Categories: Kerala

തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന് സര്‍ക്കാരിന്റെ ‘പാരിതോഷികം’ 10 കോടി

അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം കൈക്കൊള്ളും. ക്ലബ്ബിന്റെ പാട്ടകുടിശ്ശിക കുറച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയോഗിച്ച എ.കെ. ബാലന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതു കണ്ടില്ലെന്ന് നടിച്ചാണ് പുതിയ തീരുമാനം.

Published by
എഡിറ്റോറിയൽ ഡെസ്ക്

തിരുവനന്തപുരം: പാട്ടക്കുടിശ്ശികയ്‌ക്ക് ഇളവു നല്‍കിയതിന് മുന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും തീരുമാനം റദ്ദാക്കുകയും ചെയ്ത ഇടതു സര്‍ക്കാര്‍ വേണ്ടപ്പെട്ടവരെ കണ്ടപ്പോള്‍ വേണ്ടതു പോലെ ഉദാരമതികളായി. പാട്ടക്കുടിശ്ശിക വരുത്തിയതിന് റവന്യു വകുപ്പ് ഏറ്റെടുക്കാന്‍ തീരുമാനിച്ച തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിനായി സര്‍ക്കാരിന്റെ  10 കോടിയുടെ ‘പാരിതോഷികം’.  11 കോടി ഉണ്ടായിരുന്ന കുടിശ്ശിക ഒരു കോടി രൂപയാക്കി കുറയ്‌ക്കാന്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നിര്‍ദേശിച്ചു.

അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം കൈക്കൊള്ളും. ക്ലബ്ബിന്റെ പാട്ടകുടിശ്ശിക കുറച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയോഗിച്ച എ.കെ. ബാലന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതു കണ്ടില്ലെന്ന് നടിച്ചാണ് പുതിയ തീരുമാനം. തിരുവനന്തപുരം കവടിയാറിലെ ടെന്നീസ് ക്ലബ്ബിന് 4.27 ഏക്കര്‍ ഭൂമി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുത്തകപ്പാട്ട വ്യവസ്ഥയ്‌ക്കു നല്‍കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനനാളുകളില്‍ ക്ലബ്ബിന് പാട്ട കുടിശ്ശികയായി ഉണ്ടായിരുന്നത് ആറ് കോടി രൂപയാണ്. അന്നെടുത്ത തീരുമാനങ്ങളുടെ ഭാഗമായി കുടിശ്ശിക പകുതിയാക്കി നിശ്ചയിച്ചു. ഒപ്പം 30 വര്‍ഷത്തേക്ക് പാട്ടക്കാലാവധിയും നീട്ടി.  

തീരുമാനങ്ങള്‍ പരിശോധിക്കാന്‍ പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ രൂപീകരിച്ച എ.കെ. ബാലന്‍ സമിതി കുടിശ്ശിക കുറച്ച തീരുമാനം റദ്ദാക്കി.  ക്ലബ്ബ് പ്രതിനിധികളുമായി ഹിയറിങ് നടന്നെങ്കിലും തീരുമാനമുണ്ടായില്ല. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാന്‍ റവന്യുമന്ത്രി നിര്‍ദേശിച്ചു.  

എന്നാല്‍ പൊതുതാല്‍പ്പര്യമുള്ള കായികപരിശീലനം നല്‍കുന്ന സ്ഥാപനമായതിനാല്‍ ഇളവ് വേണമെന്ന് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഫയലില്‍ എഴുതിവച്ചു. എന്നാല്‍ ടെന്നീസ് ക്ലബില്‍  സാധാരണക്കാര്‍ക്ക് പ്രവേശനമില്ല. സൗജന്യ പരിശീലനവും ഇല്ല. വന്‍തുക അംഗത്വഫീസ് നല്‍കിയാലേ പ്രവേശനമുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഭൂമി ഏറ്റെടുക്കാന്‍ റവന്യു സെക്രട്ടറി വീണ്ടും ആവശ്യപ്പെട്ടു.  

 പക്ഷേ ടോം ജോസ് മാറി വിശ്വാസ് മേത്ത വന്നപ്പോഴും നിലപാട് ക്ലബ്ബിന് അനുകൂലം. ഒറ്റയടിക്ക് 11 കോടിയുടെ കുടിശ്ശിക ഒരു കോടി രൂപയാക്കി കുറച്ചു. തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ഫയലില്‍ എഴുതി. റവന്യു വകുപ്പിന്റെ നിലപാടുകളെ പുച്ഛിച്ച് തള്ളി മുഖ്യമന്ത്രി ഇടപെട്ട് ഫയല്‍ കായിക വകുപ്പിന് കൈമാറി. മുന്‍ സര്‍ക്കാരിന്റെ തെറ്റ് തിരുത്തുമെന്ന പ്രഖ്യാപനം എല്ലാം സ്വാധീനമുള്ളവര്‍ക്കു മുന്നില്‍ വെറും പാഴ്‌വാക്കായി മാറി.

Recent Posts