കണ്ണൂര്‍: ജില്ലയില്‍ ശാശ്വതസമാധാനം പുലരാന്‍ ആരാണ് ആയുധം താഴെ വെക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ ജില്ലയില്‍ സമാധാനം പുലരാന്‍ സിപിഎമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞപ്പോള്‍ കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് ആര്‍എസ്എസ് ആയുധം താഴെവെച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി പഞ്ചായത്തിലെ അരോളിയില്‍ സിപിഎം സംഘം ആര്‍എസ്എസ് മുന്‍ മണ്ഡല് കാര്യവാഹ് സുജിത്തിനെ വെട്ടിക്കൊന്നതോടെ വ്യക്തമായത് ആയുധം താഴെവെക്കേണ്ടത് സിപിഎം ഗുണ്ടകളാണെന്നാണ്. ആര്‍എസ്എസ് ആഗ്രഹിക്കുന്നത് ജില്ലയില്‍ ശാശ്വത സമാധനാമുണ്ടാകണമെന്നാണ്. അതുകൊണ്ടുതന്നെ നിരുപാധിക ചര്‍ച്ചക്കും തയ്യാറാണ്. സുജിത്തിനെ തല്ലിക്കൊന്നത് സിപിഎമ്മുകാരണെന്ന് വ്യക്തമായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
അരിയില്‍ ഷുക്കൂര്‍ കൊലക്കേസിന്റെ തുടരന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് കോടതി പറഞ്ഞത് സ്വയം പ്രഖ്യാപിത രാജാക്കന്മാര് നാടുഭരിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ്. പാപ്പിനിശ്ശേരിയിലെ സ്വയം പ്രഖ്യാപിത രാജാക്കന്മാരാണ് സുജിത്തിനെ തല്ലിക്കൊന്നതിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത്.
പാപ്പിനിശ്ശേരിയില്‍ ബിജെപിയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതില്‍ അസഹിഷ്ണുത പൂണ്ട പ്രദേശത്തെ ഒരു സിപിഎം കേന്ദ്രക്കമ്മറ്റി അംഗമാണ് കൊലപാതകത്തിന് പിന്നില്‍. കേന്ദ്രകമ്മറ്റി അംഗം താമസിക്കുന്ന വാര്‍ഡില്‍ ബിജെപിയുടെ ബൂത്ത് ഏജന്റായിരുന്നു സുജിത്ത്. ഇതാണ് കൊലപാതകത്തിനുള്ള പ്രധാന കാരണം.
തലശ്ശേരിയില്‍ ഫസല്‍ കൊല്ലപ്പെട്ടതിന് ശേഷം ആശുപത്രിയിലെത്തിയ കോടിയേരി പറഞ്ഞത് കൊലക്ക് പിന്നില്‍ ആര്‍എസ്എസാണെന്നാണ്. എന്നാല്‍ രണ്ട് കേസിലും പ്രതികള്‍ സിപിഎമ്മുകാരായിരുന്നു. ഇതേ രീതിയിലുള്ള നുണപ്രചരണം തന്നെയാണ് സുജിത്തിന്റെ ദാരുണമായ കൊലപാതകത്തിന് ശേഷവും നടത്തുന്നത്. ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട് സിപിഎം നടത്തുന്ന അക്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കൃഷ്ണദാസ് പറഞ്ഞു. ദേശീയസമിതി അംഗം പി.കെ.വേലായുധന്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: