Categories: Kottayam

മാടപ്പള്ളിയില്‍ ‘നിലാവ്’ പദ്ധതി പാളി; പഴിചാരി കെഎസ്ഇബിയും പഞ്ചായത്തും; ഇരുട്ടില്‍ തപ്പി നാട്ടുകാര്‍

Published by

ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ തെങ്ങണ മുതല്‍ മാടപ്പള്ളി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നിലാവ് പദ്ധതിയില്‍ സ്ഥാപിച്ച വഴിവിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു.

നിരവധി തവണ പരാതി പറഞ്ഞിട്ടും കെഎസ്ഇബിയും പഞ്ചായത്തും പരസ്പരം പഴിചാരി ആഴ്ചകളും, മാസങ്ങളും തള്ളി വിടുകയാണ്. ഇതോടെ നാട്ടുകാരുടെ യാത്ര ഇരുട്ടിലായി. റോഡിലെ കുഴികളും, വെള്ളക്കെട്ടുകളും, ഇഴജന്തുക്കളുടെ ശല്യവും മൂലം കാല്‍നടയാത്ര ദുസഹമാണ്. കിഫ്ബി പദ്ധതി പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സ്ഥലത്തും നിലാവ് പദ്ധതി നടപ്പാക്കിയത്. 7 വര്‍ഷത്തെ ഗ്യാരന്റിയോടുകൂടിയാണ് പദ്ധതി നടപ്പാക്കിയത്. കെഎസ്ഇബി തന്നെ യാണ് ഇതിന്റെ മെയിന്റനന്‍സ് നടത്തേണ്ടെതെന്ന് പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു. അതേസമയം കെഎസ്ഇബി അധികൃതര്‍ പറയുന്നത് പഞ്ചായത്ത് ലൈറ്റ് അഴിച്ചു തന്നാല്‍ റിപ്പയര്‍ ചെയ്തു കൊടുക്കാമെന്നാണ്. ഒരു ലൈറ്റ് മാറിയിടുന്നതിന് 168 രൂപയും ജിഎസ്ടിയുമാണ്. അടിയന്തിരമായി നിലാവ് പ്രകാശിപ്പിക്കണമെന്നുള്ള ആവശ്യം ശക്തമാണ്.

നിലാവ് പദ്ധതി
വൈദ്യുതി വിതരണത്തിലെ ഊര്‍ജ്ജനഷ്ടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ബില്‍ ഇനത്തില്‍ നല്കിവരുന്ന അധികച്ചെലവും ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് ‘നിലാവ്’ പദ്ധതി തുടങ്ങിയത്.

കേരളത്തിലാകെ ഏതാണ്ട് 16.24 ലക്ഷം തെരുവ് വിളക്കുകളാണ് ഉണ്ടായിരുന്നത്. അതില്‍ 10.5 ലക്ഷത്തിലും പരമ്പരാഗത ഇലക്ട്രിക് ബള്‍ബുകളാണ് ഉപയോഗിച്ചുവന്നത്. കിഫ്ബിയുടെ സഹായത്തോടെ 289.82 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്.

തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണത്തിന് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി സംസ്ഥാന വൈദ്യുതി ബോര്‍ഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by