പനജി: ഗോവയില്‍ നാവികസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് മലയാളി അടക്കം മൂന്നുപേര്‍ മരിച്ചു. ആലപ്പുഴ ഹരിപ്പാട് മുക്കം കൊപ്പാറേത്ത് വീട്ടില്‍ വിമുക്തഭടന് ഹരികുമാരന്പിള്ളയുടെ മകന് ഹരീഷ് കൃഷ്ണന് (32) ആണ് മരിച്ച മലയാളി. പരേതയായ ഗീതാ പിള്ളയാണ് ഹരിഷ് കൃഷ്ണന്റെ അമ്മ. ഭാര്യ: കൊട്ടാരക്കര സ്വദേശിനി അഡ്വ. നിഷ. എട്ടുമാസം പ്രായമുള്ള കുട്ടിയുണ്ട്. സഹോദരി ഹേമ.
രണ്ട് ഓഫീസര്‍മാരും ഒരു നാവികനുമായി പറന്ന നാവികസേനാ ചേതക് ഹെലികോപ്ടര്‍ ഗോവയിലെ ഡബോലിം നാവിക എയര്‍ബെയ്സില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ച് തകരുകയായിരുന്നു. ഹെലിക്കോപ്റ്ററിന്റെ റോട്ടര്‍ തകര്‍ന്നതാണ് അപകട കാരണമെന്ന് നാവികസേനാ വൃത്തങ്ങള്‍ പറഞ്ഞു.
രണ്ടു കോ പൈലറ്റുമാരും ഒരു മുങ്ങല്‍ വിദഗ്ദ്ധനുമാണ് മുംബൈയില്‍ നിന്ന് ബംഗളുരുവിലേക്ക് പറന്ന കോപ്ടറില്‍ ഉണ്ടായിരുന്നത്. ഗോവയില്‍ ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം നടന്നത്. നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ ഈവര്‍ഷം അപകടത്തില്‍ പെടുന്നത് ആദ്യമായാണ്.
പഴക്കംചെന്ന 60 ലേറെ ചേതക്, ചീറ്റാ ഹെലിക്കോപ്റ്ററുകള്‍ നാവികസേന ഉപയോഗിക്കുന്നുണ്ട്. ഇവ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: