തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ ഫാക്ടറി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാലു ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭാനാ കുമാരിയെ പോലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലാക്കി. ശോഭനാ കുമാരിയുടെ ആരോഗ്യനില വഷളയാതിനെ തുടര്‍ന്നാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ പോലീസ് അറസ്റ്റിനായി സമരപ്പന്തലില്‍ എത്തിയത്.
വന്‍ പോലീസ് സംഘമെത്തിയാണ് ശോഭനകുമാരിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം ആരംഭിച്ചത്. ഗോ ബാക്ക് വിളികളോടെയാണ് ജനങ്ങള്‍ പോലീസിനെ എതിരേറ്റത്. കനത്ത മഴയത്തും അറസ്റ്റിനെ ചെറുക്കാന്‍ സമരക്കാര്‍ ശ്രമിച്ചു. ശോഭനകുമാരിയെ പരിശോധിച്ച ഡോക്ടര്‍ സതീഷ്കുമാര്‍ അവരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് മൈക്കിലൂടെ അറിയിച്ചതോടെയാണ് നാട്ടുകാര്‍ പോലീസ് നടപടിക്ക് സമ്മതം നല്‍കിയത്.
എന്നാല്‍ നീതി ലഭിക്കാതെ താന്‍ എങ്ങോട്ടും പോകുന്നില്ലെന്നും യാതൊരു പ്രശ്നവുമുണ്ടാകാതിരിക്കാന്‍ എല്ലാവരും തനിക്ക് ധൈര്യം തരികയാണ് വേണ്ടതെന്നുമുള്ള ശോഭനകുമാരിയുടെ വാക്കുകള്‍ സമരവേദിയിലെ മൈക്കിലൂടെ പുറത്തുവന്നതോടെ ജനങ്ങള്‍ വീണ്ടും പോലീസ് മടങ്ങിപ്പോകണമെന്ന മുദ്രാവാക്യം വിളിച്ചു. 20 മിനിട്ട് നീണ്ട പ്രയത്നത്തിന് ശേഷം ശോഭനാ കുമാരിയെ പോലീസ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.
ശോഭനാ കുമാരിയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് വിളപ്പില്‍ പഞ്ചായത്ത് സമിതിയിലെ മൂന്ന് അംഗങ്ങളും ഒരു ജില്ലാ പഞ്ചായത്ത് അംഗവും ഇന്നു മുതല്‍ നിരാഹാര സമരം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: