Categories: Samskriti

സീതയുടെ അഗ്നിശുദ്ധി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലക്ഷ്മണേ ഭരതേ വാ ത്വം

കുരുബുദ്ധിം യഥാസുഖം

സുഗ്രീവേവാനരേന്ദ്ര വാ

രാക്ഷസേന്ദ്രേ വിഭീഷണ

നിവേശയ മനഃസീതേ

യഥാവാ സുഖമാത്മനഃ

(യുദ്ധം 118:22,23)

ലക്ഷ്മണനിലോ ഭരതനിലോ മനസ്സുവെച്ചോളു അല്ലെങ്കില്‍ സുഗ്രീവനിലോ വിഭീഷണനിലോ അതുമല്ലെങ്കില്‍ നിനക്കിഷ്ടപ്പെട്ട മറ്റ് ആരിലെങ്കിലും മനസ്സ് ദൃഢമാക്കിക്കൊള്ളുക. നിനക്ക് എവിടെ സുഖം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടോ അവിടേക്ക് യഥേഷ്ടം നിനക്ക് പോകാവുന്നതാണ്.

രാമനില്‍ നിന്ന് ഇതുവരെ അപ്രിയവാക്യം കേട്ട് പരിചയിച്ചിട്ടില്ലാത്ത വൈദേഹി ഈ വാക്കുകള്‍ കേട്ട് ഉച്ചത്തില്‍ നിലവിളിച്ച് കണ്ണുനീര്‍ വാര്‍ത്തു. അവള്‍ വ്യാകുലയായി ലജ്ജകൊണ്ട് സ്വയം ചൂളിപ്പോയി. പക്ഷെ അവള്‍ ധൈര്യം കൈവെടിഞ്ഞില്ല. സമചിത്തതയോടെ സീത ചിന്തിച്ചു. അന്നൊരിക്കല്‍ നിഷ്‌കളങ്കനും തന്റെ മുഖം പോലും ദര്‍ശിക്കാത്തവനുമായ ലക്ഷ്മണനെതിരെ സ്വന്തം കാര്യലാഭത്തിനുവേണ്ടി താന്‍ പ്രയോഗിച്ച പരുഷവചനങ്ങള്‍ ഇപ്പോള്‍ തന്നിലേക്കുതന്നെ തറഞ്ഞുകയറുകയാണെന്ന സത്യം അവള്‍ ഉള്‍ക്കൊണ്ടു. കണ്ണുനീര്‍ തുടച്ചു ശ്രീരാമനോട് ഇടറുന്ന തൊണ്ടയോടെയാണെങ്കിലും നിര്‍ഭയം മറുപടി പറഞ്ഞു.

കിം മാമസദൃശം വാക്യമീദൃശ്യം

ശ്രോത്ര ദാരുണം

രൂക്ഷം ശ്രാവയസേ വീര പ്രാകൃതഃ പ്രാകൃതാമിവ

നതഥാളസ്മി മഹാബാഹോ

യഥാ ത്വ മവഗച്ഛസി

പ്രത്യയം ഗച്ഛ മേയേന ചാരിത്രോണൈവ തേ ശപേ

യദ്യഹം ഗാത്രസംസ്പര്‍ശം

ഗതാസ്മി വിവശാഭൃശം

കാമകാരോ ന മേ തത്ര ദൈവം

തത്രാപരാധൃതി

അങ്ങേക്കെങ്ങിനെയാണ് ഉചിതമല്ലാത്ത കര്‍ണ്ണകഠോരവും രൂക്ഷവുമായ ഇത്തരം വാക്കുകള്‍ പറയാന്‍ കഴിയുന്നത്. പ്രാകൃത പുരുഷന്‍ പ്രാകൃതയായ സ്ത്രീയോട് പറയുന്നതുപോലെയാണ് അങ്ങെന്നോട് പറയുന്നത്. അങ്ങ് കണ്ടതുപോലേയോ സംശയിക്കുംപോലേയോ ഉള്ള ഒരുവളല്ല ഞാന്‍. അങ്ങേക്കെന്നെ വിശ്വസിക്കാം. ഞാനെന്റെ പാതിവൃത്യം സാക്ഷിനിറുത്തി ശപഥംചെയ്യുന്നു. അങ്ങ് എന്നെ വിശ്വസിച്ചാലും. പ്രാകൃതസ്ത്രീകളുടെ സമ്പ്രദായംകണ്ട് അങ്ങ് സ്ത്രീവര്‍ഗ്ഗത്തെ ഒന്നടങ്കം സംശയിക്കുന്നുവല്ലൊ? അവിടുന്നെന്നെ പലപ്പോഴും പരീക്ഷിച്ചറിഞ്ഞിട്ടുള്ളതല്ലെ. അതുകൊണ്ട് ഈ സംശയത്തെ വെടിഞ്ഞാലും. പ്രഭോ വിവശയായ എനിക്ക് പരപുരുഷ അംഗസ്പര്‍ശമുണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ സ്വയം ബുദ്ധികൊണ്ട് സംഭവിച്ചതല്ല. അതിനാരെങ്കിലും കുറ്റക്കാരുണ്ടെങ്കില്‍ അത് ദൈവംതന്നെയാണ്. എന്റെ മനസ്സ് അങ്ങയില്‍ അധിഷ്ഠിതമാണ്. അങ്ങയോടൊപ്പം വര്‍ഷങ്ങള്‍ ജീവിച്ചിട്ടും അങ്ങെന്നെ വേണ്ടതുപോലെ മനസ്സിലാക്കിയിട്ടില്ലെങ്കില്‍ ഞാന്‍ നിസ്സഹായയാണ്. ഹനുമാനെ അയച്ചപ്പോള്‍ തന്നെ എന്നെ ഉപേക്ഷിച്ചിരിക്കുന്നു എന്ന് പറഞ്ഞയക്കാമായിരുന്നില്ലെ. അതറിഞ്ഞിരുന്നെങ്കില്‍ ആ നിമിഷംതന്നെ ഹനുമാനെ സാക്ഷിയാക്കി ഞാന്‍ എന്റെ ജീവന്‍ വെടിഞ്ഞേനെ. അങ്ങേക്കും സുഹൃത്തുക്കള്‍ക്കും ഈ ക്ലേശവും പൗരുഷ പ്രകടനവും ഒഴിവാക്കാമായിരുന്നു. കോപാന്ധനായ അങ്ങ് എന്നെ വെറും ഒരു പെണ്ണായിട്ടുമാത്രമേ കരുതുന്നുള്ളൂ. ഞാന്‍ പുകള്‍പെറ്റ ജനകമഹാരാജാവിന്റെ പുത്രിയാണ്. ഭൂമിയാണ് എന്റെ അമ്മ. എന്റെ ചരിത്രം അങ്ങേക്ക് അറിയാവുന്നതാണ്. അങ്ങയോടുള്ള എന്റെ നിര്‍വ്യാജ ഭക്തിയും എന്റെ സൗശീല്യവും അങ്ങ് അവഗണിക്കുകയാണ്.

ഇങ്ങനെ വിലപിച്ചു പറഞ്ഞശേഷം സീത ദീനതയോടെ ചിന്താവിവശനായി നിലകൊള്ളുന്ന ലക്ഷ്മണനോടായി പറഞ്ഞു.

ചിതാം മേ കുരു സൗമിത്രേ

വ്യസനസ്യാസ്യ ഭേഷജം

മിഥ്യാപവാദോപഹത

സാഹം ജീവിതുമുത്‌സഹേ

ലക്ഷ്മണ ചിതയൊരുക്കു എന്റെ ശോകരോഗത്തിന് അതൊന്നു മാത്രമേ മരുന്നായിട്ടുള്ളു. മിഥ്യാപവാദംകൊണ്ട് കൊല്ലപ്പെട്ട ഞാന്‍ ഇനി പ്രാണനെ വെച്ചുകൊണ്ടിരിക്കാന്‍ ഇച്ഛിക്കുന്നില്ല. എന്റെ ഗുണങ്ങളെ മനസ്സിലാക്കാതെ അതിനെ ആദരിക്കാതെ ബഹുജനമധ്യത്തില്‍ വെച്ച് ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട എനിക്ക് ഇനി പ്രാപിക്കാവുന്ന സ്ഥലം അഗ്നി മാത്രമാണ്.

അമര്‍ഷം കടിച്ചമര്‍ത്തിക്കൊണ്ട് താന്‍ രാമന്റെ മുഖത്തേക്കു നോക്കി. രാമന്‍ ശബ്ദിച്ചില്ല. പക്ഷെ മുഖഭാവംകൊണ്ട് രാമന്റെ ഇംഗിതം വ്യക്തമായിരുന്നു. താന്‍ ചിതകൂട്ടിത്തുടങ്ങി. ആ സമയത്ത് രുദ്രസദൃശഭാവത്തില്‍ നില്‍ക്കുന്ന രാമനെ സമാധാനിപ്പിക്കാനോ എന്തെങ്കിലും പറയുന്നതിനോ എന്തിനേറെ നേരെ നോക്കുന്നതിന്നുപോലും ആരും ധൈര്യപ്പെട്ടില്ല. താഴേക്ക് ദൃഷ്ടിപായിച്ച് നില്‍ക്കുന്ന രാമനെ പ്രദക്ഷിണംവെച്ച് സീത ജ്വലിച്ചുപൊങ്ങുന്ന അഗ്നിയുടെ സവിധത്തിലെത്തി. ദേവതകളേയും ഗുരുക്കന്മാരേയും മനസ്സുകൊണ്ട് നമിച്ചു. കൈകള്‍ കൂപ്പിക്കൊണ്ട് സീത അഗ്നിദേവനോടായി ഇപ്രകാരം പറഞ്ഞു. എന്റെ ഹൃദയം ഒരുനിമിഷംപോലും രാഘവനില്‍ നിന്ന് പിരിഞ്ഞിട്ടില്ലെന്നത് സത്യമാണെങ്കില്‍ ലോകസാക്ഷിയായിരിക്കുന്ന പാവകന്‍ എന്നെ കാത്തരുളട്ടെ.

രാമനാല്‍ ദുഷ്ടയെന്ന് കരുതപ്പെടുന്ന ഞാന്‍ പരിശുദ്ധയായ ചാരിത്ര്യത്തിന്നുടമയെങ്കില്‍ സര്‍വസാക്ഷിയായ പാവകന്‍ എന്നെ കാത്തുരക്ഷിക്കട്ടെ., മനസാ വാചാ കര്‍മ്മണാ ഞാന്‍ സര്‍വ്വധര്‍മ്മജ്ഞനായ രാഘവനെ അതിക്രമിച്ചിട്ടില്ലെങ്കില്‍ പാവകന്‍ എന്നെ രക്ഷിക്കട്ടെ. ആദിത്യചന്ദ്രന്മാരും വായുവും ദിക്പാലകന്മാരും ദിനരാത്രങ്ങളും ഭൂമിയും എന്നെ പരിശുദ്ധയായി കാണുന്നുവെങ്കില്‍ പാവകന്‍ എന്നെ പരിപാലിക്കട്ടെ. സീത കത്തിക്കാളുന്ന അഗ്നിക്ക് വലംവെച്ച് അതിലേക്കെടുത്തുചാടി. കാണികള്‍ നടുങ്ങി.

രാമന്‍ വ്യാകുലനായി. കണ്ണുനീര്‍ തൂകിക്കൊണ്ട് ചിന്തയിലാണ്ടു. ആ സമയത്ത് ബ്രഹ്മാവും പരമശിവനും ഇന്ദ്രന്‍ വരുണന്‍ യമന്‍ വൈശ്രവണന്‍ തുടങ്ങിയവരും പിതൃക്കളും ലങ്കയില്‍ രാമസമീപത്തെത്തി. ദേവന്മാര്‍ രാമനോടായി സര്‍വ്വലോകനാഥനും സര്‍വ്വജ്ഞനുമായ അങ്ങ് സീതയെ അഗ്നിയില്‍ ചാടാനനുവദിച്ചതിന്റെ കാരണമെന്തെന്ന് ചോദിച്ചു. അങ്ങ് ദേവദേവനാണെന്ന കാര്യം എന്തുകൊണ്ടാണ് വിസ്മരിക്കുന്നത്? ആദിമധ്യാന്ത സ്വരൂപനായ അങ്ങ് കേവലം ഒരു പ്രാകൃതമനുഷ്യനെപ്പോലെ എന്തിനാണ് വൈദേഹിയെ കൈവെടിഞ്ഞത്.

Recent Posts