India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചണ്ഡീഗഡ്: കഥകളിലെ യുദ്ധം കേള്‍ക്കുന്നത് രസകരമാണെങ്കിലും യഥാര്‍ത്ഥത്തില്‍ യുദ്ധം നല്ലതല്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. യുദ്ധം ആരംഭിക്കുന്നവര്‍ തന്നെയാണ് അത് നിര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നതും. ഇക്കാലത്തും അത് വ്യക്തമാണ്. ഏറ്റവും ശക്തമായിരുന്ന കാലത്തും ഭാരതം യുദ്ധത്തിന്റെ ഭാഗത്തായിരുന്നില്ല. ഒരിക്കലും നമ്മള്‍ ഒരു രാജ്യത്തെയും ആക്രമിച്ച ചരിത്രമില്ല. മഹായുദ്ധത്തിന്റെ കഥ പറയുന്ന രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങളാണ്. രാമായണം പുസ്തകത്താളിലല്ല, മാനുഷികവ്യവഹാരങ്ങളിലാണ് നിലനില്‍ക്കുന്നത്, അദ്ദേഹം പറഞ്ഞു.

ചണ്ഡിഗഡ് എന്‍ഐടിടിടിആര്‍ ആഡിറ്റോറിയത്തില്‍ പഞ്ചനദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സെമിനാറില്‍ ‘ഭാരതീയത ആഗോള വീക്ഷണത്തില്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം സൈനികമായി ശക്തമായ രാഷ്‌ട്രമാണ്. സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ അടിത്തറയിലാണ് അത് നിലനില്‍ക്കുന്നത്. നമ്മള്‍ ശ്രമിക്കുന്നത് ഈ ധാര്‍മ്മിക ജീവിത മൂല്യങ്ങള്‍ ലോകമെങ്ങും എത്തിക്കുന്നതിനാണ്. അതിനുള്ള പരിശ്രമം നമ്മുടെ തന്നെ കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണം, സര്‍കാര്യവാഹ് പറഞ്ഞു.

സോഷ്യല്‍ മീഡിയയുടെ നല്ല വശങ്ങള്‍ ആര്‍ജിക്കണം. ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിച്ച് പൊതുജീവിതത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയല്ല വേണ്ടത്. എത്ര വലിയ എതിര്‍പ്പ് നേരിട്ടാലും അതിനെ ചെറുക്കാന്‍ അപവാദപ്രചാരണം നടത്തുക നമ്മുടെ രീതിയല്ല. സംവാദത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്യുന്നതാണ് നമ്മുടെ ശീലമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബഠിംഡ പഞ്ചാബ് കേന്ദ്ര സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രൊഫ. ജഗ്ബീര്‍ സിംഗ്, പഞ്ചനദ പ്രസിഡന്റ് പ്രൊഫ. ബ്രജ് കിഷോര്‍ കുഠിയാലയും പരിപാടിയില്‍ പങ്കെടുത്തു.

Recent Posts