തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ ബാധിതരായ വിദ്യാർഥികൾക്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് മണിക്കൂറിന് 20 മിനിറ്റ് അധികസമയം സംസഥാന സർക്കാർ കൂടുതൽ അനുവദിച്ചിരിക്കുന്ന മാതൃകയിൽ സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കൂടി സമയം അധികമായി അനുവദിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സിബിഎസ്ഇ യിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു.
സിബിഎസ്ഇ ഡയറക്ടറും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
മണിക്കൂറിന് 20 മിനിറ്റ് സമയം വീതമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. എസ്എസ്എൽസി, ഹയർസെക്കന്ററി തലങ്ങളിൽ ഇപ്പോൾ പ്രസ്തുത ആനുകൂല്യം ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് 8000 ലധികം കുട്ടികൾ ടൈപ്പ് വൺ പ്രമേഹ ബാധിതരാണെന്ന് കാര്യവട്ടം ബുഷ്റ ഷിഹാബ് സമർപ്പിച്ച പരാതിയില്‍ പറയുന്നു. സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതിയിൽ 2500 കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്ത് 8 ലക്ഷത്തിലധികം കുട്ടികൾ ടൈപ്പ് വൺ പ്രമേഹ ബാധിതരാണെന്നും പരാതിയിൽ പറയുന്നു.














