ന്യൂദല്‍ഹി: സമരം ചെയ്യുന്ന ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് മാനേജ്മെന്റ് തീരുമാനിച്ചു. ശമ്പളക്കുടിശ്ശക നല്കുന്ന കാര്യത്തില്‍ സമയപരിധി തീരുമാനിക്കുന്നതിനായാണ് ചര്‍ച്ച നടത്തുന്നത്.
തിങ്കളാഴ്ച മുംബൈയിലാണ് ചര്‍ച്ച. ഇതു സംബന്ധിച്ച കത്ത് സമരം ചെയ്യുന്ന ജീവനക്കാരുടെ പ്രതിനിധികള്‍ക്കു കൈമാറി. എയര്‍ലൈന്‍സ് സിഇഒയാണു ചര്‍ച്ചയ്ക്കു ക്ഷണിച്ചിരിക്കുന്നത്. ഏഴു മാസത്തെ ശമ്പള കുടിശിക തീര്‍ക്കാതെ ജോലിയില്‍ പ്രവേശിക്കില്ലെന്ന നിലപാടില്‍ ജീവനക്കാര്‍ ഉറച്ചു നിന്നതോടെയാണു മാനേജ്മെന്റ് ചര്‍ച്ചയ്ക്കു തയാറായത്.
കുടിശിക തീര്‍ക്കുന്ന കാര്യത്തില്‍ കൃത്യമായ ഉറപ്പ് നല്കാന് കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. സമരം നിര്‍ത്തി ജോലിക്ക് തിരികെ കയറുന്നതിന് മുമ്പായി ശമ്പളക്കുടിശ്ശിക ലഭിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സമരത്തെത്തുടര്‍ന്നു കമ്പനി ഒക്ടോബര്‍ 20 വരെ ലോക്കൗട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 28 മുതലാണു ലോക്കൗട്ട് പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ നാലുമുതല്‍ കിങ്ഫിഷറിന്റെ ഒരു വിമാനങ്ങളും സര്‍വ്വീസ് നടത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: