കോഴിക്കോട്: സംസ്ഥാനത്ത് അര്‍ധരാത്രി മുതല്‍ ലോറി സമരം ആരംഭിച്ചു. ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ലോറി വാടക 30 ശതമാനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓള് കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന് സമരം ആരംഭിച്ചിരിക്കുന്നത്.
ആവശ്യം അംഗീകരിക്കാന്‍ വ്യാപാരികള്‍ തയാറായാല്‍ ലോറികള്‍ നിരത്തിലിറങ്ങുമെന്ന് ലോറി ഓണേഴ്സ് വെല്‍ഫയര്‍ ഫെഡറേഷന് അറിയിച്ചു. ഇന്ധനവിലയില്‍ കഴിഞ്ഞ തവണ മാറ്റംവന്നപ്പോള്‍ ലോറിവാടക ഉയര്‍ത്തണമെന്ന ആവശ്യം സംഘടനാ ഭാരവാഹികള്‍ വ്യാപാരി സംഘടനകളെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഈ മാസം ഒന്നിനു നോട്ടീസും നല്കി.
15 ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണു സമരം ആരംഭിച്ചതെന്ന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഹംസ അറിയിച്ചു. ഡീസല്‍വില വീണ്ടും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പഴയ നിരക്കില്‍ ചരക്കു ഗതാഗതം നടത്താന്‍ സാധ്യമല്ല. 30 ശതമാനമെങ്കിലും നിരക്കു വര്‍ധിപ്പിക്കണം. ഈ നിരക്കു നല്കാന് തയാറാകുന്നവര്‍ക്ക് ഇന്നുമുതല്‍ സര്‍വീസ് ലഭ്യമാക്കാനാണ് അസോസിയേഷന്റെ തീരുമാനം.
ഒരു ലക്ഷത്തി പതിനായിരത്തോളം ലോറികളാണ് സംസ്ഥാനത്തുള്ളത്. ഇതിനും രണ്ടിരട്ടിയോളം വരും സംസ്ഥാനത്തേക്കു വരുന്ന അന്യസംസ്ഥാന ലോറികളുടെ എണ്ണം. സമരവുമായി സഹകരിക്കാന്‍ അവരോടൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹംസ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: