തൊടുപുഴ: ഇടുക്കി ബിഷപ്പ് ഫാ.മാത്യു ആനിക്കുഴിക്കാട്ടിലിനെതിരെ വീണ്ടും പി.ടി തോമസ് എം.പി രംഗത്തെത്തി. ഇടുക്കി രൂപതയിലെ ഭൂരിപക്ഷം വൈദികരും വിശ്വാസികളും ബിഷപ്പിന്റെ നിലപാടുകളോട് യോജിക്കുന്നവരല്ലെന്ന് പി.ടി തോമസ് പറഞ്ഞു. കേരളം മുതല്‍ ഗോവ വരെയുള്ള ആറ് സംസ്ഥാനങ്ങളെ ബാധിക്കുന്ന കസ്തൂരി രംഗന് റിപ്പോര്‍ട്ടിന് തന്നെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. എത്രമാത്രം സത്യമുണ്ടായാലും താന്‍ സത്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നും പിടി തോമസ് വ്യക്തമാക്കി.
ഗലീലിയോയെ വിഷം കൊടുത്ത് കൊന്നവര്‍ക്ക് പിന്നീട് ദുഃഖിക്കേണ്ടി വന്ന സഭാ ചരിത്രവും അദ്ദേഹം ഓര്‍മിപ്പിച്ചു. ലോകത്തെ ഏറ്റവും നികൃഷ്ടമായ ഒരു സമൂഹം പോലും ശവത്തെ അപമാനിക്കില്ല. എട്ടും പൊട്ടും തിരിയാത്ത കൊച്ചുകുട്ടികളുടെ കൈയ്യില്‍ ചൂല് കൊടുത്ത് പി.ടി തോമസിന്റെ ശവത്തിലടിപ്പിച്ച് അതിന്റെ മുന്പില് നാലഞ്ച് വൈദികന്മാര് കൈക്കൊട്ടി പാടി ആഹ്ലാദിക്കുകയാണ്. യേശുദേവന്റെ അരുമ ശിഷ്യന്മാരാണെന്ന് പറയുന്ന, തെറ്റ് ചെയ്താല്‍ ജനങ്ങള്‍ക്ക് പറഞ്ഞ് കുമ്പസരിക്കേണ്ട വൈദിക ശ്രേഷ്ഠര്‍ ആടിപ്പാടി ഇതിന് പിന്നില്‍ പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരായ സമരത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ച പി.ടി തോമസ് എംപിക്ക് പിന്തുണയുമായി വെള്ളാപള്ളി നടേശന് രംഗത്തെത്തി. ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന ദുഷ്ടലാക്കോടെയാണെന്ന് അദ്ദേഹം പറഞ്ഞു. പി.ടി തോമസിനെക്കുറിച്ച് അഭിമാനം തോന്നുന്നു. പി ടി തോമസ് പരാജയപ്പെട്ട എംപിയാണെന്ന ആക്ഷേപം പുച്ഛത്തോടെ തള്ളുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമഘട്ട സംരക്ഷണത്തിനെതിരെയുള്ള സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇങ്ങനെപ്പോയാല്‍ ഇതിന് മുല്ലപ്പെരിയാര്‍ സമരത്തിന്റെ ഗതിയാകുമെന്നും വെള്ളാപ്പള്ളി നടേശന് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: