Kerala

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അതിവേഗ റെയിൽപ്പാത; ഔദ്യോഗിക പ്രഖ്യാപനം 15 ദിവസങ്ങൾക്കുള്ളിൽ: ഇ ശ്രീധരൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: അതിവേഗ റെയിൽപ്പാതയുമായി മുന്നോട്ട് പോകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പരമാവധി 200 കിലോമീറ്റർ വേഗതയിലാകും ട്രെയിൻ സഞ്ചരിക്കുക. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് അതിവേഗ റെയിൽപ്പാത. പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

ഡിപി ആർ ഒമ്പത് മാസം കൊണ്ട് പൂർത്തിയാക്കുമെന്നും ശ്രീധരൻ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതി നടപ്പിലായാൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താൻ ഏകദേശം മൂന്നര മണിക്കൂർ മതിയാകും. നിലവിലെ ട്രെയിനുകളേക്കാൾ പകുതിയിലധികം സമയം ലാഭിക്കാൻ ഇതിലൂടെ സാധിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിനുകൾ സഞ്ചരിക്കുക. ശരാശരി വേഗത 135 കിലോമീറ്റർ ആയിരിക്കും.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൊത്തം 21 സ്റ്റേഷനുകളാണ് ഈ പാതയിൽ വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ.

പ്രധാന നഗരങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചായിരിക്കും സ്റ്റേഷനുകൾ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയായിരിക്കും ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തിൽ ഇത് കാസർകോട്ടേക്കും പിന്നീട് മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലേക്കും നീട്ടാൻ പദ്ധതിയുണ്ട്. പാതയുടെ 70 ശതമാനവും തൂണുകളിലൂടെയുള്ള പാതയായിരിക്കും. 20 ശതമാനം തുരങ്കപാതയും. ഇത് ജനവാസ മേഖലകളിലെ കുടിയൊഴിപ്പിക്കൽ ഗണ്യമായി കുറയ്‌ക്കാനും പരിസ്ഥിതി ആഘാതം ഒഴിവാക്കാനും സഹായിക്കും.

തൂണുകളുടെ നിർമ്മാണം കഴിഞ്ഞാൽ ആ ഭൂമി ഉടമകൾക്ക് തന്നെ കൃഷിക്കായി വിട്ടുനൽകുമെന്നും ഇ ശ്രീധരൻ പറഞ്ഞു. സംസ്ഥാന സർക്കാർ മുൻപ് അവതരിപ്പിച്ച സിൽവർ ലൈൻ പദ്ധതിക്ക് ബദലായാണ് കേന്ദ്രത്തിന്റെ സഹകരണത്തോടെ ഈ അതിവേഗ പാത വരുന്നത്.

Recent Posts