Kerala

ശബരിമല സ്വര്‍ണക്കൊള്ള, പോറ്റിയെ ശബരിമലയില്‍ ആദ്യം കയറ്റിയത് കോണ്‍ഗ്രസ് ഭരണകാലത്ത് അന്നത്തെ ദേവസ്വം മന്ത്രിയെന്ന് മുഖ്യമന്ത്രി, ആരോപണം കെ സിക്കെതിരെ

സ്വര്‍ണം കട്ടവരും വാങ്ങിയവരും സോണിയുടെ അടുത്ത് എത്തിയെന്നും മുഖ്യമന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച്, പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ ആദ്യം കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുളള ദേവസ്വം ബോര്‍ഡാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കോണ്‍ഗ്രസിന്റെ ഇന്നത്തെ ഉന്നതനായ അഖിലേന്ത്യാ നേതാവായിരുന്നു അന്ന് ദേവസ്വം മന്ത്രി.കെ സി വേണുഗോപാലിന്റെ പേര് നേരിട്ട് പറയാതെയാണ് മുഖ്യമന്ത്രിയുടെ ആരോപണം.

അന്ന് മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എല്ലാവിധ കളികളും കളിച്ചു.എല്‍ഡിഎഫോ നേതാക്കളോ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സംരക്ഷിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ആഗോള അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനാണ് ആരോപണം കൊണ്ടുവന്നതെന്നും കുറ്റപ്പെടുത്തി. സ്‌പോണ്‍സര്‍ എന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്ത് വന്നു. പീഠം പോറ്റിയുടെ ബന്ധു വീട്ടില്‍ നിന്ന് ദേവസ്വം വിജിലന്‍സ് കണ്ടെടുത്തതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നേരത്തെ മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി -കോണ്‍ഗ്രസ് ബന്ധമുണ്ട്.അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വീട്ടില്‍ എങ്ങനെ പോറ്റി എത്തി? പല നേതാക്കള്‍ക്കും കയറാന്‍ പോലും പറ്റില്ല. അവിടെയാണ് പോറ്റി കയറിയത്. സ്വര്‍ണം കട്ടവരും വാങ്ങിയവരും സോണിയുടെ അടുത്ത് എത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. മറവില്‍ നിന്ന കുറ്റവാളികളെ കേരള പൊലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് ചെയ്തത് ആര് എന്നത് അല്ല. അവര്‍ക്ക് മേല്‍ ഒരു ദയയും ഉണ്ടാകില്ല.

നല്ല പൊലീസ് സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. അതി ശക്തമായ നിലപാട് കഴിഞ്ഞ ദിവസവും ഹൈക്കോടതി കൃത്യമായി പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് കേസിനെ ബാധിക്കില്ലെന്നും കുറ്റപത്രം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കോടതി പറഞ്ഞെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Recent Posts