Categories: Article

നല്ല വിദ്യാഭ്യാസത്തോടൊപ്പം നല്ല ആരോഗ്യവും

ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ ഏതാണ്ട് എട്ട് വര്‍ഷത്തോളം ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ ഇതാണ് കഴിക്കുന്നത്. നിരന്തരം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നതു കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നം എന്താണോ അതാണ് ഇവിടയും സംഭവിക്കുന്നത്. വീടുകളില്‍ വാങ്ങുന്നതും ഇതേ പച്ചക്കറികളാണെങ്കിലും അവയെ ഏറെക്കുറെ ശുദ്ധമാക്കാന്‍ നിരവധി പദ്ധതികളുണ്ട്. വീട്ടിലെത്തുന്ന പച്ചക്കറികള്‍ ഉപ്പുവെള്ളത്തിലോ മഞ്ഞല്‍ കലക്കിയ വെള്ളത്തിലോ മുക്കിവെക്കുന്നത് പതിവാണ്.

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിനു മാതൃകയാണെന്ന് നമ്മള്‍ അഭിമാനം കൊള്ളുമ്പോള്‍ തന്നെ നമ്മുടെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനോപ്പം വിളമ്പുന്നത് വിഷം തീണ്ടിയ പച്ചക്കറിയാണ്. നമ്മുടെ കുട്ടികള്‍ നല്ല വിദ്യാഭ്യാസത്തോടൊപ്പം നല്ല ആരോഗ്യത്തോടെയും വളര്‍ന്നുവരേണ്ടവരാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ വിഷത്തിന്റെ(കീടനാശിനികളായും മറ്റും ഉപയോഗിക്കുന്നത്) അളവ് വളരെ കൂടുതലാണെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ ഏതാണ്ട് എട്ട് വര്‍ഷത്തോളം ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ ഇതാണ് കഴിക്കുന്നത്. നിരന്തരം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നതു കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നം എന്താണോ അതാണ് ഇവിടയും സംഭവിക്കുന്നത്. വീടുകളില്‍ വാങ്ങുന്നതും ഇതേ പച്ചക്കറികളാണെങ്കിലും അവയെ ഏറെക്കുറെ ശുദ്ധമാക്കാന്‍ നിരവധി പദ്ധതികളുണ്ട്. വീട്ടിലെത്തുന്ന പച്ചക്കറികള്‍ ഉപ്പുവെള്ളത്തിലോ മഞ്ഞല്‍ കലക്കിയ വെള്ളത്തിലോ മുക്കിവെക്കുന്നത് പതിവാണ്. എന്നാല്‍ ഹോട്ടലുകളില്‍ ഈ പ്രക്രീയ നടക്കുന്നില്ല. സ്‌കൂളുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോഴും ഈ പ്രവര്‍ത്തനം ഉണ്ടാകുന്നില്ല. വളരെ ഗുരുതരമായ പ്രശ്‌നമാണിത്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കുമ്പോള്‍ അത് വിഷമില്ലാത്ത, സുരക്ഷിത ഭക്ഷണമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഭക്ഷ്യ സുരക്ഷാ സംവിധാനത്തിന് വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. എന്നാല്‍ വളരെ നിശബ്ദമായി നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ വിഷയം ആരും ശ്രദ്ധിക്കുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്നും വിഷം തീണ്ടിയ പച്ചക്കറി ഒഴിവാക്കി ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുമ്പോള്‍ സുരക്ഷിതഭക്ഷണം എന്നതിനായിരിക്കണം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്.

രാജ്യത്തിനു തന്നെ മാതൃകയായി മാറിയതും ജനശ്രദ്ധ ആകര്‍ഷിച്ചതുമായ സ്‌കൂള്‍ ഉച്ചഭക്ഷണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ചില നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുകയാണ്.

  1. എല്‍പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള ക്ളാസുകളില്‍ ആഴ്ചയില്‍ ഒരു പീരിയഡ് കാര്‍ഷികാഭിരുചി വര്‍ധിപ്പിക്കുവാനായി മാറ്റി വെക്കാം. രാവിലെ 10 മണിമുതല്‍ വൈകിട്ട് 4 മണി വരെ ക്ലാസ് മുറികളില്‍ അനുഭവപ്പെടുന്ന മാനസിക പിരിമുറുക്കത്തില്‍ നിന്നും അല്പ സമയം കുട്ടികള്‍ പ്രകൃതിയിലേക്ക് ഇറങ്ങി കൃഷിയുടെ ബാലപാഠങ്ങളും പഠിക്കട്ടെ. അതിലൂടെ കുട്ടികള്‍ മൂന്ന് നേരം കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രാധാന്യവും മനസ്സിലാക്കട്ടെ.
  2. ‘ഞങ്ങളും കൃഷിയിലേക്കെന്ന’ സര്‍ക്കാര്‍ പദ്ധതി എല്ലാ സ്‌കൂളുകളിലും നടപ്പാക്കാം. അതിന്റെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ടി, ഗവണ്‍മെന്റിന്റെയും സ്‌കൂള്‍ പിറ്റിഎയുടെയും സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയോ കുടുംബശ്രീ പദ്ധതിയോ പ്രയോജനപ്പെടുത്താം.
  3. അതിന്റെ ഭാഗമായി ഓരോ സ്‌കൂളിനും സമീപമുള്ള രണ്ട് (തൊഴിലുറപ്പ്/കുടുംബശ്രീ) തൊഴിലാളികളെ ഈ പദ്ധതിക്കായി നിയമിച്ചാല്‍ അവരുടെ കാര്‍ഷിക പരിപാലനം, കാര്‍ഷിക പീരീഡുകളില്‍ കുട്ടികളെ നേരിട്ട് പരിചയപ്പെടുത്തുന്നതിനും അത് പരിശീലിപ്പിക്കുന്നതിനും അതിലൂടെ അവരില്‍ കാര്‍ഷികാഭിരുചി വര്‍ധിപ്പിക്കുന്നതിനും കഴിയും. ഇതിലൂടെ ലഭിക്കുന്ന പച്ചക്കറി സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉപയോഗിക്കുവാനും കഴിയും.
  4. പല സ്‌കൂളുകളിലും ഇപ്പോള്‍ കൃഷി ചെയ്യുന്നത് അധ്യാപകരാണ്. എന്നാല്‍ വെക്കേഷന്‍ കഴിഞ്ഞു വരുമ്പോള്‍ അവിടെ ഒന്നും കാണാത്ത സ്ഥിതി വിശേഷമാണ്. (പ്രതിവര്‍ഷം സ്‌കൂള്‍ പച്ചക്കറി കൃഷിക്ക് വേണ്ടി ഒരു നിശ്ചിത തുക അനുവദിക്കാറുണ്ട്. എന്നാല്‍ ഭൂരിപക്ഷം സ്‌കൂളുകളിലും ഇത് വെള്ളത്തില്‍ വരച്ച വരപോലെയാണ്.) മറിച്ച് ഇങ്ങനെ ഒരു സംവിധാനത്തിലൂടെ ഈ പദ്ധതി നടപ്പാക്കുമ്പോള്‍ അധ്യാപകരുടെ അധ്യയനം മുടങ്ങുന്നുമില്ല, സ്‌കൂളിലെ കൃഷി മെച്ചപ്പെടുകയും ചെയ്യും.
  5. വലിയ ബുദ്ധിമുട്ടില്ലാതെ കൃഷി ചെയ്യാന്‍ കഴിയുന്ന ഓമക്ക, കോവക്ക, മുരിങ്ങ, വഴുതന, പച്ചമുളക്, കറിവേപ്പ്, തുടങ്ങിയ വിളകള്‍ക്ക് മുന്‍ഗണന കൊടുത്ത് കൃഷി കൂടുതല്‍ കാര്യക്ഷമമാക്കാം.
  6. മുകളില്‍ പറഞ്ഞ രീതിയില്‍ സ്‌കൂളുകളിലെ കൃഷിത്തോട്ടം കാര്യക്ഷമമാകുന്നതുവരെ വിഷപച്ചക്കറി ഒഴിവാക്കാന്‍ പരീക്ഷിച്ചു വിജയിച്ച ഒരു പദ്ധതി കൂടി മുന്നോട്ട് വെയ്‌ക്കുകയാണ്. കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലും കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്ത സ്‌കൂളുകളിലും പിറ്റിഎയുടെ സഹായത്തോടെ വ്യാപകമായോ അല്ലാതായോ കൃഷി ചെയ്യുന്ന കുട്ടികളുടെയും അധ്യാപകരുടേയും വീടുകളില്‍ നിന്നും പച്ചക്കറി ഉള്‍പ്പെടെയുള്ള നാടന്‍ കാര്‍ഷിക വിഭവങ്ങളായ ചേമ്പ്, ചേന, കാച്ചില്‍, കായ് വര്‍ഗ്ഗങ്ങള്‍, കപ്പക്ക തുടങ്ങിയവ സംഭാവനയായി (വീട്ടില്‍ അധികം വരുന്നവ) സമയം പോലെ സ്‌കൂളില്‍ എത്തിക്കാന്‍ പറഞ്ഞാല്‍ കുട്ടികളും അദ്ധ്യാപകരും അത് ആഘോഷമാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഈ അടുത്ത സമയത്ത് ആലപ്പുഴ താമരക്കുളം വിവിഎച്ച്എസ്എസ്സില്‍ ഈ പദ്ധതി നടപ്പാക്കി തുടങ്ങി. വലിയ സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തുനിന്നുള്ള വിഷപച്ചക്കറി ഒഴിവാക്കി സ്‌കൂള്‍ അധികൃതരും പിറ്റിഎയും ചേര്‍ന്ന് കുട്ടികളുടെ വീടുകളില്‍ നിന്നും അവരുടെ ആവശ്യം കഴിഞ്ഞുള്ള വിഭവങ്ങള്‍ എത്തിക്കാന്‍ കുട്ടികള്‍ക്ക് നിര്‍ദേശം കൊടുത്തു കഴിഞ്ഞു. അതിന് സാധിക്കുന്ന കുട്ടികള്‍ അതു ചെയ്യട്ടെ.

