ഇസ്ലാമാബാദ്: ഇരട്ട പൗരത്വപ്രശ്നത്തില്‍ പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് ഉള്‍പ്പെടെ 12 പാര്‍ലമെന്റംഗങ്ങളെ സുപ്രീംകോടതി അയോഗ്യരാക്കി. ഉപരിസഭയായ സെനറ്റില്നിന്നാണ് ഇവരെ അയോഗ്യരാക്കിയത്. ഇവര്‍ക്ക് നല്‍കിയിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പിന്‍വലിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഭരണഘടനയിലെ ചട്ടം 63(1)(സി) അനുസരിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ഇവര്‍ക്ക് നല്കിയ ശമ്പളവും മറ്റ് ആനുകൂല്യവും പിന്‍വലിച്ച് ട്രഷറിയില്‍ നിക്ഷേപിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം പുരോഗതി റിപ്പോര്‍ട്ട് നല്‍കാനും കോടതി സെനറ്റ്, പാര്‍ലമെന്ററി സെക്രട്ടറിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
മാലിക്കിനെതിരേ നിയമനടപടി സ്വീകരിക്കാനും പാക് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് റഹ്മാന് മാലിക്കിന് ആഭ്യന്തര മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവരുമെന്നാണ് സൂചന. 2012 മെയ് 29 വരെ റഹ്മാന് മാലിക് ബ്രട്ടീഷ് പൗരത്വം കൈവശം വെച്ചുവെന്ന് കോടതി നിരീക്ഷിച്ചു. 2008 ല്‍ സെനറ്റിലേക്ക് മത്സരിക്കാന്‍ മാലിക് സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ ഇക്കാര്യം മറച്ചുവെച്ചുവെന്നും കോടതി നിരീക്ഷിച്ചു.
ബ്രട്ടീഷ് പൗരത്വം ഉപേക്ഷിച്ചതായ രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ റഹ്മാന് മാലിക്കിന്റെ സെനറ്റ് അംഗത്വം സുപ്രീംകോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. ചീഫ് ജസ്റ്റീസ് ഇഫ്തിഖര്‍ ചൗധരി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഫര്‍ഹ നാസ് ഇസ്പഹാനി, സാഹിദ് ഇഖ്ബാല്‍, ജമീല്‍ മാലിക്, ഫര്‍ഹദ് മെഹമൂദ് ഖാന്, നാദിയ ഗാബോള്‍, ആംന ബട്ടാര്‍, അഹമ്മദ് അലി ഷാ, വസീം ഖാദിര്‍, നയീം ഖാസിം, അഷ്റഫ് ചൗഹാന്, മുഹമ്മദ് ഇഖ്ലാഖ് എന്നിവരാണ് അയോഗ്യരാക്കപ്പെട്ട മറ്റ് അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: