തിരുവനന്തപുരം: നാണ്യവിളകളുടെ വിലത്തകര്ച്ചയെപ്പറ്റി ചര്‍ച്ച ചെയ്യാനായി കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്നാകരനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.
റബര്‍ കര്‍ഷകരെ ദുരിതബാധിതരായി പ്രഖ്യാപിക്കണമെന്ന് മുല്ലക്കര രത്നാകരന് ആവശ്യപ്പെട്ടു. ഭാരതവും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ കേരളത്തെ ദോഷകരമായി ബാധിച്ചുവെന്ന് കൃഷിമന്ത്രി കെ.പി മോഹനന് സഭയെ അറിയിച്ചു. പതിനാല് രാജ്യങ്ങളുമായി ഒപ്പു വയ്ക്കുന്ന കരാര്‍ കേരളത്തിനെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലുള്ള ആശങ്ക മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി വ്യക്തമാക്കി.
2009 ഓഗസ്റ്റ് 13ന് ഒപ്പുവെച്ച കരാര്‍ പ്രകാരം ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 85 ശതമാനം സാധനങ്ങളുടെ നികുതി 2016ഓടെ വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി എടുത്തുകളയുകയോ ചെയ്യേണ്ടിവരും. കരാര്‍ ഏറ്റവും ദോഷകരമായി ബാധിയ്ക്കുക കേരളത്തിന്റെ കാര്‍ഷിക ഉത്പന്നങ്ങളെയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും കൃഷിമന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: