ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്ദിരസാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 14 ദിവസമായി അണക്കെട്ട് പ്രദേശമായ ഹാര്‍ദയില്‍ ജലസത്യാഗ്രഹം നടത്തുന്നവരെ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. ഹാര്ദ്ദയിലെ ഖാര്ദ്ന, ബദ്ഖാലിയ ഗ്രാമങ്ങളില്‍ നിന്നുള്ള നൂറോളം പേരാണ് കഴുത്തോളം വെള്ളത്തില്‍ മുങ്ങിനിന്ന് സത്യാഗ്രഹം നടത്തിയത്.
സമരക്കാരുടെ ആരോഗ്യസ്ഥതി കണക്കിലെടുത്താണ് ഒഴിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ സ്ഥലത്ത് 1500 ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വനിതാ പോലീസ് ഉള്‍പ്പെടെയുളള സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
ഹാര്‍ദ്ദയില്‍ നിന്നും ബേതൂള്‍, ഹൊഷാന്‍ഗാബാദ് ജില്ലകളില്‍ നിന്നുമാണ് ഇവിടേക്ക് പോലീസിനെ വിന്യസിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 262 മീറ്ററില്‍ നിന്നും 260 മീറ്ററായി നിജപ്പെടുത്തണമെന്നും വെള്ളം കയറി ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമി നല്‍കണമെന്നുമാണ് ഗ്രാമവാസികളുടെ ആവശ്യം.
ഡാമിലെ ജലനിരപ്പ് 262 മീറ്ററായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ 19 ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം ഓംകാരേശ്വര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് 17 ദിവസമായി ഗ്രാമീണര്‍ നടത്തിവന്ന സമാനമായ സമരം സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് പരിഹരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: