലൈഫ് മിഷന്‍ അഴിമതിവരെ. മാസപ്പടി മുതല്‍ ശരബരിമല സ്വര്‍ണ്ണക്കൊള്ളവരെ. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സര്‍ക്കാരാണിവിടെയുള്ളത്. ജനോപകാരപ്രദമായ ഒരു പദ്ധതി പോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. എല്ലാം ജനക്ഷേമകരമായവ. അവയില്‍ പലതും ഇവിടെ നടപ്പിലാക്കിയില്ല. ഇവിടുത്തെ ജനങ്ങള്‍ അതൊന്നും അനുഭവിക്കരുതെന്ന് പ്രതിജ്ഞയെടുത്താണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ എന്തു ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്യും. ഓരോ എംഎല്‍എയും ജനങ്ങളുടെ വിലയിരുത്തലിനു വിധേയമാകും.

വികസിത കേരളം സൃഷ്ടിക്കും
മോദി സര്‍ക്കാരിന്റെ ലക്ഷ്യം വികസിത ഭാരതം സൃഷ്ടിക്കുക എന്നതാണ്. ആ ലക്ഷ്യത്തിലേക്കുള്ള യാത്ര ഫലപ്രാപ്തിയിലെത്തണമെങ്കില്‍ വികസിത കേരളവും സാധ്യമാകണം. അതിന് നരേന്ദ്രമോദിയുടെ ഭരണത്തിനു പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തണം. വികസന കാഴ്ചപ്പാടുള്ള ഭരണമുണ്ടായാലേ നാടിനു നേട്ടമുണ്ടാകൂ. ഇനി നമുക്ക് സമയം കളയാനില്ല. നമ്മുടെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലവസരങ്ങളുണ്ടാകണം. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ എല്ലാവര്‍ക്കും സൃഷ്ടിക്കപ്പെടണം. ബീജെപി ജയിച്ചാല്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഞങ്ങള്‍ അവതരിപ്പിക്കും. അതനുസരിച്ച് ജനങ്ങള്‍ക്ക് വിലയിരുത്താം. വികസിത കേരളം സൃഷ്ടിക്കുമെന്നത് വെറും വാക്കല്ല. ഭാരതത്തില്‍ എല്ലാമേഖലയിലും വികസനം സാധ്യമാക്കുന്ന നരേന്ദ്രമോദി നയിക്കുന്ന പ്രസ്ഥാനമാണിത്. ഭാരതമിന്ന് ലോകത്തിന്റെ നെറുകയിലെത്താന്‍ കുതിക്കുകയാണ്. പറയുന്നത് ചെയ്യുകയും ചെയ്യാവുന്നതു മാത്രം പറയുകയും ചെയ്യുന്നതാണ് ഞങ്ങളുടെ ശീലം. ബിജെപിക്ക് അവസരം ലഭിച്ചാല്‍ ശക്തമായ ഭരണ സംവിധാനത്തിലൂടെ, അഴിമതി രഹിത ഭരണത്തിലൂടെ വികസിത കേരളം സാധ്യമാക്കും. ‘വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ കേരളം’ എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മുദ്രാവാക്യം.

നൈപുണ്യവികസനം സാധ്യമാക്കും
കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തില്‍ മൊത്തത്തിലോ തിരുവനന്തപുരത്തോ യാതൊരു വികസനവും നടക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങള്‍ക്ക് ഉണ്ടായ വികസനം പോലെ തിരുവനന്തപുരത്തിനും ഉണ്ടാകണം. ജനങ്ങള്‍ അതാഗ്രഹിക്കുന്നതിനാലാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണമാറ്റം ഉണ്ടായത്. നിരവധി നിക്ഷേപങ്ങള്‍, ഐടി പാര്‍ക്കുകള്‍, കമ്പനികള്‍ തുടങ്ങിവ സ്ഥാപിച്ച് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണം. തിരുവനന്തപുരത്തെ യുവാക്കളുടെ മികച്ച വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും മെച്ചപ്പെട്ട കൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായിരിക്കും ബിജെപിയുടെ ഊന്നല്‍. പുതുതലമുറ ഐടി, ഡിജിറ്റല്‍ വികസനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ രംഗത്ത് വന്‍ കുതിച്ചുചാട്ടം ഭാരതം നടത്തിക്കഴിഞ്ഞു. ലോകരാജ്യങ്ങളെ പോലും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇത്തരത്തില്‍ ഭാരതം മാറിയത്. മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ഈ രംഗത്ത് പുതിയ മൂന്നേറ്റങ്ങള്‍ സാധ്യമാകുകയാണ്. അപ്പോള്‍ തിരുവനന്തപുരത്തെ യുവാക്കളും അതിനനുസരിച്ച് നൈപുണ്യം നേടേണ്ടതുണ്ട്. എല്ലാരംഗത്തും ഈ നൈപുണ്യ വികസനം നല്‍കുമെന്ന പ്രഖ്യാപനം നടപ്പിലാക്കും.

വിശ്വാസ സംരക്ഷണവും മുഖ്യം
വികസനത്തിനൊപ്പം ജനങ്ങളുടെ ആത്മീയവും സാംസ്‌കാരികവുമായ കാര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ബിജെപി അക്കാര്യത്തിലും പ്രതിജ്ഞാബദ്ധമാണ്. ശബരിമലയിലെ സ്വര്‍ണ്ണം കൊള്ളയടിച്ച വിഷയം ഈ തെരഞ്ഞെടുപ്പില്‍ ജനം ചോദ്യം ചെയ്യും. അയ്യപ്പ ഭഗവാന്റെ സ്വര്‍ണ്ണം കൊള്ള ചെയ്തവരെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരായ വികാരം പ്രതിഫലിക്കും. പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് അന്വേഷണത്തില്‍ കണ്ടത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയാണ് കുറ്റപത്രം വൈകിച്ചതെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്. സ്വര്‍ണ്ണം കട്ടവര്‍ക്കും കളവിന് കൂട്ടു നിന്നവര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ മറുപടി നല്‍കും.

ആത്മീയ വിനോദസഞ്ചാരം
തലസ്ഥാനത്ത് ആത്മീയ വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളാണുള്ളത്. ലോക പ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മുതല്‍ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളാണ് കേരളത്തിന്റെ തലസ്ഥാനത്തുള്ളത്. ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ തലസ്ഥാനത്ത് വന്നുപോകുന്നു. എന്നാല്‍ ഒന്നോ രണ്ടോ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി മടങ്ങാറാണുള്ളത്. ക്ഷേത്രങ്ങളെയെല്ലാം കൂട്ടിയിണക്കി ഒരു തീര്‍ത്ഥാടന സര്‍ക്യൂട്ട് രൂപീകരിച്ചാല്‍ ആത്മീയ വിനോദ സഞ്ചാരം നടപ്പിലാക്കാന്‍ സാധിക്കും. ക്രമേണ തലസ്ഥാനത്തെ ഗ്രാമങ്ങള്‍ അയോദ്ധ്യ പോലെ ലോക തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഇടം പിടിക്കും.

രോഗനിര്‍ണ്ണയ സാങ്കേതിക വിദ്യയുടെ കേന്ദ്രം
തിരുവനന്തപുരത്തെ അത്യാധുനിക രോഗനിര്‍ണ്ണയ സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമം തന്റെ ഭാഗത്തു നിന്നും ഉണ്ടാകും. സമകാലിക ആരോഗ്യ വെല്ലുവിളികളെ വേണ്ടത്ര അഭിമുഖീകരിക്കുന്നതില്‍ നമ്മള്‍ പരാജയമാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രോഗങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ നമ്മുടെ ആശുപത്രികളിലെ സൗകര്യങ്ങള്‍. എന്നാല്‍, കോവിഡ് മഹാമാരിക്ക് ശേഷം പുതിയ ആരോഗ്യപ്രതിസന്ധികളാണ് നമ്മുടെ സമൂഹം നേരിടുന്നത്. യുവജനങ്ങളില്‍ വളരെ നേരത്തെ തന്നെ സംഭവിക്കുന്ന ഹൃദയാഘാതങ്ങള്‍, ഡയബറ്റിക്, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങി അനവധി പ്രശ്നങ്ങള്‍ക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ നമുക്ക് വേണം. അതിവേഗം വളരുന്ന മേഖലയെന്ന നിലയില്‍ ഹെല്‍ത്ത് ടൂറിസത്തിന്റെ തിരുവനന്തപുരത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി പുതിയ ദിശാബോധം നല്‍കി ഇവിടം മികച്ചതാക്കാനുള്ള എല്ലാ പരിശ്രമവും തന്റെ ഭാഗത്ത് നിന്നുണ്ടാകും.

തീരദേശവാസികള്‍ക്ക് ഗ്യാരന്റി
തീരദേശവാസികള്‍ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തില്‍ മാറിമാറി ഭരിച്ച ഇടതു പക്ഷവും കോണ്‍ഗ്രസ്സും തീരദേശവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒന്നും ചെയ്തില്ല. തീരദേശത്തു വസിക്കുന്ന മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ ജനങ്ങളെ അവര്‍ കബളിപ്പിക്കുകയായിരുന്നു. ബിജെപിക്ക് അവസരം ലഭിച്ചാല്‍ തീരദേശവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. പ്രദേശത്തെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, കുടിവെള്ളം എന്നീ അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ വന്‍ കുതിച്ചാട്ടം നടത്താന്‍ സാധിക്കും.

മാറാത്തത് ഇനി മാറും
കേരളത്തെ വികസനത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. ഇതൊരു നിയോഗമായി ഏറ്റെടുക്കുന്നു. വികസനത്തിന്റെ റിവേഴ്സ് ഗിയറില്‍ പിന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്ന നാടിനെ ഗിയര്‍ മാറ്റി മുന്നോട്ടു നയിക്കുകയാണ് തന്റെ ദൗത്യം. ഇവിടെ വേണ്ടത് പുരോഗതിയും വികസനവും തൊഴിലും നിക്ഷേപവുമാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാനുള്ള കാര്യങ്ങള്‍ താന്‍ സമയബന്ധിതമായി ചെയ്തു കാണിക്കും.

ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് 20 വര്‍ഷം മുമ്പ് രാഷ്‌ട്രീയത്തിലിറങ്ങിയത്. കുണ്ടും കുഴിയുമില്ലാത്ത റോഡുകളും ടാപ്പിലൂടെ ലഭിക്കുന്ന ശുദ്ധമായ കുടിവെള്ളവും ഉജ്വല്‍ യോജന സബ്സിഡിയില്‍ ലഭിക്കേണ്ട ഗ്യാസ് കണക്ഷനുകളുമൊന്നും ഇനിയുമെത്താത്ത എത്രയോ വീടുകള്‍ നമ്മുടെ കേരളത്തില്‍ ഇപ്പോഴുമുണ്ട്. മന:സ്സമാധാനത്തോടെ അന്തിയുറങ്ങാന്‍ കഴിയുന്ന വീടുകളും തീരദേശവാസികളടക്കമുള്ള ജനങ്ങള്‍ കാലാകാലമായി അനുഭവിച്ചു വരുന്ന നിത്യജീവിത പ്രശ്നങ്ങള്‍ക്ക് ബിജെപി അധികാരത്തിലെത്തിയാല്‍ പരിഹാരം ഉണ്ടാക്കും. ഇതുവരെ മാറാത്ത സംവിധാനങ്ങളെയെല്ലാം ജനങ്ങള്‍ക്കുപകാരപ്രദമായ രീതിയില്‍ മാറ്റും.

Recent Posts