World

ഗള്‍ഫില്‍ കനത്ത ആക്രമണം; യുദ്ധത്തില്‍ ഇറാനൊപ്പം ഹൂതികളും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെഹ്‌റാന്‍/ടെല്‍ അവീവ്: യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഒട്ടും അയവില്ലാതെ തുടരുകയാണ്. ഗള്‍ഫ് മേഖലയില്‍ ഇറാന്റെ കനത്ത ആക്രമണം. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് അബുദാബിയില്‍ അഞ്ച് ഭാരതീയര്‍ക്കും ഒരു പാകിസ്ഥാന്‍ പൗരനും പരിക്കേറ്റു. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് അബുദാബിയിലെ ഖലീഫ സാമ്പത്തിക മേഖലയായ കെസാഡിന് സമീപം വന്‍ തീപ്പിടിത്തമുണ്ടായി.

സൗദി അറേബ്യയിലെ പിന്‍സ് സുല്‍ത്താന്‍ വ്യോമ താളത്തിന് നേരേയുണ്ടായ ആക്രമണത്തില്‍ തങ്ങളുടെ 12 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് യുഎസ് അറിയിച്ചു. ഒമാനിലെ സലാല തുറമുഖം ലക്ഷ്യമിട്ടും ഇറാന്റെ രണ്ട് ഡ്രോണ്‍ എത്തിയിരിന്നു. ഡ്രോണാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിലും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം തകര്‍ന്നു.

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതിനുള്ള പ്രത്യാക്രമണമായിരുന്നു ഗള്‍ഫ് മേഖലകളിലെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. മധ്യ ഇറാനിലെ അറാക് ഷാഹിദ് ഖൊണ്ഡാബ് യുറേനിയം സംസ്‌കരണ പ്ലാന്റ് ഇസ്രയേല്‍ ആക്രമിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതി തടയുന്നതിനാണ് ഈ ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.

എന്നാല്‍ സംഘര്‍ഷങ്ങള്‍ നീളുമെന്നതിന്റെ സൂചനയായി യെമനിലെ സായുധ സംഘടന ഹൂതികളും ഇറാന് പിന്തുണ അറിയിച്ചിട്ടുണ്ട്. പിന്തുണ അറിയിക്കുന്നതിനൊപ്പം തെക്കന്‍ ഇസ്രയേലിന് നേരേ ഹൂതികള്‍ മിസൈല്‍ തൊടുത്തുവിട്ടു. ഇറാനെ ആക്രമിച്ചാല്‍ യുദ്ധത്തില്‍ പങ്കാളികളാകുമെന്ന് ഹൂതികള്‍ യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പ് നല്കിയിരുന്നു.

Recent Posts