തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംയുക്ത സമരസമിതിയുമായി ചര്‍ച്ച നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് പറഞ്ഞു. ഇന്ന് വൈകിട്ടായിരിക്കും ചര്‍ച്ചയെന്നും സമര പന്തല്‍ സന്ദര്ഴിച്ച ശേഷം എന്‍. ശക്തന് പറഞ്ഞു.
പ്ലാന്റ് ഇനി തുറന്ന് പ്രവര്‍ത്തിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും അദ്ദേഹം അറിയിച്ചു. പ്ലാന്റ് പ്രവര്ത്തിപ്പിക്കാനാവില്ലെന്ന കാര്യം ഹൈക്കോടതിയെ ബോദ്ധ്യപ്പെടുത്തും. കോടതിയില്‍ കേസ് നിലനിര്ക്കുന്നതിനാലാണ് സമരക്കാര്‍ക്ക് രേഖാമൂലം ഉറപ്പു നല്‍കാനാവാത്തതെന്നും ശക്തന് പറഞ്ഞു.
ചവര്‍ ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരസമിതി ആഹ്വാനം ചെയ്ത അനിശ്ചിതകാല ഹര്‍ത്താല്‍ രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരം അവസാനിപ്പിക്കാന്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുമായി കവയത്രി സുഗതകുമാരി സര്‍ക്കാരിന്റെ മധ്യസ്ഥയായി വിളപ്പില്‍ശാലയില്‍ എത്തിയെങ്കിലും ചവര്‍ ഫാക്ടറി അടച്ചുപൂട്ടിയെന്ന ഉത്തരവ് കൈപ്പറ്റാതെ സമരമുഖത്ത് നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് വിളപ്പില്‍ ജനത.
അതേസമയം വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരി നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേയ്ക്ക് കടന്നു. ശോഭനാകുമാരിയുടെ ആരോഗ്യനില വഷളായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: