Kerala

ശബരിമല സ്വര്‍ണക്കൊളള: ഉണ്ണികൃഷ്ണന്‍ പോറ്റി മന്ത്രിക്ക് നല്‍കിയ അപേക്ഷ ദേവസ്വം ബോര്‍ഡിന് കൈമാറുകയായിരുന്നുവെന്ന് എ പത്മകുമാര്‍

ഉദ്യോഗസ്ഥരെയും എന്‍ വാസുവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് പത്മകുമാറിന്റെ മൊഴി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, സര്‍ക്കാരിന് നല്‍കിയ അപേക്ഷ ദേവസ്വം ബോര്‍ഡിന് കൈമാറുകയായിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍.ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷയാണ് കൈമാറിയത്. സര്‍ക്കാര്‍ അനുമതിയോടെയെന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഉദ്യോഗസ്ഥരെയും എന്‍ വാസുവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് പത്മകുമാറിന്റെ മൊഴി. ഉദ്യോഗസ്ഥര്‍ നല്‍കിയ രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് പത്മകുമാര്‍ പറഞ്ഞു.ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് അറസ്റ്റ് ചെയ്ത പത്മകുമാറിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക് ശേഷം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോയി.

വൈദ്യ പരിശോധന കഴിഞ്ഞ് വാഹനത്തില്‍ കയറും മുമ്പ് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പത്മകുമാര്‍ മൗനം പാലിച്ചു. സ്വര്‍ണ മോഷണ കേസിന്റെ തുടക്കത്തില്‍ നമ്മള്‍ ദൈവ തുല്യരെന്ന് കരുതുന്ന പലരും സംഭവത്തില്‍ ഉണ്ടെന്ന തരത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിനെ കുറിച്ചുളള ചോദ്യത്തിനും ചിരി മാത്രമായിരുന്നു മറുപടി.

സ്വര്‍ണ മോഷണത്തിന്റെ മുഖ്യ ആസൂത്രകന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമാണ് പത്മകുമാറിനുളളത്.

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

കേസില്‍ എട്ടാം പ്രതിയായി എ പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. ബോര്‍ഡിന്റെ അറിവോടെയാണ് പാളികള്‍ ഇളക്കിയെടുത്ത് പോറ്റിക്ക് കൊടുത്തത് എന്നാണ് എസ്‌ഐടി തയ്യാറാക്കിയ എഫ്‌ഐആര്‍. അറസ്റ്റിലായ മുരാരി ബാബു ഉള്‍പ്പെടെ ഉദ്യോഗസ്ഥരും ബോര്‍ഡ് തീരുമാനം എന്ന മൊഴിയാണ് നല്‍കിയത്. 2019 ല്‍ പത്മകുമാറിന്റെ സഹായികളായി നിന്ന മറ്റു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പോറ്റിക്ക് ശബരിമലയില്‍ പത്മകുമാര്‍ സര്‍വ സ്വാതന്ത്ര്യം നല്‍കിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

 

 

 

Recent Posts