Categories: Article

അംബേദ്കറും മോദി സര്‍ക്കാറും

ഭരണഘടനാശില്‍പിയും ആദ്യ നിയമ മന്ത്രിയുമായിരുന്ന ഡോ. ബാബാസാഹേബ് അംബേദ്കറിന്റെ ജീവിതം സമാജസേവനത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. പിന്നാക്കവിഭാഗങ്ങളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും പുരോഗതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. അവര്‍ക്കെല്ലാം സാധാരണ ജീവിതം സാധ്യമാക്കുന്നതിനു അവസരങ്ങള്‍ സൃഷ്ടിച്ച് പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഭരണഘടനാശില്‍പിയും ആദ്യ നിയമ മന്ത്രിയുമായിരുന്ന ഡോ. ബാബാസാഹേബ് അംബേദ്കറിന്റെ ജീവിതം സമാജസേവനത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. പിന്നാക്കവിഭാഗങ്ങളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും പുരോഗതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. അവര്‍ക്കെല്ലാം സാധാരണ ജീവിതം സാധ്യമാക്കുന്നതിനു അവസരങ്ങള്‍ സൃഷ്ടിച്ച് പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംബേദ്കറോട് കാണിച്ചത് തികഞ്ഞ അനാദരവും രാഷ്‌ട്രീയ അസ്പൃശ്യതയുമായിരുന്നു. അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനുള്ള ശേഷി അംബേദ്കറിനുണ്ടെന്ന് മനസ്സിലാക്കിയ നെഹ്‌റു, ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു. രാജ്യത്ത് ആദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തിയതിന് പിന്നില്‍ നെഹ്‌റുവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായിരുന്നു. നെഹ്‌റുവും കോണ്‍ഗ്രസ്സും അംബേദ്കറോട് കടുത്ത അനാദരവാണ് കാണിച്ചത്. അദ്ദേഹത്തിന് ഒരു സ്മാരകം പോലും നിര്‍മ്മിക്കുവാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല.  

കോണ്‍ഗ്രസ്സിതര സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴാണ് അംബേദ്കര്‍ക്ക് പരിഗണന ലഭിച്ചത്. അടല്‍ ബിഹാരി വാജ്‌പേയി, ലാല്‍കൃഷ്ണ അദ്വാനി എന്നിവരുടെ സമ്മര്‍ദ്ദഫലമായി വി.പി. സിംഗ് സര്‍ക്കാര്‍ ഭാരതരത്‌ന നല്‍കി അദ്ദേഹത്തെ ആദരിച്ചു. തുടര്‍ന്ന് വാജ്‌പേയ് സര്‍ക്കാരാണ് രാഷ്‌ട്രപിതാവിന് തുല്യമായ പദവി നല്‍കി ആദരിച്ചത്. 1989ല്‍ വി.പി. സിങ് സര്‍ക്കാര്‍ അന്താരാഷ്‌ട്ര അംബേദ്കര്‍ ഫൗണ്ടേഷന്‍ എന്ന ആശയം മുന്നോട്ടുവച്ചെങ്കിലും തുടര്‍ന്ന് വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ ആ നീക്കം ഇല്ലാതാക്കി.

2015 ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോ. അംബേദ്കര്‍ അന്താരാഷ്‌ട്ര ഫൗണ്ടേഷന് തറക്കല്ലിട്ടു. 2017 ഡിസംബറില്‍ മോദി അതിന്റെ  ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ദല്‍ഹിയിലെ 15 ജനപഥില്‍ സ്ഥിതി ചെയ്യുന്ന ഡോ. അംബേദ്കര്‍ അന്താരാഷ്‌ട്ര കേന്ദ്രം നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. അംബേദ്കര്‍ ഭരണഘടനാ ശില്‍പ്പി മാത്രമായിരുന്നില്ല, പണ്ഡിതനും നിയമവിദഗ്ധനും സാമ്പത്തിക വിദഗ്ധനും,  സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്നു. സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ, അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തി.  

2015 മുതലാണ് നവംബര്‍ 26 ഭരണഘടനാദിനമായി പ്രഖ്യാപിച്ചതും അംബേദ്കറുടെ 125-ാമത് ജന്മദിനത്തിലായിരുന്നു. അന്നുതന്നെ 10, 125 രൂപ നാണയങ്ങളും ആദരസൂചകമായി പുറത്തിറക്കി. അംബേദ്കറുടെ ജന്മദിനം 2016 ല്‍ ഐക്യരാഷ്‌ട്രസഭയും ആചരിച്ചത് നരേന്ദ്രമോദിയുടെ വാക്കുകള്‍ ലോകം അംഗീകരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു. സുസ്ഥിരവികസനത്തിന് അസമത്വങ്ങള്‍ ഇല്ലാതാകണം എന്നതായിരുന്നു ഐക്യരാഷ്‌ട്രസഭയിലെ അന്നത്തെ മുദ്രാവാക്യം.  

അംബേദ്കറിന്റെ സാമ്പത്തിക വീക്ഷണങ്ങളോടുള്ള ആദരസൂചകമായി ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഭീം ആപ്പ് ആരംഭിച്ചു. അംബേദ്കറുടെ സാമ്പത്തിക ശാസ്ത്രത്തിനും വീക്ഷണത്തിനും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അംഗീകാരമായിരുന്നു ഇത്. അടിച്ചമര്‍ത്തപ്പെട്ടവന്റെയും പാര്‍ശ്വവത്‌രിക്കപ്പെട്ടവന്റെയും ശാക്തീകരണത്തിനായി നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. നാല് കോടി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായുള്ള 59048 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി, ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ പട്ടികജാതി പദ്ധതിയാണ്. പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് കേന്ദ്രവിഹിതത്തില്‍ അഞ്ചിരട്ടി വര്‍ദ്ധന വരുത്തി. തീരെ പാവപ്പെട്ട 1.36 കോടിയിലധികം വിദ്യാര്‍ത്ഥികളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനും അതുവഴി സ്‌കോളര്‍ഷിപ്പിന്റെ 60 ശതമാനം തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്രം നേരിട്ട് കൈമാറുകയും ചെയ്തു. ഇതുവഴി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 52 ശതമാനം കൂടുതലായി 2021-22 വാര്‍ഷിക ബജറ്റില്‍ 1,26,259 കോടി രൂപ വകയിരുത്തി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 9, 10 ക്ലാസ്സുകളില്‍ മികച്ച വിദ്യാഭ്യാസം നല്‍കാന്‍ സ്‌കീം ഓഫ് റസിഡന്‍ഷ്യല്‍ എജ്യുക്കേഷന്‍ ഫോര്‍ ഹൈസ്‌കൂള്‍ സ്റ്റുഡന്റ്‌സ് ഇന്‍ ടാര്‍ഗറ്റ് ഏരിയ (ശ്രേഷ്ഠ) പദ്ധതി ആരംഭിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി രാജ്യത്ത് 75 പുതിയ സയന്‍സ് ടെക്‌നോളജി ആന്‍ഡ് ഇന്നോവേഷന്‍ ഹബ്ബുകള്‍ സ്ഥാപിച്ചു. ശാസ്ത്രരംഗത്തെ കഴിവുകള്‍ വികസിപ്പിക്കുകയും അതുവഴി പട്ടികജാതി  വിഭാഗങ്ങള്‍ക്ക് സാമൂഹ്യ- സാമ്പത്തിക പുരോഗതിയും നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ഈ വര്‍ഷം ബിജെപി പട്ടികജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ദിനമായ നവംബര്‍ 26 മുതല്‍ അംബേദ്കര്‍ സമാധി ദിവസമായ ഡിസംബര്‍ 6 വരെ സംവിധാന്‍ ഗൗരവ് അഭിയാന്‍ എന്ന പേരില്‍ 12 ദിവസം നീണ്ടുനില്‍ക്കുന്ന അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

പ്രചോദനമായി പഞ്ചതീര്‍ത്ഥ് പദ്ധതി

അംബേദ്കറുടെ ആശയങ്ങള്‍ വരും തലമുറയ്‌ക്ക് പകര്‍ന്നുകൊടുക്കുക, അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുക എന്നിവയായിരുന്നു മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി അംബേദ്കറുടെ ജീവിതത്തിലെ പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങളെ ‘പഞ്ചതീര്‍ത്ഥ്’ എന്ന പേരില്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളാക്കി നാമകരണം ചെയ്തു.

ലണ്ടനിലെ പഠന സ്ഥലം

ലണ്ടനിലായിരുന്നു അംബേദ്കറുടെ വിദ്യാഭ്യാസം. 1921 – 22 കാലയളവില്‍ അദ്ദേഹം താമസിച്ചിരുന്ന കാംഡനിലെ വീട് 2015 ല്‍ മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാര്‍ വാങ്ങി സ്മാരകമാക്കി.  2015 നവംബറില്‍ മോദി ഉദ്ഘാടനം ചെയ്തു. 800 കോടി രൂപ മുടക്കിയാണ് വീട് സ്മാരകമാക്കി മാറ്റിയത്.

മഹോവിലെ ജന്മഭൂമി

1891 ഏപ്രില്‍ 14 നായിരുന്നു അംബേദ്കറിന്റെ ജനനം. അദ്ദേഹത്തിന്റെ 125-ാം ജന്മദിനമായ 2016 ഏപ്രില്‍ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ മഹോവിലുള്ള ജന്മസ്ഥലം സന്ദര്‍ശിച്ചു. ആ മഹത് വ്യക്തിയുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയും മോദിയാണ്. 1991ല്‍ അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്‌വ ജന്മഭൂമിയിലെ സ്മാരകം ഉദ്ഘാടനം ചെയ്തു. പിന്നീട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ ഇത് അതിബൃഹത്തായ സ്മാരകമാക്കി മാറ്റി.

മുംബൈയിലെ ചൈത്യഭൂമി

അംബേദ്കറുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ മുംബെയിലെ ചൈത്യഭൂമിയും സ്മാരകമാക്കി. സ്മാരകത്തിന്റെ ശിലാസ്ഥാപനം മോദി 2015 ഒക്‌ടോബറില്‍ നിര്‍വ്വഹിച്ചു. മുംബൈയിലെ ഇന്ദുമില്ലില്‍  സ്ഥിതി ചെയ്യുന്ന സ്മാരകത്തിന് 2016 ല്‍ എ ക്ലാസ് വിനോദ സഞ്ചാര പദവി ലഭിച്ചു.  

നാഗ്പൂരിലെ ദീക്ഷ ഭൂമി

മഹാരാഷ്‌ട്രയിലെ നാഗ്പൂരിലെ ദീക്ഷ ഭൂമിയില്‍ വച്ച് 1956 ഒക്‌ടോബര്‍ 14നാണ് അദ്ദേഹം  ബുദ്ധമതം സ്വീകരിച്ചത്. ബുദ്ധിസ്റ്റ് ആര്‍ക്കിടെക്റ്റ് മാതൃകയില്‍ നിര്‍മ്മിച്ച സ്മാരകം അംബേദ്കറുടെ 125-ാമത് ജന്മദിനത്തില്‍ എ ക്ലാസ് വിനോദസഞ്ചാര കേന്ദ്രമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം മോദി നടത്തി.  

മഹാപരിനിര്‍വാണ്‍ ഭൂമി

1956 ഡിസംബര്‍ ആറിനായിരുന്നു  അംബേദ്കര്‍ അന്തരിച്ചത്. ദല്‍ഹിയിലെ സിറോഹി മഹാരാജയുടെ ഉടമസ്ഥതയിലുള്ള, 26 ആലിപൂര്‍ റോഡിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അവിടെ ഡോ. അംബേദ്കര്‍ നാഷണല്‍ മെമ്മോറിയല്‍ സ്മാരകവും മോദിസര്‍ക്കാര്‍ നിര്‍മ്മിച്ചു. അംബേദ്കറുടെ ജീവിതവുമായി ബന്ധപ്പെട്ട അഞ്ച് സ്ഥലങ്ങളെ പഞ്ചതീര്‍ത്ഥ് എന്ന പേരില്‍ നാമകരണം ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയ ബഹുമതിയായി  കരുതുന്നു എന്ന മോദിയുടെ വാക്കുകളും ശ്രദ്ധേയമാണ്.  

(ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റും സോഷ്യല്‍ ജസ്റ്റിസ് & എംപവര്‍മെന്റ്  മന്ത്രാലയത്തിന്റെ കീഴിലുള്ള  ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ അംഗവുമാണ് ലേഖകന്‍)

9447437516

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക