തിരുവനന്തപുരം: കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ജോലി ആവശ്യമില്ലാത്തവര്‍ക്ക് കുടുംബ പെന്ഷന് നല്‍കും. നാല്‍പ്പത് ശതമാനത്തിലേറെ പൊള്ളലേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും.
വീട് നഷ്ടപ്പെട്ടവര്‍ക്ക് പകരം വീട് നല്‍കാനും തീരുമാനമായി. ചാലയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 19 പേരാണ് മരിച്ചത്. നിരവധി പേര് പൊള്ളലേറ്റ് ചികിത്സയിലാണ്. ഗ്യാസ് വിതരണത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഐഒസിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കായി ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
ഐഒസി അധികൃതരുമായി ചീഫ് സെക്രട്ടറി ചൊവ്വാഴ്ച ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുക. റെയില്‍, കടല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഗ്യാസ് വിതരണം നടത്തുന്നതിന്റെ പ്രായോഗിക വംശങ്ങളും സര്‍ക്കാര്‍ പരിശോധിക്കും. കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ കൂടുതല്‍ പാചകവാതകം സ്റ്റോക്ക് ചെയ്യും.
മംഗലാപുരത്തു നിന്നുള്ള ടാങ്കര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: