Categories: Samskriti

അനുഷ്ഠാനങ്ങളിലെ സംഗീതം

തെയ്യങ്ങള്‍ക്കും അവയോടനുബന്ധിച്ച് തലേന്നാള്‍ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളാണ് തോറ്റം പാട്ടുകള്‍. തോറ്റം എന്നപദത്തിന് സ്‌തോത്രം എന്ന് അര്‍ത്ഥം. ഉത്സവത്തോടനുബന്ധിച്ച് തെക്കന്‍ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു ആചാരമാണ് തോറ്റംപാട്ട്.

തോറ്റംപാട്ട്

തെയ്യങ്ങള്‍ക്കും അവയോടനുബന്ധിച്ച് തലേന്നാള്‍ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്‌ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളാണ് തോറ്റം പാട്ടുകള്‍. തോറ്റം എന്നപദത്തിന് സ്‌തോത്രം എന്ന് അര്‍ത്ഥം. ഉത്സവത്തോടനുബന്ധിച്ച് തെക്കന്‍ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു ആചാരമാണ് തോറ്റംപാട്ട്. ക്ഷേത്രത്തിനുപുറത്ത് പ്രത്യേകംപുരകെട്ടി അതിലിരുന്നാണ്ഭദ്രകാളിപ്പാട്ട്  എന്നറിയപ്പെടുന്ന തോറ്റംപാട്ട് പാടുന്നത്. ഭദ്രകാളി സ്തുതിയാണ് തോറ്റംപാട്ടായി അവതരിപ്പിക്കുന്നത്. ഭദ്രകാളിയെ ശ്രീകോവിലില്‍ നിന്ന് എഴുന്നള്ളിച്ച് തോറ്റംപാട്ടു  പാടുന്ന പുരയില്‍ കുടിയിരുത്തുന്നു. തുടര്‍ന്ന് ഭദ്രകാളിയുടെ അവതാരകഥ ആദ്യം മുതല്‍ അവസാനം വരെ പാടുന്നു.

എഴുതി പഠിക്കാന്‍ പാടില്ലാത്ത വായ്‌മൊഴിയായിട്ടാണ് തോറ്റംപാട്ടുകള്‍  പാടിവരുന്നത്. വാദ്യമേളങ്ങള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ കൈതാളം തട്ടിയാണ് ഭദ്രകാളിയെ ശ്രീകോവിലില്‍ നിന്ന് ആനയിക്കുന്നത്.

ഉത്സവത്തിന്റെ രണ്ടാം ദിവസം ദേവിയുടെ വിവാഹ ഒരുക്കങ്ങളും,  മൂന്നാം ദിവസം ദേവിയുടെ വിവാഹനാള്‍, ‘മാലപ്പുറം’ എന്നറിയപ്പെടുന്ന പാട്ടും, ആറാം ദിവസം കോവല വധവും,  ഏഴാം ദിവസം, കോവലന്റെ മരണവാര്‍ത്തയറിഞ്ഞ ദേവി കൈലാസത്തിലെത്തി പരമശിവനില്‍ നിന്നു വരം വാങ്ങി കോവലനെ ജീവിപ്പിക്കുന്നതുമാണ് പാടുന്നത്. ഭര്‍ത്താവിനെ ചതിച്ചു കൊന്നതില്‍ കാരണഭൂതരായവരെ വധിക്കുന്ന ഭാഗമാണ് പിന്നെയുള്ള രണ്ടു ദിവസങ്ങളില്‍ പാടുന്നത്. പത്താംദിവസം പൊലിപ്പാട്ട് പാടി കാപ്പഴിക്കും. ഇതോടെ ഉത്സവം അവസാനിക്കും.

മുടിയേറ്റ്

ഉത്തര കേരളത്തിലെ ഭദ്രകാളിക്കാവുകളില്‍ നടത്തിവരാറുള്ള ഒരു അനുഷ്ഠാനകലയാണിത്. ‘മുടിയെടുപ്പ്’എന്നും ഇത് അറിയപ്പെടുന്നു. അമ്പലവാസികളായ മാരാര്‍, കുറുപ്പ് വിഭാഗങ്ങളില്‍പെട്ടവരാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്. ഭദ്രകാളി, ദാരികന്‍, നാരദന്‍, ശിവന്‍ ദാനവേന്ദ്രന്‍, കോയിച്ചാടര്‍, കൂളി എന്നീ കഥാപാത്രങ്ങളെയാണ് മുടിയേറ്റില്‍ അവതരിപ്പിക്കുന്നത്. എങ്കിലും പ്രധാനമായും കാളീ -ദാരികവധമാണ് ഇതിലെ മുഖ്യപ്രതിപാദ്യം.  

നിലവിളക്കു കത്തിച്ചുവച്ച് അതിനു മുന്‍പില്‍ നെല്ലും നാളികേരവും വച്ച് ഭഗവതിക്കളം വരച്ച് അതിന്റെ മുന്‍പിലിരുന്ന്  ‘കുരുംബ’ ദേവിയെ ഭജിച്ചുകൊണ്ടാണ് മുടിയേറ്റ് നടത്തുന്നത്. കളംപാട്ട് പാടുന്ന ഈണത്തിനനുസരിച്ച് മുടിയേറ്റ് നടത്തുന്നു. രാത്രിയിലാണ് ഇത് നടത്തുന്നത്. കാളിയുടെ ഭീകരമുഖം, ജടാഭാരം എന്നിവ മരം കൊണ്ടോ ലോഹം കൊണ്ടോ ഉണ്ടാക്കുന്നതാണ് ‘മുടി.’  ആ തിരുമുടി തലയിലണിഞ്ഞാണ് കാളിആടുന്നത്.  

കളംപാട്ട്, തിരിയുഴിച്ചില്‍, പ്രതിഷ്ഠ, പൂജ, താലപ്പൊലി,  കളംമായ്‌ക്കല്‍ തുടങ്ങിയ ചടങ്ങുകളോടെയാണ് മുടിയേറ്റ് ആരംഭിക്കുന്നത്.  കാളീസേവയുടെ ഭാഗമായി നടത്തുന്ന അനുഷ്ഠാനമാണ് മുടിയേറ്റ്. അരങ്ങുകേളി, അരങ്ങുവാഴ്‌ത്തല്‍കാളീ- ദാരികപുറപ്പാട്, യുദ്ധം ഇവയെല്ലാം മുടിയേറ്റിലുണ്ട്. ചെണ്ട, ഇലത്താളം വീക്കന്‍ചെണ്ട, ചേങ്ങില തുടങ്ങിയ സംഗീതോപകരണങ്ങളാണ് മുടിയേറ്റിന് ഉപയോഗിക്കുന്നത്. അലങ്കരിച്ച പന്തലില്‍ പഞ്ചവര്‍ണ്ണപ്പൊടികള്‍ കൊണ്ട് ഭദ്രകാളിയുടെ കളംവരക്കും. ദാരികന്റെ ശിരസ്സറുത്ത് തൂക്കിപ്പിടിച്ച് താളത്തിന്റെ പുറത്തേറിവരുന്ന കാളിയുടെ രൂപമാണ് കളത്തിന്. കളംപൂജയും, കളംപാട്ടും, താലപ്പൊലിയും കഴിഞ്ഞാല്‍ തിരിയുഴിച്ചില്‍.  അതുകഴിഞ്ഞു കളം മായ്‌ക്കും. പിന്നീടാണ് മുുടിയേത്തിന്റെ ആരംഭം. മുഖത്തു തേപ്പും, ഉടുത്തുകെട്ടും, കിരീടവും മുടിയേറ്റിലെ വേഷങ്ങളുടെ പ്രത്യേകതയാണ്. വസൂരിക്കല എന്ന സങ്കല്പത്തോടെ കാളിക്ക് മുഖത്ത് അരിമാവും ചുണ്ണാമ്പും ചേര്‍ത്ത ചുട്ടികുത്തും, കുരുത്തോല കൊണ്ടു അലങ്കരിച്ച ഭാരമേറിയ മുടിയും ഉണ്ടായിരിക്കും. ദാരികവേഷത്തിനും ചുട്ടികുത്ത് ഉണ്ട് .തലയില്‍ ചെറിയ കുരുത്തോല മുടിയാണ് ദാരികന്. ശിവനും നാരദനും ആദ്യംരംഗത്തു വന്നാല്‍ പിന്നെ ദാരികന്റെ പുറപ്പാട്. തുടര്‍ന്നു കാളിയും കൂളിയും പുറപ്പെടും. കാളിയും ദാരികനും പോരിന്വിളിക്കും. തുടര്‍ന്ന് കോയിച്ചാടര്‍ പ്രവേശിക്കും.  

പിന്നെ കാളി-ദാരികയുദ്ധം. ദാരികന്റെ തലയെടുത്തു കാളിരംഗത്തു വരുന്നതാണ് അവസാനഭാഗം. ശിവസ്തുതി  പാടിയാണ് മുടിയേറ്റ് അവസാനിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക