ശബരിമല: പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ചടങ്ങിൽ പങ്കെടുക്കാതെ തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗങ്ങൾ. അമ്പലപ്പുഴ സംഘത്തിന്റെയും ആലങ്ങാട്ട് സംഘത്തിന്റെയും പേട്ടവരവിനെ എരുമേലി വലിയമ്പലത്തിൽ മാലയിട്ട് സ്വീകരിക്കേണ്ടവരാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും. എന്നാൽ ഈ തവണ അവർ എത്തിയില്ല. ഏതാനും ദേവസ്വം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
എരുമേലി പേട്ട, വൈക്കത്ത് അഷ്ടമി, ഏറ്റുമാനൂർ എഴരപ്പൊന്നാന എഴുന്നള്ളത്ത് എന്നീ ക്ഷേത്രാചാര ചടങ്ങുകളിൽ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും അംഗങ്ങളും നേരിട്ട് പങ്കെടുക്കണമെന്നാണ് ബോർഡ് ചട്ടം. ആ ചട്ടമാണ് ഈ തവണ ലംഘിച്ചത്.
തിരുവാഭരണം എഴുന്നള്ളത്തിന് ഇവർ പന്തളത്ത് ക്ഷേത്രത്തിലെത്തി. എന്നാൽ പേരിന് എത്തിയെന്ന് ബോധ്യപ്പെടുത്തി പ്രസിഡന്റ് കെ. ജയകുമാർ സ്ഥലം വിട്ടതായാണ് പരാതി. ബോർഡംഗങ്ങളായ കെ. രാജു, അഡ്വ.പി.ജി. സന്തോഷ് കുമാറും ഉണ്ടായിരുന്നെങ്കിലും അവരും അന്യരെപ്പോലെ നിന്നതേ ഉള്ളുവെന്നാണ് വിശ്വാസികൾ വിമർശിക്കുന്നത്.
