ആരോഗ്യമുള്ള ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ സമൂഹം ഒറ്റക്കെട്ടായി അണിചേരണം. ഈ വിഷയം ചൂണ്ടികാട്ടി നിരവധി തവണ അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ച ഒരു വ്യക്തിയാണ് ഞാന്‍. ഇതിന് നിരവധി ഉത്തരവുകളും നടപടികളും വന്നിട്ടുണ്ട്. എന്നാല്‍  നാളിതുവരെ  സ്ഥായിയായ ഒരു പരിഹാരം ഇതില്‍ ഉണ്ടായിട്ടില്ല എന്നത് ആശങ്ക ഉണര്‍ത്തുന്നു. ആരോഗ്യമുള്ള ഒരു തലമുറക്ക് വേണ്ടി അലസതയില്ലാതെ ഈ വിഷയത്തില്‍ അനുഭാവ പൂര്‍ണ്ണമായ തീരുമാനം കൈക്കൊള്ളേണ്ടതാണ്.

(ആലപ്പുഴ ജില്ലയിലെ താമരക്കുളം വിവിഎച്ച്എസ്എസ്സിലെ അധ്യാപകനാണ് ലേഖകന്‍. സംസ്ഥാന അദ്ധ്യാപക-വനമിത്ര അവാര്‍ഡ് ജേതാവും ബാലാവകാശ പ്രവര്‍ത്തകനുമാണ്)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക