Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തും വിധം ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞ് പോലീസ്. കാപ്പ കേസ് പ്രതിയായ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷനാണ് പോസ്റ്റിട്ടത്. ഇയാൾ ഒളിവിലാണ്. ‘shanu shanu’ എന്ന വ്യാജ ഫേസ്ബുക് ഐഡിയിൽ നിന്നുമാണ് ഫേസ്ബുക്കിലൂടെ തങ്ങൾക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇതേത്തുടർന്ന് മുസ്ലീം ലീഗ് പോലീസിൽ പരാതി നൽകുകയായിരുന്നു.

നേരത്തെ ഇയാൾ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പെരിന്തൽമണ്ണയിലെ മാളിലേക്ക് സാദിഖലി തങ്ങളുടെ ബന്ധുവിനെ വിളിച്ചുവരുത്തി അവ്യക്തമായ ദൃശ്യങ്ങൾ കാണിച്ചാണ് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. ജനുവരി 31ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പരാതിക്കാരനെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് പ്രതി വിളിച്ചു വരുത്തിയത്.

പ്രതിയുടെ മൊബൈൽ ഫോണിലെ ചില അവ്യക്തമായ ഫോട്ടോകളും വിഡിയോകളും കാണിച്ചു കൊടുക്കുകയും പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 15 കോടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇക്കാര്യം പുറത്ത് പറയുകയോ പൊലീസിൽ പരാതിപ്പെടുകയോ ചെയ്താൽ പരാതിക്കാരനെ വധിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസ് എഫ്ഐആറിൽ പറയുന്നു.

പരാതിക്കാരൻ പണം നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞദിവസം പാണക്കാട്ട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ അപകർത്തിപെടുത്തുന്ന തരത്തിലുള്ള ഒരു വ്യാജ പോസ്റ്റ് സോഷ്യൽ മീഡിയ ഫേസ്ബുക്കിൽ പ്രതി പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചത്. ഇതുവഴി സമൂഹത്തിൽ മനപ്പൂർവം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയും പരാതിക്കാരനും കുടുംബത്തിനും മാനഹാനി വരുത്തുകയും ചെയ്തു എന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.

Recent Posts