കൊല്ലം: മദ്യനയത്തില്‍ പുന:പരിശോധനയ്ക്ക് പ്രസക്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. മദ്യനയം രൂപീകരിച്ചത് താന്‍ ഒറ്റയ്ക്കോ ഒരു ദിവസം കൊണ്ടോ അല്ല. എല്ലാവരോടും ചര്‍ച്ച ചെയ്ത് യുഡിഎഫ് ഒറ്റക്കെട്ടായാണ് നയം രൂപീകരിച്ചത്. ഇക്കാര്യത്തില്‍ ഇനി അഭിപ്രായ വ്യത്യാസത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെകരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്തുതന്നെ മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. യുഡിഎഫില്‍ വിശദമായ ചര്‍ച്ച നടത്തിയശേഷമാണ് തീരുമാനമെടുത്തത്. മന്ത്രിസഭ ഒന്നടങ്കം തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. പുന:പരിശോധന വേണമെന്ന കാര്യവും ചര്‍ച്ച ചെയ്തിട്ടില്ല – സുധീരന് ചൂണ്ടിക്കാട്ടി.
ആക്ഷേപങ്ങള്‍ ആധികാരികമായി പരിഹരിക്കുന്നതില്‍ തെറ്റില്ല. മദ്യനയത്തിലുള്ളത് പ്രായോഗികമായ തീരുമാനങ്ങളാണ്. യുഡിഎഫ് കെപിസിസി യോഗത്തില്‍ ഇതേപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കും. മദ്യനയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായ ഭിന്നതയില്ല. ടൂറിസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമെങ്കില്‍ പരിശോധന ആവാം.
ജനപക്ഷ യാത്രയ്ക്കുശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ഏത് ജനക്ഷേമപദ്ധതികള്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടാം. മദ്യനയത്തിന്റെ കാര്യത്തില്‍ നീണ്ട നിയമപോരാട്ടങ്ങള്‍ വേണ്ടിവന്നേക്കാമെന്നും സുധീരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: