തിരുവനന്തപുരം: കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ വലിയ മാറ്റം വരാന്‍ പോകുന്നകാലമാണെന്നും അടുത്ത നൂറുദിവസം വികസനവും വിശ്വാസവും ജനാധിപത്യവും ചര്‍ച്ചാവിഷയമാക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ചര്‍ച്ച ചെയ്തത് വികസന രാഷ്‌ട്രീയമാണ്. അടുത്ത നൂറുദിവസം ജനങ്ങള്‍ക്കുമുന്നില്‍ വികസിത കേരളവും കേരളത്തിലെ അപകട രാഷ്‌ട്രീയവും ബിജെപി ചര്‍ച്ചയ്‌ക്കുവയ്‌ക്കും.
വികസനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു മുന്നണിയെ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്. ഈ അപകട രാഷ്‌ട്രീയത്തെക്കുറിച്ച് ജനങ്ങള്‍ ചര്‍ച്ച ചെയ്യണം. ആര്‍ക്കും അതിശയം തോന്നുന്ന വിധത്തിലാണ് ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും നേതാക്കള്‍ ചിന്തിക്കുന്നത്.
ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും മുതിര്‍ന്ന നേതാക്കന്മാരുടെ പ്രസ്താവനകള്‍ വായിച്ചാല്‍ അത് മനസിലാകും. വികസനത്തെക്കുറിച്ചോ കുട്ടികളുടെ തൊഴിലവസരങ്ങളെക്കുറിച്ചോ അല്ല അവര്‍ സംസാരിക്കുന്നത്. മറിച്ച് ബിജെപിയെ എങ്ങനെ തോല്‍പ്പിക്കണം എന്നാണ്.
കേരളത്തില്‍ പൊതുവേ പറയുന്നത് ലീഗ് മതേതര മുഖമുള്ള പാര്‍ട്ടിയാണെന്നാണ്. ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ പരസ്പരധാരണയില്ലായെന്നും ഇവ രണ്ടും പ്രത്യേക സംഘടനകളാണെന്നുമാാണ് നമ്മള്‍ ചിന്തിക്കുന്നത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കൊടുങ്ങല്ലൂരിലും തൃപ്പൂണിത്തുറയിലും എത്രയോ ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിലും സിപിഎമ്മും കോണ്‍ഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ പരസ്പര ധാരണയായത് ജനങ്ങള്‍ കണ്ടതാണ്.
ലീഗ് ഭരണഘടനയില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയാണെന്നാണ് മനസ്സിലാക്കുന്നത്. ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി എന്ത് ചെയ്യുന്നു എന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമി നമ്മുടെ ഭരണഘടനയ്‌ക്ക് എതിരാണ്. അത് നമ്മുടെ മതേതര ജനാധിപത്യത്തിനും എതിരാണ്. അത് അവരുടെ മാനിഫെസ്റ്റോയില്‍ തന്നെ പറയുന്നു. ജനങ്ങള്‍ വിഡ്ഢികളൊന്നുമല്ല. ലീഗ് അവരുമായി ധാരണയില്ലെങ്കില്‍ അവര്‍തന്നെ അത് വ്യക്തമാക്കണം.
മാറാട് പ്രശ്‌നം നടന്നപ്പോള്‍ സിപിഎം ആയിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ വാങ്ങിയിരുന്നത്. ജമാഅത്തെ ഇസ്ലാമി വന്നാല്‍ മാറാട് ഉണ്ടായതുപോലെയുള്ള പ്രശ്‌നം ഇനിയും ഉണ്ടാവും എന്ന് സിപിഎം ഇപ്പോള്‍ പറയുന്നു. ഭരണഘടന കൈയിലെടുത്തിട്ട് പാര്‍ലമെന്റിനുള്ളില്‍ കയറുന്ന കോണ്‍ഗ്രസിന്റെ നേതാവ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണവാങ്ങിയാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണവാങ്ങിയെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും പറഞ്ഞിരുന്നു. ഭരണഘടനാവിരുദ്ധ സമീപനമുള്ള ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ വാങ്ങുന്ന രാഷ്‌ട്രീയപാര്‍ട്ടികളുടെ അപകടകരമായ ഈ രാഷ്‌ട്രീയം ജനങ്ങള്‍ ചര്‍ച്ച ചെയ്യണം. വികസനം, തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സര്‍ക്കാര്‍ സേവനങ്ങള്‍, ഭരണശൈലി, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, നമ്മുടെ കുട്ടികള്‍ക്ക് പുതിയ അവസരങ്ങള്‍ ഇതാണ് ഞങ്ങളുടെ കാഴ്ചപ്പാട്, ഞങ്ങളുടെ ആശയം വികസന രാഷ്‌ട്രീയമാണ്. ഈ കാര്യങ്ങള്‍ അടുത്ത നൂറ് നാള്‍ ഞങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ വയ്‌ക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















