Samskriti

ചെമ്പഴന്തിയിലെ മുത്തശ്ശി പ്ലാവിന്റെ് സുഖ ചികിത്സ; അതിസമ്പന്നമായ കാര്‍ഷിക സംസ്‌കാരത്തിന്റെ ബാക്കിപത്രം

Published by

ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയല്‍വാരം അഥവാ ഗുരുകുലത്തോട് ചേര്‍ന്നുള്ള ഭൂപ്രകൃതിയില്‍ 500 വര്‍ഷത്തോളം പ്രായമെത്തിയ മുത്തശ്ശി പ്‌ളാവിന് സുഖചികിത്സയുമായി ഒരുകൂട്ടം വിശ്വാസികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വൃക്ഷചികിത്സാ വിദഗ്ധര്‍ രംഗത്തെത്തിയതായി വാര്‍ത്ത’.

ഈ സത്കര്‍മം തികച്ചും അനുമോദനാര്‍ഹവും അതിലേറെ പുണ്യകര്‍മെന്നും പറയാതെ വയ്യ.
പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളെയും ‘ആത്മവത് സര്‍വ്വഭൂതാനി’ എന്ന സങ്കല്‍പ്പത്തോടെ അഥവാ സ്‌നേഹാദരവോടെ നോക്കിക്കണ്ട നമ്മുടെ പ്രാചീനാചാര്യന്മാര്‍ പക്ഷിമൃഗാദികള്‍ക്കും വൃക്ഷലതാദികള്‍ക്കും അനുയോജ്യമായ ചികിത്സാ സംവിധാനങ്ങള്‍ തനിതനിയായി രചിക്കുകയുണ്ടായി.

സസ്യങ്ങള്‍ അഥവാ വൃക്ഷലതാദികളെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ആയുര്‍വ്വേദ ശാസ്ത്രശാഖയായ വൃക്ഷായുര്‍വ്വേദത്തിന്റെ പിറവിയുമങ്ങിനെ.

സുരപാലന്‍ എന്ന ആചാര്യനാണ് വൃക്ഷായുര്‍വ്വേദത്തിന്റെ ഉപജ്ഞാതാവ്. ഇന്നത്തെ ഒഡിഷയില്‍ ഭീമ്പാല രാജാവിന്റെ രാജസദസിലെ ആയുര്‍വേദ ചികിത്സകനായിരുന്നു സുരപാലന്‍. പുരാതന കൃഷിശാസ്ത്രമായ വൃക്ഷായുര്‍വേദം പൂര്‍ണരൂപത്തില്‍ തയ്യാറാക്കിയത് സുരപാലനാണ്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലും അതിനു മുന്‍പും മറ്റു പല പണ്ഡിതരും രേഖപ്പെടുത്തിയ വൃക്ഷായുര്‍വേദ അറിവുകള്‍ കൃഷിയില്‍ പരീക്ഷിച്ചു. അതിനുശേഷം അദ്ദേഹം അവ എഴുതിത്തയ്യാറാക്കി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ സുരപാലന്‍ തയ്യാറാക്കിയ വൃക്ഷായുര്‍വേദ താളിയോലകളും കൊണ്ടുപോയി എന്നത് ചരിത്രസത്യം. വൃക്ഷായുര്‍വേദ ചികിത്സാരീതിയില്‍ ഉപയോഗിക്കുന്ന കുനപ് ജല എന്ന പേരിലുള്ള ഹരിത കഷായം കാലഘട്ടങ്ങളെയും അതിജീവിച്ച് സമീപകാലത്തും ജനപ്രീതി നേടിയെന്നത് വിസ്മയകരമായ മറ്റൊരു സത്യം.

അതിനൂതന സാങ്കേതിക വിദ്യയിലൂടെ കാര്‍ഷികരംഗത്ത് പരീക്ഷണ നിരീക്ഷണങ്ങളും വിളപരിപാലനവും കീടരോഗ പ്രതിരോധവും അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ നവീന കാലഘട്ടത്തിലും പഴമയുടെ പാരമ്പര്യത്തനിമയും മഹത്വവും കൈവിടാതെയാണ് ചെമ്പഴന്തിയിലെ പ്ലാവിനു സുഖ ചികിത്സ നടത്തുന്നത്. പോയകാലഘട്ടത്തിലെ വൃക്ഷായുര്‍വേദത്തിന്റെ മഹത്വവും മാഹാത്മ്യവും പുതുതലമുറക്ക് കൈമാറാനും ഇതുപകരിക്കാതിരിക്കില്ല തീര്‍ച്ച. വരാഹമിഹിരന്‍, ശാര്‍ങ്ധരന്‍ തുടങ്ങിയ പുരാതന കാലഘട്ടത്തിലെ പണ്ഡിത ശ്രേഷ്ഠരെ ഓര്‍മിക്കാനൊരവരം കൂടി. മാവ്, പ്‌ളാവ്, അശോകം, ഞാവല്‍, അയനി, മാതളം, മുന്തിരി, ഉറുമാമ്പഴം തുടങ്ങിയവ സമാനസ്വഭാവമുള്ള മറ്റൊരു ചെടിയില്‍ ഒട്ടിച്ചുനിര്‍ത്തി വളര്‍ത്തിയെടുക്കാമെന്നും ചുരുങ്ങിയ കാലപരിധിക്കുള്ളില്‍ തന്നെ വിളവുല്‍പാദനം നടത്താമെന്നും പില്‍കാലങ്ങളില്‍ നല്ല ഫലസമൃദ്ധിയും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ വൃക്ഷായുര്‍വ്വേദം സാക്ഷ്യപ്പെടുത്തുന്നതായി വേണം കരുതാന്‍. ഗ്രാഫ്റ്റിങ്ങും ലെയറിങ്ങും ബഡ്ഡിങ്ങും ടിഷ്യുകള്‍ച്ചര്‍ പോലുള്ള വാക്കുകളും കേട്ടറിവില്ലാത്ത കാലത്ത് വൃക്ഷായുര്‍വേദത്തില്‍ രേഖപ്പെടുത്തിയ ശ്‌ളോകം വിസ്മയം ജനിപ്പിക്കുന്നതെന്ന് പറയാതെ വയ്യ…

‘പനസാശോകകദളീ ജംബുല
കുചഡാഡിമാഃ
ദ്രാക്ഷാ പാലീവതാശ്ചൈവ
ബീജപൂരാതിമുക്തകാഃ
ഏതേദ്രുമാഃ കാണ്ഡരോവ്യാ
ഗോമയേന പ്രലേപിതാഃ
മൂലഛേദവാ സ്‌കന്ധേരോപണീയാഃ പ്രയത്‌നതാ:’

വിളവര്‍ധന, ഗുണമേന്മ, കീടരോഗങ്ങളെ അകറ്റല്‍, രാസപ്രയോഗമില്ലാത്ത ജൈവരീതി തുടങ്ങിയവ ലക്ഷ്യമിട്ട് വേദകാലം മുതല്‍ക്കെ വൃക്ഷായുര്‍വേദ ചികിത്സ നിലവിലുണ്ടായിരുന്നു. ആത്മജ്ഞാനിയും തത്വചിന്തകനുമായിരുന്ന ഋഷിവര്യന്‍ കപിലമുനി രചിച്ച കൃഷിസൂക്തിയെന്ന ഗ്രന്ഥം പാശ്ചാത്യ രാജ്യങ്ങള്‍ വരെ പില്‍കാലങ്ങളില്‍ മാതൃകയാക്കിയിരുന്നു. കൃഷിസൂക്തിയെന്ന ഗ്രന്ഥത്തിന്റെ ചുവടുപിടിച്ചാണ് ഇന്നത്തെ മിക്ക കാര്‍ഷികവിജ്ഞാനവും ഗ്രന്ഥങ്ങളും തയ്യാറാക്കിയിട്ടുള്ളതെന്നു സസ്യശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. വരാഹമിഹിരനും ശുശ്രുതനും ചരകമഹര്‍ഷിയും (ചരകസംഹിത) സസ്യങ്ങളുടേയും ധാന്യങ്ങളുടെയും ഔഷധഗുണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങളുണ്ട്. ‘കൃഷിസൂക്തി’ എന്ന പൗരാണിക കാര്‍ഷികഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിലൂടെ കണ്ണോടിച്ചാല്‍ ചരിത്രാതീതകാലത്ത് ഭാരതത്തില്‍ അതിസമ്പന്നമായ ഒരു കാര്‍ഷിക സംസ്‌കാരം നിലനിന്നിരുന്നു എന്നു കാണാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക